World
തുണി മാസ്കുകള്‍ക്ക് തടയാനാകുമോ ഒമിക്രോണിനെ? വിദഗ്ധര്‍ പറയുന്നതിങ്ങനെ...
World

തുണി മാസ്കുകള്‍ക്ക് തടയാനാകുമോ ഒമിക്രോണിനെ? വിദഗ്ധര്‍ പറയുന്നതിങ്ങനെ...

Web Desk
|
23 Dec 2021 10:49 AM GMT

മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ വിവിധ രാജ്യങ്ങള്‍ കര്‍ക്കശമാക്കുകയാണ്

കോവിഡ് വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരുമ്പോള്‍ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ വിവിധ രാജ്യങ്ങള്‍ നിര്‍ബന്ധമാക്കുകയാണ്. തുണി മാസ്കുകള്‍ക്ക് അകറ്റിനിര്‍ത്താനാവുമോ ഒമിക്രോണിനെ എന്നതാണ് ഉയരുന്ന ചോദ്യം.

"തുണി മാസ്കുകൾ നല്ലതോ മോശമോ ആകാം. എന്തുതരം മെറ്റീരിയലാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഒറ്റപ്പാളി ഫാഷന്‍ മാസ്ക് കൊണ്ട് ഒരു കാര്യവുമില്ല. രണ്ടോ മൂന്നോ പാളികളുള്ള തുണി മാസ്കുകള്‍ കൂടുതല്‍ ഫലപ്രദമാണ്"- ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ട്രിഷ് ഗ്രീൻഹാൽഗ് വിശദമാക്കി.

കോവിഡ് വ്യാപനം തുടങ്ങിയ കാലത്തും ഏതുതരം മാസ്കാണ് ധരിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിരുന്നു. തുണി മാസ്കുകള്‍ പലപ്പോഴും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മിക്കപ്പെടുന്നത് എന്നതാണ് ഉയരുന്ന വിമര്‍ശനം. അതേസമയം എന്‍95 റെസ്പിറേറ്റർ മാസ്കുകൾ നിർമിക്കുമ്പോള്‍ 95 ശതമാനം കണങ്ങളെയും അരിച്ചെടുക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏത് മാസ്ക് ധരിച്ചാലും വായും മൂക്കും മൂടുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഒമിക്രോണ്‍ ബാധിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമല്ല എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പക്ഷേ വൈറസ് അതിവേഗം വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം അനിയന്ത്രിതമായാല്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാനാവില്ല എന്ന് തിരിച്ചറിഞ്ഞ് തുടക്കത്തിലേ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് രാജ്യങ്ങള്‍. ബ്രിട്ടണിലെ പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷം കവിഞ്ഞു. ഇതോടെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കിയിരിക്കുകയാണ് ബ്രിട്ടണ്‍. നേരത്തെ ഈ നിബന്ധനയില്‍ ഇളവ് വരുത്തിയിരുന്നു. ഒറ്റപ്പാളി മാസ്ക് പോരെന്ന് കാനഡയിൽ പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്-

"മാസ്കിൽ ഒരൊറ്റ പാളി മാത്രമേ ഉള്ളൂ എങ്കിൽ, വൈറസിനെ തടുക്കാനുള്ള കഴിവ് വളരെ കുറവാണ്. ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാക്കില്ല" ഒന്‍റാറിയോയുടെ ശാസ്ത്ര ഉപദേശക മേധാവി മേധാവി പീറ്റർ ജൂനി പറഞ്ഞു.

Related Tags :
Similar Posts