![Hamas says it has enough Israeli captives to free all Palestinian prisoners, Hamas attack on Israel, Qassam brigade, Israel-Gaza conflict, Israel attack on Gazza Hamas says it has enough Israeli captives to free all Palestinian prisoners, Hamas attack on Israel, Qassam brigade, Israel-Gaza conflict, Israel attack on Gazza](https://www.mediaoneonline.com/h-upload/2023/10/08/1391924-hamas-attack-on-israel.webp)
മുഴുവൻ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ ആവശ്യമായത്രയും ഇസ്രായേൽ സൈനികർ ഞങ്ങളുടെ പിടിയിൽ-ഹമാസ്
![](/images/authorplaceholder.jpg?type=1&v=2)
33 സ്ത്രീകളും 170 കുട്ടികളും ഉൾപ്പെടെ 5,200 ഫലസ്തീനികൾ ഇസ്രായേലിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് ജയിൽതടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ 'അദ്ദമീറി'ന്റെ കണക്ക്
ഗസ്സ: കഴിഞ്ഞ ദിവസം നടന്ന മിന്നലാക്രമണത്തിൽ തങ്ങൾക്ക് ആവശ്യമുള്ളയത്ര ഇസ്രായേൽ സൈനികരെ ബന്ദിക്കളാക്കിയിട്ടുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ്. അതുകൊണ്ട് ഇസ്രായേലിലെ ജയിലുകളിലുള്ള മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കാനാകുമെന്നും ഹമാസ് രാഷ്ട്രീയ വിഭാഗം ഉപമേധാവി സാലിഹ് അൽഅരൂരി 'അൽജസീറ'യോട് പറഞ്ഞു.
നിരവധി ഇസ്രായേൽ സൈനികരെ വധിക്കുകയും നിരവധി പേരെ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് സാലിഹ് വ്യക്തമാക്കി. പോരാട്ടം തുടരുകയാണ്. ഇസ്രായേൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരുടെ സ്ഥിതിയും സ്വാതന്ത്ര്യവുമെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങളുടെ കൈയിലുള്ള ആളുകളെക്കൊണ്ടു തന്നെ അവരെയെല്ലാം മോചിപ്പിക്കാനാകും. പോരാട്ടം നീളുന്നതിനനുസരിച്ച് പിടിയിലാകുന്നവരുടെ തോതും വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഖസ്സാം ബ്രിഗേഡ് പിടികൂടിയവരിൽ ഉന്നത ഇസ്രായേൽ സൈനികരുമുണ്ടെന്നാണ് സാലിഹ് അൽനൂരി വെളിപ്പെടുത്തിയത്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം കൂട്ടാക്കിയില്ല.
ജയിൽതടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ 'അദ്ദമീർ' കണക്കുപ്രകാരം 5,200 ഫലസ്തീനികൾ ഇസ്രായേലിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. ഇതിൽ 33 സ്ത്രീകളും 170 കുട്ടികളും ഉൾപ്പെടും.
അരനൂറ്റാണ്ടിനിടയിൽ ഇസ്രായേലിനെതിരായ ഏറ്റവും വലിയ ആക്രമണത്തിനാണ് ശനിയാഴ്ച ഹമാസിന്റെ ഖസ്സാം ബ്രിഗേഡ് തുടക്കമിട്ടത്. ഗസ്സയിൽനിന്ന് ഇസ്രായേലിനു നേരെ വൻ റോക്കറ്റ് വർഷമാണ് നടന്നത്. ഇസ്രായേൽ സൈനികർക്കു പുറമെ ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃതമായി കൈയേറിയവർക്കുനേരെയും ആക്രമണമുണ്ടായി. ഇതുവരെ 300ലേറെ പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇതിനുശേഷം ഗസ്സയ്ക്കുനേരെ ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 400 കടന്നിട്ടുണ്ട്.
Summary: Hamas says it has enough Israeli captives to free all Palestinian prisoners