World
ഇസ്രായേൽ വംശഹത്യ നടത്തുന്നു;  ലോകകോടതിയിൽ നിയമനടപടിയുമായി ദക്ഷിണാഫ്രിക്ക
World

ഇസ്രായേൽ വംശഹത്യ നടത്തുന്നു; ലോകകോടതിയിൽ നിയമനടപടിയുമായി ദക്ഷിണാഫ്രിക്ക

Web Desk
|
30 Dec 2023 12:26 PM GMT

ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഇസ്രായേൽ ഹനിക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക

ഹേഗ്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വം​ശഹത്യക്കെതിരെ നിയമനടപടിയുമായി ദക്ഷിണാഫ്രിക്ക. 1948 ലെ വംശഹത്യ കൺവെൻഷൻ ഉടമ്പടികൾ ഇസ്രായേൽ ലംഘിച്ചു. ഇസ്രായേലിനെതിരെ നടപടിയെടുക്കണമെന്ന് അന്തര്‍ദേശീയ കോടതിയിൽ നൽകിയ പരാതിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‘ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണ്. അത് ഉടൻ അവസാനിപ്പിക്കാൻ ഉത്തരവിടണം. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുകയാണ്. ഗസ്സയിലെ ഫലസ്തീനികളെ ​കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത്’ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ പറയുന്നു. ക്രൂരമായി പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനുള്ള താൽക്കാലിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ദക്ഷിണാഫ്രിക്ക ഐസിജെയോട് ആവശ്യപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ വേദിയാണ് ലോകകോടതി എന്ന ഐസിജെ.

ഫലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണം. അധിനിവേശ ശക്തിയായ ഇസ്രയേലിനോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അ​തെ സമയം 21,507 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 55,915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Similar Posts