Quantcast
MediaOne Logo

ഡോ. അജയ് എസ്. ശേഖര്‍

Published: 21 Aug 2024 4:22 PM GMT

സാഹോദര്യവും സമഭാവനയും ശരണം

ആഗസ്റ്റ് 22, സാമൂഹിക പരിഷ്‌കര്‍ത്താവ് സഹോദരന്‍ അയ്യപ്പന്റെ ജന്മദിനം.

സാഹോദര്യവും സമഭാവനയും ശരണം
X

ജാതിമതദൈവങ്ങളല്ല ധര്‍മമാണുവേണ്ടതെന്ന് ഗുരുവിനെപ്പോലും തിരുത്തിയ ശിഷ്യനായ സഹോദരനയ്യപ്പന്റെ നൈതികവിമര്‍ശനര്‍മബോധവും മിതസാരഭാഷണവും ഗുരുവുമായി താരതമ്യമുണര്‍ത്തുന്നതാണ്. മരംപൊട്ടിമുളയ്ക്കുംപോലെയോയെന്നും വെടിവയ്ക്കുംപറന്നുപോകരുതെന്നും സ്മൃതിശ്രുതികളിലെ ശൌചവും കാഷ്ഠവും പോലുളള ഗുരുവിന്‍ അസാധ്യസരസോക്തികളും വിമര്‍ശപരിഹാസങ്ങളും ഏറെ ചരിത്രഗഹനവും ചിന്തോദ്ദീപകവുമല്ലോ.

'ചാത്തന്‍പുലയന്‍' മന്ത്രിയായിരിക്കുന്നിടത്ത് നായന്മാര്‍ക്കു ജീവിക്കാനാവില്ലെന്നു മന്നം പരസ്യപ്രസംഗം നടത്തിയപ്പോള്‍ മന്നം പണ്ടൊരുപുലയനെ തന്‍ വീടിനുപിന്നാമ്പുറത്തുചോറുകൊടുത്തു എന്നുപറയുന്നതിന്റെ വാസ്തവം എല്ലാവര്‍ക്കും ബോധ്യമായല്ലോയെന്നും മി. മന്നം ഇതുമിതിലപ്പുറവും പറയുമെന്നതില്‍ തങ്ങള്‍ക്കു സംശയമില്ലെന്നുമായിരുന്നു സഹോദരനെഴുതിയത്. ഈഴവരെന്ന ഈഴത്തിന്‍ അഥവാസംഘത്തിന്‍സ്വന്തംജനത 'പന്നിപെറ്റുപെരുകിയ' മന്ദബുദ്ധികളാണെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യംപോലും ഇല്ലാതാക്കണമെന്നുമായിരുന്നു മന്നാചാര്യമണിപ്രവാളവിളംബരം.

മുഖ്യമന്ത്രിമാരും ദേവസംമന്ത്രിമാരും കലാകാരര്‍പോലും അനുദിനം ജാതിത്തെറിയും ജാത്യാധിക്ഷേപവും തീണ്ടലുംതൊടീലും അനുഭവിക്കേണ്ടിവരുന്നു. കേരളത്തില്‍ ഇത്തരം വംശീയവര്‍ണവെറിയന്‍മാര്‍ നവനവോത്ഥാനനായകന്മാരായി പൊതുവവധിയും ക്ഷേത്രപ്രതിഷ്ഠകളും കരസ്ഥമാക്കുന്നു.

കൊച്ചിയിലെ സഹോദരന്‍ തിരുവിതാംകൂറിലും തിരുവനന്തപുരത്തും വന്നു പലതും പറയുന്നുണ്ടെന്നും വന്നതുപോലെ തിരിച്ചുപോവില്ലെന്നും മന്നം പരസ്യമായ കൊലവിളിയും നടത്തി. പേട്ടയില്‍ ഒരുസുകുമാരന്‍ കിടന്നുകളിക്കുന്നുണ്ടെന്നും തങ്ങളുടെസിരകളില്‍ വേലുത്തമ്പിയുടെ രക്തമാണെന്നുമുള്ള മന്നത്തിന്‍കൊലവിളിക്ക് പത്രാധിപര്‍ സുകുമാരന്‍ കൊടുത്തമറുപടി രക്തമല്ല വേലുദളവയുടെ മൂത്രമാണെന്നമട്ടിലായിരുന്നു.

പഴവങ്ങാടി, ശാസ്തമംഗലം, മുതുകുളമടക്കമുള്ള വര്‍ണവെറിയന്‍പന്നിപ്പേറു പ്രസംഗങ്ങള്‍ നടത്തിയ സവര്‍ണജാഥാക്കമാണ്ടറായ മന്നംപിള്ളയെപോലുള്ളവര്‍ക്കുചേരുന്ന മണിപ്രവാളികളായ മണിപ്പിള്ളമാരും സത്യഭാമമാരും തന്ത്രിമുഖ്യരും കേരളത്തില്‍ പെരുകുന്നു. മുഖ്യമന്ത്രിമാരും ദേവസംമന്ത്രിമാരും കലാകാരര്‍പോലും അനുദിനം ജാതിത്തെറിയും ജാത്യാധിക്ഷേപവും തീണ്ടലുംതൊടീലും അനുഭവിക്കേണ്ടിവരുന്നു. കേരളത്തില്‍ ഇത്തരം വംശീയവര്‍ണവെറിയന്‍മാര്‍ നവനവോത്ഥാനനായകന്മാരായി പൊതുവവധിയും ക്ഷേത്രപ്രതിഷ്ഠകളും കരസ്ഥമാക്കുന്നു.

സഹോദരന്‍ ഇക്കാലത്തുപ്രഖ്യാപിച്ചത് സാമൂഹ്യസാമുദായിക പ്രാതിനിധ്യമാണ് തന്‍ രാഷ്ട്രീയസുവിശേഷമെന്നായിരുന്നു. കാരണം, അസമവും ശ്രേണീകൃതവുമായ ജാതിവര്‍ണസമൂഹമായ കേരളത്തിലും ഇന്ത്യയിലും ജനായത്തസംസ്‌കാരത്തിന്‍ അടിത്തറയായ സാമൂഹ്യപ്രാതിനിധ്യം ഉറപ്പാക്കാന്‍ സാമുദായികസംവരണം മാത്രമേവഴിയുള്ളൂ. ഓരോ സാമൂഹ്യവിഭാഗങ്ങളുടേയും ജനസംഖ്യയും ആനുപാതികമായ അധികാരപ്രാതിനിധ്യവും കണക്കാക്കി അവരുടെ പങ്കാളിത്ത പ്രാതിനിധ്യങ്ങളുറപ്പാക്കുകയും അമിതപ്രാതിനിധ്യവും കുത്തകയുമനുഭവിക്കുന്ന അധീശസമുദായങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി നിയന്ത്രിക്കുകയുംവേണം. ഇല്ലെങ്കില്‍ 2018ല്‍ ശബരിമല തീണ്ടാരിലഹളയുടെ പശ്ചാത്തലത്തില്‍ കേരളദേവസംബോഡില്‍ നടന്നപോലെ 90ശതമാനം ഒറ്റജാതിഹിന്ദുക്കളായിരുന്നിടത്ത് പത്തുശതമാനംകൂടി അമിതപ്രാതിനിധ്യത്തിലിരിക്കുന്ന മുന്നാക്കരുടെ സാമ്പത്തികദൗര്‍ബല്യക്കണക്കുപറഞ്ഞ് 100ശതമാനം കുത്തകയും പൂര്‍ത്തിയാക്കുന്നയവസ്ഥവരും.


| സഹോദരന്‍ അയ്യപ്പന്റെ ചെറായിയിലെ ജന്മഗൃഹം

സാമുദായികപ്രാതിനിധ്യത്തിനാണീ സംവരണമെന്നും അതില്‍ സാമ്പത്തികമൊരുഘടകമല്ലെന്നുമുള്ള പ്രാഥമികസത്യവും നീതിയുമാണിവിടെയെല്ലാം മറയ്ക്കപ്പെടുന്നത്. എല്ലാവരും കുബേരരായ സമുദായങ്ങള്‍ക്കും അധികാരത്തിലും ഭരണത്തിന്‍വിവിധതലങ്ങളിലും പങ്കാളിത്തവും പ്രാതിനിധ്യവും വേണമെന്നയടിസ്ഥാന ജനായത്തവസ്തുതപോലും ആവിയാക്കുകയാണീ മുന്നാക്കരുടെ സാമ്പത്തികസംവരണമെന്ന തീവെട്ടിക്കൊള്ള. ദളവയുടെ ദളവാക്കുളമടക്കമുള്ള വെട്ടിക്കൊലകളുടെ കിരാതക്ഷുദ്രമായ ചെളിനിലത്തേക്കാണ് മലയാളികുലീനത കേരളത്തെ ചവിട്ടിത്താഴ്ത്തുന്നത്.

നീതിമാനും ദാനധര്‍മിയുമായ മാബലിയെ ചതിയിലൂടെ ചവിട്ടിത്താഴ്ത്തുന്ന, ദാനംകൊടുത്ത സുമതി തന്റെ ശീര്‍ഷം ചവിട്ടിയ ചതിയനായ വൈഷ്ണവാവതാരത്തിന്‍ ബ്രാഹ്മണവാമനാദര്‍ശം വെടിഞ്ഞിടേണമെന്നും മാബലിവാഴ്ച്ച വരുത്തിടേണമെന്നും സഹോദരന്‍ ഓണപ്പാട്ടിലെഴുതി. സഹോദരന്റേയും പാണാപള്ളിയുടേയും 1924ലെ വൈക്കംപോരാട്ടവേളയിലെ സംഘഗാനങ്ങളേയും മാര്‍ച്ചിങ്‌സോങ്ങുകളേയും അനുകരിച്ചു ബോധേശ്വരനും മറ്റും പതിറ്റാണ്ടുകള്‍ക്കുശേഷം ചമച്ച വൈഷ്ണവസ്തുതികളും കോടാലിരാമപട്ടത്താനങ്ങളുമാണിന്ന് ഭാര്‍ഗവചരിതമായി 2018ലെ മുന്നാക്കരുടെ സാമ്പത്തികസംവരണം പോലെ കേരളത്തിന്‍ ഔദ്യോഗികഗാനമാക്കിയിരിക്കുന്നത്. യൂണിയന്‍ ഭരണകൂടം റിപ്പബ്ലിക് പരേഡില്‍ ഗുരുവിനെ തള്ളി അവിടെ ശങ്കരനെവയ്ക്കണമെന്നും അന്ത്യശാസനംചെയ്തു.

ദേശീയത്തിന്‍ മര്‍ദ്ദനത്തേയും അധീശത്തത്തേയും കുറിച്ച് സഹോദരനേറെ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ സ്വാതന്ത്ര്യസമരം ജാതിവര്‍ണാശ്രമവ്യവസ്ഥയില്‍ നിന്നുള്ള മോചനമാണെന്നദ്ദേഹം പറയുന്നു. അംബേദ്കറെ പോലെ പാശ്ചാത്യവും ഇന്ത്യനുമായ ആധുനികതയുടെ പ്രബുദ്ധധാരകളെ സഹോദരനും സ്വാംശീകരിച്ചു. അംബേദ്കറെക്കുറിച്ചും പെരിയോറേും ദ്രാവിഡപ്പോരാട്ടത്തെക്കുറിച്ചും നിരവധി എഡിറ്റോറിയലുകളെഴുതി പ്രസിദ്ധീകരിച്ചു. സര്‍വോദയം ജപിക്കുവോരും വിവേചനം പഴിക്കുവോരും ദേശീയംജയ് വിളിക്കുവോരും ഫലത്തില്‍ ജാതിവാദികളാണെന്ന് അംബേദ്കറെ ആദ്യമായി ലോകസാഹിത്യത്തില്‍ തന്നെ ഭാവിയിന്ത്യയുടെ ശരണമന്ത്രവും പുതുപുത്തരുമായി ആദരാഭിവാദ്യം ചെയ്യുന്ന ജാതിഭാരതമെന്ന കവിതയില്‍ സുവ്യക്തമാക്കി.

ദേശീയത്തിന്‍ മര്‍ദ്ദനത്തേയും അധീശത്തത്തേയും കുറിച്ച് സഹോദരനേറെ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ സ്വാതന്ത്ര്യസമരം ജാതിവര്‍ണാശ്രമവ്യവസ്ഥയില്‍ നിന്നുള്ള മോചനമാണെന്നദ്ദേഹം പറയുന്നു. അംബേദ്കറെ പോലെ പാശ്ചാത്യവും ഇന്ത്യനുമായ ആധുനികതയുടെ പ്രബുദ്ധധാരകളെ സഹോദരനും സ്വാംശീകരിച്ചു.

ആഭ്യന്തരജനായത്തവും സാമൂഹ്യപ്രാതിനിധ്യവുമില്ലാത്ത സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍പോലെ ജാതിക്കോളനികളും ബ്രാഹ്മണികക്കുത്തകയുമായി മാറിയ കോടതികള്‍ സ്മൃതിശ്രുതികളുദ്ധരിച്ചു വിധിക്കയും മനുസ്മൃതിയടക്കമുള്ള കിരാതഹൈന്ദവനിയമാവലികള്‍ ദില്ലീസര്‍വകലാശാലയിലടക്കം പാഠപുത്തകമാക്കി മാറ്റുകയുംചെയ്യുന്ന സന്ദര്‍ഭത്തിലാണ് സഹോദരന്റെ സ്മൃതിശ്രുതിസമഗ്രാധിപത്യ വിമര്‍ശം നിര്‍ണായകമാകുന്നത്. ഗുരുവിന്‍ സ്മൃതിശ്രുതികളിലെ ശൌചകാഷ്ഠങ്ങളെക്കുറിച്ചുള്ള അപാരമായ ചരിത്രനര്‍മവും പാഠാന്തരമാകുന്നു. സ്മൃതിശ്രുതിപുരാണങ്ങള്‍ ബ്രാഹ്മണ്യത്തിന്‍ മീന്‍കാഫുകളാണെന്നും മനുവുമായി താരതമ്യംചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ വെറുംപാവമാണെന്നുമായിരുന്നു ജര്‍മന്‍പത്രക്കാരനുമായി മട്ടാംചേരിയില്‍നടത്തിയ സംഭാഷണം.

ഭാരതീയഫാഷിസമായ ഹിന്ദുസംസ്‌കാരദേശീയവാദവും ബൌദ്ധപാരമ്പര്യങ്ങളുള്ള ബഹുജനങ്ങളെ സംസ്‌കൃതീകരിച്ചും ഹൈന്ദവീകരിച്ചുംനടത്തുന്ന ഹിന്ദുമതത്തിന്‍ വ്യാജമായ ഭൂരിപക്ഷവാദവും അതിനാധാരമായ സ്മൃതിശ്രുതിപുരാണകാവ്യേതിഹാസ ലാവണ്യസാഹിത്യാഭാസങ്ങളും എത്രമാത്രം മാനവരാശിക്കാപത്താണെന്നാണ് അംബേദ്കറെപ്പോലെ സഹോദരനു ംവിശദീകരിച്ചത്. സ്മൃതികള്‍ നോക്കിഭരിക്കുന്ന ഹിന്ദുക്കളേയും രാമാദികളുടെ കാലത്തെ ശൂദ്രാദിയായ ശംബൂകന്മാരുടെ ഗതിയേക്കുറിച്ചുമുള്ള 1914ലെ ഗുരുവിന്‍ ''നമ്മുടെ ഗുരുക്കന്മാര്‍'' എന്ന ബ്രിട്ടീഷുകാര്‍ പ്രതിനിധാനംചെയ്യുന്ന പാശ്ചാത്യജ്ഞാനോദയാധുനികതയെക്കുറിച്ചുള്ള പ്രസ്താവവും ഇവിടെ സഹോദരനിലപാടിനാധാരമാകുന്നു.

ജീവകാരുണ്യപഞ്ചകത്തില്‍ 1913ല്‍ ഗുരുവെഴുതിയ കൊല്ലുന്നവനില്ല ശരണ്യതയെന്ന നൈതികസത്യം സുപ്രധാനമാണ്. മൃഗത്തിനുതുല്യനവനെന്നും ഗുരുവ്യക്തമായി വിധിച്ചു. 1925ല്‍ വൈക്കം പോരാട്ടവേളയില്‍ വര്‍ക്കലക്കുന്നുകയറിവന്നു ഗുരുവിനെ കണ്ടപ്പോളും ശാരദാമഠത്തിലെ തേന്‍മാവിനിലകള്‍ കാട്ടിഗുരു മനുഷ്യാണാം മനുഷ്യത്തം ജാതിയെന്ന മാനവതത്വം വിശദീകരിച്ചുകൊടുത്തിട്ടും ഗാന്ധിക്കുതിരിഞ്ഞില്ല. 1930കളില്‍ ഗാന്ധിപൂനാപ്പട്ടിണിയും നടത്തി ഐഡിയല്‍ ഭാംഗിയും വര്‍ണാശ്രമധര്‍മവും എഴുതിയടിച്ചുവിറ്റു. സഹോദരന്‍ സംവാദത്തിലടപെട്ടു ചോദിച്ചു ഹിംസയില്ലാത്ത ഹൈന്ദവപാഠങ്ങളേതെങ്കിലുമുണ്ടോയെന്നും താങ്കളുടെ കൃഷ്ണന്‍ പരമ്പരക്കൊലയാളിയും കൂടിയല്ലേയെന്നും. യങ്ങിന്ത്യയില്‍ 1924ല്‍ എഴുതിയ വൈക്കവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് ലോകനൈതികതത്വചിന്തകനും ലോകാധ്യാപകനുമായ കേരളാധുനികതയുടെ വിധാതാവായ ഗുരുവിനെ തീയന്മാരുടെ ആത്മീയനേതാവാക്കിച്ചുരുക്കി ജാതിയുപജാതിവിഭജനവ്യവഹാരം ഗാന്ധിതുടങ്ങിയത്.

മനുഷ്യരെന്ന നിലയില്‍ പ്രവേശനംനിഷേധിക്കപ്പെടുന്നിടത്തെല്ലാം കടന്നുകയറി മൂടിവച്ച പാല്‍പ്പായസമെന്ന രാഷ്ട്രീയപ്രാതിനിധ്യാവകാശമെടുത്തുകുടിക്കണം എന്ന പ്രവേശനപ്രാതിനിധ്യത്തിനുവേണ്ടിയുള്ള ഗുരുവിന്‍ 1924ലെ വൈക്കം സന്ദേശത്തിന്‍ പേരിലായിരുന്നു ഇത്. 1937ല്‍ വെങ്ങാനൂരുവന്നു മഹാത്മാ അയ്യങ്കാളിയെ അദ്ദേഹത്തിന്‍ അജണ്ടയല്ലാത്ത ക്ഷേത്രപ്രവേശനത്തിന്‍ പേരില്‍ അഭിനന്ദിച്ചുകൊണ്ട് ഗാന്ധി 'പുലയരാജാ' എന്നിതര ദലിതസോദരങ്ങളുടെ മുന്നില്‍വച്ചുവിളിച്ച് സാധുജനപരിപാലനസംഘത്തെ ചിതറിച്ചു.

ഗുരുവിന്‍ സോദരത്വേനയുള്ള അടിസ്ഥാനജനതയുമായി കലര്‍ന്നുജീവിക്കുകയെന്ന മാനവീകരണവഴിയെ ജീവിതമാക്കിയത് സഹോദരനാണ്. സാഹോദര്യത്തിന്‍ മനുഷ്യരൂപമായിരുന്നു 1917ലെ ചെറായിപന്തിഭോജനത്തിലൂടെ പുലച്ചോവനായിമാറിയ കെ. അയ്യപ്പന്‍. വിശ്വസാഹോദര്യമാര്‍ന്ന മാനവികതയേയും അരുളാര്‍ന്ന മേതതരത്തത്തേയും അനുകമ്പയാര്‍ന്ന ജനായത്തത്തേയും പ്രതിനിധാനം ചെയ്യുന്ന കേരളാധുനികതയുടെ അറിവൊളിയായ മാനവരാശിയുടെ ജീവതാരകമായ ഗുരുവിനെ വീണ്ടെടുക്കാനും ബഹുജനഭാവികളിലേക്കായി സാഹോദര്യത്തിലൂടെ മുന്നോട്ടുകൊണ്ടുപോകാനും സഹോദരന്റേയും മൂലൂരിന്റേയും കറുപ്പന്റേയും രചനകളും പുത്തന്‍ കേരളബോധനസാംസ്‌കാരികനയങ്ങളില്‍ വിപുലമായ പ്രാതിനിധ്യംനേടണം. അങ്ങനെമാത്രമേ നവദേശീയാഭ്യാസനയങ്ങളേയും ഭാരതീയസംഹിതകളേയും ഭരണഘടനായട്ടിമറികളേയും ഒളിഗാര്‍ക്കിയുടെ അമിതപ്രാതിനിധ്യ സമഗ്രാധിപത്യത്തേയും ചെറുക്കാനാവൂ.

(ഡോ. അജയ് എസ്. ശേഖര്‍: അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് ഇംഗ്ലീഷ്, കോഡിനേറ്റര്‍ ഓഫ് സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ്, കാലടി സര്‍വകലാശാല.)



TAGS :