Quantcast
MediaOne Logo

മുഹമ്മദ് നിഷാദ്

Published: 12 Aug 2024 11:03 AM GMT

ഉള്ളൊഴുക്ക് സാമൂഹികതയെ രൂപപ്പെടുത്തുന്നതെങ്ങനെ?

അഞ്ജു എന്ന കഥാപാത്രം, നിര്‍മിക്കപ്പെട്ടിട്ടുള്ള പല നരേറ്റീവുകള്‍ക്കുമേല്‍ ഒരു കരടായി രൂപപ്പെട്ട സാമൂഹിക യാഥാര്‍ഥ്യമാണ്. മാനുഷിക ബന്ധങ്ങള്‍ ഒന്നില്‍ കേന്ദ്രീകരിക്കുന്നതല്ല, പലതിനാലും നിര്‍ണയിക്കുന്നതാണ് എന്നതോടൊപ്പം തന്നെ, 'ഉള്ളൊഴുക്ക്' കാണിച്ചു തരുന്ന മറ്റൊരു മാനമാണ് അധികാരത്തെക്കുറിച്ചുള്ളത്.

ഉള്ളൊഴുക്ക് സാമൂഹികതയെ രൂപപ്പെടുത്തുന്നതെങ്ങനെ?
X

ഉള്ളിലെ ഒഴുക്കിനെ പുറംതോട് ഇല്ലാതെ കാട്ടിത്തരുക എന്നതിലാണ് 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തെ നിരൂപണ വിധേയമാക്കേണ്ടതിന്റെ പ്രസക്തി മനസ്സിലാവുക. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്തും ഉര്‍വശിയും അഭിനയ മികവ് കാട്ടിയ ഒരു ടിപ്പിക്കല്‍ മലയാള കുടുംബ ചിത്രം എന്നതിനേക്കാളുപരി, 'ഉള്ളൊഴുക്ക്' പറഞ്ഞുവെക്കുന്ന സാമൂഹികത എന്നത് ആധുനികാനന്തര ജീവിതാംശങ്ങളുടെ പകര്‍പ്പാണെന്ന് ചിന്തിപ്പിക്കാന്‍ ചിത്രം പ്രേരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പാര്‍വതി അവതരിപ്പിച്ച 'അഞ്ചു' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ട് അതിനു ചുറ്റും യാഥാര്‍ഥ്യമാകുന്ന പ്രധാനമായും ഉര്‍വശി അവതരിപ്പിച്ച 'ലീലാമ്മ'യടക്കമുള്ള മനുഷ്യ ബന്ധങ്ങളെ കാണിച്ചു തരികയാണ് ഉള്ളൊഴുക്ക് ചെയ്യുന്നത്. സാമൂഹികത രൂപപ്പെടുന്നത് വിനിമയങ്ങളിലൂടെയാണെന്ന് (Communication ) ജോര്‍ജ് ഹെര്‍ബെര്‍ട് മീഡ് പറഞ്ഞുവെക്കുന്നുണ്ട്. എന്നാല്‍, പ്രസ്തുത വിനിമയത്തെ നിര്‍ണയിക്കുന്നത് പലപ്പോഴും അവരവര്‍ ജീവിക്കുന്ന social norm കളിലൂടെയായിരിക്കും. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനുമായി വിനിമയത്തില്‍ ഏര്‍പ്പെടുന്നതോടുകൂടി അവിടെ രൂപപ്പെടുന്ന പ്രതിബദ്ധതയാണ് പിന്നീടുള്ള അവരുടെ ജീവിതത്തിനു language ഉല്‍പാദിപ്പിക്കുന്നത്. അവിടെ നിന്ന് സമൂഹം എന്ന അരൂപിയായ പരമാധികാരിയുടെ കീഴിലേക്ക് ഓരോ വ്യക്തിയും discipline ചെയ്യപ്പെട്ടു പോവുകയാണ്. ഫൂക്കോ പറയുന്ന docile bodies ഇവിടെ നിന്ന് ആരംഭിക്കുന്നു.

ഒരു മനുഷ്യന്‍ തനിക്കുചുറ്റുമുള്ളവരുമായി കെട്ടിപ്പിണഞ്ഞുകിടക്കുക എന്നത് യാഥാര്‍ഥ്യമാണ്. അഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അവള്‍ക്ക് ചുറ്റുമുള്ള മനുഷ്യ ബന്ധങ്ങള്‍, ഭര്‍ത്താവ് തോമസുകുട്ടി, ഭര്‍ത്താവിന്റെ അമ്മ ലീലാമ്മ, കാമുകന്‍ രാജീവ്, അച്ഛന്‍, അമ്മ എന്ന് തുടങ്ങി കെട്ടിപ്പിണഞ്ഞുകിടക്കുന്ന ഒരു ജീവിതം മാത്രമാണ് അഞ്ജുവിനെ സംബന്ധിച്ചിടത്തോളം സാധ്യമാവുന്നുള്ളൂ.

പാര്‍വതി അവതരിപ്പിച്ച 'അഞ്ചു' എന്ന കഥാപാത്രം 'മനുഷ്യനായിരിക്കെ' തന്നില്‍ നിരന്തരമായി താന്‍ ജീവിക്കുന്ന സമൂഹത്തില്‍ അറിയാതെ തന്നെ പല വഴിക്കുള്ള മാനുഷിക പ്രതിബദ്ധതകള്‍ രൂപപ്പെടുത്തുന്നതോ, ചുറ്റും രൂപപ്പെട്ടുപോകുന്നതോ ആയിട്ട് കാണാന്‍ സാധിക്കും. ഇത് ഒരു സ്വാഭാവിക മനുഷ്യജീവിതത്തില്‍ സംഭവിക്കാവുന്നത് മാത്രമാണ്. ഒരു മനുഷ്യന്‍ തനിക്കുചുറ്റുമുള്ളവരുമായി കെട്ടിപ്പിണഞ്ഞുകിടക്കുക എന്നത് യാഥാര്‍ഥ്യമാണ്. അഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അവള്‍ക്ക് ചുറ്റുമുള്ള മനുഷ്യ ബന്ധങ്ങള്‍, ഭര്‍ത്താവ് തോമസുകുട്ടി, ഭര്‍ത്താവിന്റെ അമ്മ ലീലാമ്മ, കാമുകന്‍ രാജീവ്, അച്ഛന്‍, അമ്മ എന്ന് തുടങ്ങി കെട്ടിപ്പിണഞ്ഞുകിടക്കുന്ന ഒരു ജീവിതം മാത്രമാണ് അഞ്ജുവിനെ സംബന്ധിച്ചിടത്തോളം സാധ്യമാവുന്നുള്ളൂ. ഇതിനപ്പുറം ഒരു ജീവിതം സാധ്യമാവുകയാണെങ്കില്‍ അതൊരു അലസമായ ഒളിച്ചോട്ടത്തിലൂടെ മാത്രം. അങ്ങനെ ഒരു ഒളിച്ചോട്ടമാണെങ്കിലും ഓര്‍മ എന്ന വസ്തുത താന്‍ ജനിച്ചു വളര്‍ന്ന കുട്ടനാട് എന്ന ഗ്രാമത്തെ തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കും (കൂടെ അവളുടെ പ്രതിബദ്ധതകളും). എന്നാല്‍, മറവി സംഭവിച്ചാല്‍ തന്നെ കുട്ടനാട് എന്ന ഗ്രാമം വസ്തുതയാണ്, അത് ഒരു വസ്തുനിഷ്ഠമായ സ്ഥലമാണ്, അഞ്ചുവിന്റെ ലഹള പലപ്പോഴും അവിടം ബന്ധപ്പെട്ടിരിക്കുന്നു. Human Self രൂപപ്പെടുന്നതില്‍ ചുറ്റുമുള്ള മനുഷ്യനെപ്പോലെതന്നെ തുല്യ പങ്കുവഹിക്കുന്നുണ്ട് പ്രസ്തുത സ്ഥലവും, കാലവും, വസ്തുവകകളും. ഇങ്ങനെയാകുമ്പോള്‍ അഞ്ജുവിന് ഇതില്‍ നിന്നെല്ലാം ഒരു liberation എന്നത് എങ്ങനെയാണ് സാധ്യമാവുന്നത്?


ബന്ധങ്ങള്‍ എന്ന് പറയുന്നത്, അത് സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കോപത്തിന്റെയും മിശ്രിതമാണ്. പലതിന്റെയും കലര്‍പ്പുകളാണ് ഒന്നിനെ മറ്റൊന്നാക്കുന്നത്. ഒന്നിനെയും കേന്ദ്രബിന്ദുവാകാന്‍ സാധ്യമല്ലാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു തരം സാമൂഹികതയാണ് നമുക്ക് ചുറ്റും കാണപ്പെടുന്നത്. അഞ്ചു എന്ന കഥാപാത്രം ആദ്യം മുതല്‍ അവസാനം വരെ നേരിടുന്ന പിരിമുറുക്കം സ്വാഭാവിക മനുഷ്യനില്‍ കാണാവുന്ന ഒന്ന് തന്നെയാണ്. ലീലാമ്മയെ സംബന്ധിച്ചിടത്തോളം തന്റെ കുടുംബ മഹിമ പല stories കളിലൂടേയും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കേണ്ടി വരുന്നു. ഒരു സന്ദര്‍ഭത്തില്‍ അത്രയും കാലം narrate ചെയ്തുകൊണ്ടിരുന്ന stories തകരാനും, സംശയത്തിലാവാനും വരെ അഞ്ജു എന്ന individual ന്റെ counter - narrative കള്‍ സാധ്യതകള്‍ ഉയര്‍ത്തുന്നതാണ് പിന്നീട് നമുക്ക് കാണാന്‍ സാധിക്കുന്നത്. Identity കള്‍ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ കുടുംബം എന്നത് പ്രധാന ഘടകമാണ്. അതിലൂടെ പലതരത്തിലും സാമൂഹിക വിഭാഗീയതകള്‍ ഉണ്ടാക്കി തീര്‍ക്കുന്നുണ്ട്. ലീലാമ്മ തന്റെ കുടുംബ കഥകളെല്ലാം നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവിടെ നിര്‍മിക്കാന്‍ ശ്രമിക്കുന്നത് ഒരു തരം ആധിപത്യം തന്നെയാണ്. ഇവിടെ ലീലാമ്മയും തന്റെ ചരിത്രത്തില്‍ അങ്ങനെയൊരു narration ലൂടെ സ്വയം ഒരു pride നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത് ഒരു പ്രത്യേക ഘട്ടത്തില്‍ പ്രതിസന്ധികള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. ഇവിടെയാണ് അഞ്ജു എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ബന്ധങ്ങളെ ചിത്രം കാണിച്ചു തരുന്നത്. ബന്ധങ്ങള്‍ നിലകൊള്ളുന്നത് ഒരിക്കലും ഒന്ന് മറ്റൊന്നിനെ കവയ്ച്ചുവെച്ചുകൊണ്ടല്ല, പകരം ഒന്നും മറ്റൊന്നും ചേര്‍ന്ന് ഒരുപാട് ബന്ധങ്ങളാണ് ഒരു മനുഷ്യന്റെ സാമൂഹികതയെ നിര്‍ണയിക്കുന്നത്. അഞ്ജുവിന് അനുഭവപ്പെടുന്ന പിരിമുറുക്കം, അവള്‍ ഒരു ബന്ധംകൊണ്ട് മറ്റൊന്നിനെ കവച്ചുവെക്കുന്നില്ല എന്നത്‌കൊണ്ട് മാത്രമാണ്.

ഉള്ളൊഴുക്ക് പറഞ്ഞുവെക്കുന്ന സാമൂഹികതയെ ചര്‍ച്ച ചെയ്യുമ്പോള്‍; ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ തീര്‍ച്ചയായും ചുറ്റുപാടുകളിലെ മനുഷ്യനോ വസ്തുക്കളോ ആയിട്ട് അഭേദ്യമായ ബന്ധം പുലര്‍ത്തുകയും അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യും എന്ന് ചിത്രം അറിഞ്ഞോ അറിയാതെയോ പറഞ്ഞുവെക്കുന്നുണ്ട്. ഉള്ളൊഴുക്ക് ശരിയായ ഒത്തിരി ഒഴുക്കുകള്‍ തന്നെയാണ്. അഞ്ജുവിലൊഴുകുന്ന പിരിമുറുക്കം അതിലൊരു ഒഴുക്കാണ്. എന്നാല്‍, ലീലാമ്മയില്‍ വ്യത്യസ്തമായ ഒരു ഒഴുക്ക് നിലകൊള്ളുന്നതിനാലാണ് കുട്ടനാട്ടിലെ ആ വീട്ടില്‍ വ്യത്യസ്ത ശരികള്‍ ഉണ്ടായി തീര്‍ന്നത്. അതുകൊണ്ട് തന്നെയാണ് അഞ്ജുവിന് തോമസുകുട്ടിയോടും, തോമസുകുട്ടിക്ക് അഞ്ജുവിനോടും പരസ്പരം പൊരുത്തം വാങ്ങേണ്ടി വരുന്നത്. അഞ്ജുവിന്റെ അമ്മ ചിന്തിച്ചതുപോലെ ആയിരുന്നില്ല അലന്‍സിയര്‍ അവതരിപ്പിച്ച അഞ്ജുവിന്റെ അച്ഛന്‍ കഥാപാത്രം ചിന്തിച്ചത്. എന്നാല്‍, ഇരുവരുടെയും ചിന്തകളില്‍ തെറ്റ് സംഭവിച്ചെന്ന് ആര്‍ക്കും പറയാവതുമല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ വ്യത്യസ്ത ശരികള്‍ ഒരുഭാഗത്തും വ്യത്യസ്ത തെറ്റുകള്‍ മറുഭാഗത്തും ചിത്രം കാണിച്ചുതരുന്നതിലൂടെ നിലവിലെ ethoes - ധാര്‍മികത വഴിമാറിക്കൊടുക്കുന്നത് തിരിച്ചറിവുകളില്ലാത്ത ശരി-തെറ്റുകളിലേക്കാണ്.


സ്വാഭാവികമായും മനുഷ്യനെ നിര്‍ണയിക്കുന്ന ഒരു അധികാര ചുറ്റുവട്ടം രൂപപ്പെടുത്തുന്നതില്‍ അഞ്ജുവിന്റെ ഭര്‍ത്താവായ തോമസുകുട്ടിയുടെ സഹോദരി നല്ല പങ്കുവഹിക്കുന്നുണ്ട്. കുട്ടനാട്ടിലെ വീട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന വ്യത്യസ്ത narrative -കള്‍ പ്രസ്തുത വീട്ടില്‍ ഒരു social norm രൂപപ്പെടുത്തുന്നുണ്ട്. അതില്‍ നിന്നുകൊണ്ട് തോമസുകുട്ടിയുടെ സഹോദരി നിരന്തരമായി അഞ്ജുവിനോട് പ്രകടിപ്പിക്കുന്ന വെറുപ്പിന്റെ ഒരു സുപ്രധാന ഘടകം തന്റെ കുടുംബത്തിന്റെ സ്വത്വം നിര്‍മിച്ചെടുക്കുന്ന പല കഥകളുടെയും അടിത്തറക്ക് കോട്ടം സംഭവിച്ചു എന്നുള്ളതില്‍ നിന്ന് ഉള്‍തിരിഞ്ഞു വരുന്നതാണ്. അത് ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

അഞ്ജുവിന്റെ അച്ഛന്‍ ഒരര്‍ഥത്തില്‍ പലതിനോടും വിധേയപ്പെട്ടുപോയ കഥാപാത്രമാണ്. ആരാലോ നിര്‍മിക്കപ്പെട്ട സാമൂഹിക മാനദണ്ഡങ്ങളെ സ്വീകരിക്കുകയും, പ്രസ്തുത കാഴ്ചപ്പാടിലൂടെ സ്വന്തം കുടുംബത്തെ നോക്കിക്കാണുകയും ചെയ്യുന്ന ഒരാള്‍. തന്റെ കുടുംബത്തിന്റെ സ്വത്വം നിരന്തരമായി ചോദ്യചെയ്യപ്പെടുകയും, അതിലൂടെ കഥാപാത്രത്തിന് സ്വയം നിര്‍ണയാവകാശം നഷ്ടപ്പെടുന്നതുമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. മറ്റൊരു മാനത്തില്‍ നിരീക്ഷിക്കുകയാണെങ്കില്‍, മനുഷ്യന്‍ സ്വയം ഐഡന്റിറ്റിയെ പ്രകടിപ്പിച്ചുകൊണ്ടിരിക്കാന്‍ പണിപ്പെടുന്നവരാണ്. അഞ്ജുവിന്റെ അച്ഛനെ സംബന്ധിച്ചിടത്തോളവും അത് നിര്‍ബന്ധമാണ്. തന്റെ ജീവിതത്തിലെ സാമൂഹിക ചുറ്റുവട്ടം അതിനു പ്രാപ്തമാവുന്ന രീതിയില്‍ നിര്‍മിച്ചെടുക്കാന്‍ അയാളും കരുക്കള്‍ നീക്കുന്നു. അഞ്ജുവിന്റെ കാമുകനായ അര്‍ജുന്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രം അഞ്ജുവുമായി ഒത്തുപോവുന്ന സാഹചര്യത്തില്‍ പോലും, രാജീവിലൂടെ ഒരു സ്വത്വത്തെ രൂപീകരിക്കാന്‍ അഞ്ജുവിന്റെ അച്ഛനോ അയാളുടെ കുടുംബത്തിനോ സാധിക്കുകയില്ല എന്ന വസ്തുതയെ മനസ്സിലാക്കിക്കൊണ്ട്, അഞ്ജുവിനെ രാജീവില്‍ നിന്നും അകറ്റാനുള്ള ശ്രമവും ചിത്രത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്.

അഞ്ജു എന്ന കഥാപാത്രം, നിര്‍മിക്കപ്പെട്ടിട്ടുള്ള പല narrative -കള്‍ക്കുമേല്‍ ഒരു കരടായി രൂപപ്പെട്ട സാമൂഹിക യാഥാര്‍ഥ്യമാണ്. മാനുഷിക ബന്ധങ്ങള്‍ ഒന്നില്‍ കേന്ദ്രീകരിക്കുന്നതല്ല, പലതിനാലും നിര്‍ണയിക്കുന്നതാണ് എന്നതോടൊപ്പം തന്നെ, 'ഉള്ളൊഴുക്ക്' കാണിച്ചു തരുന്ന മറ്റൊരു മാനമാണ് അധികാരത്തെക്കുറിച്ചുള്ളത്. ഉര്‍വശിയും പാര്‍വതിയും അലന്‍സിയറും അടങ്ങുന്ന താരങ്ങളുടെ ഞെട്ടിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പുറമേ തിരക്കഥയും നിസ്സംശയം അത്ഭുതകരം തന്നെയാണ്. എന്നാല്‍, 'ഉള്ളൊഴുക്കില്‍' ഒളിഞ്ഞുകിടക്കുന്ന പലരിലും പലതരത്തില്‍ നിലകൊള്ളുന്ന ഒഴുക്കുകളായിരിക്കാം ചിത്രത്തിന് ഒരു സാമൂഹികതയോടുകൂടിയ ദിശ സമ്മാനിക്കുന്നത്. അതിലൂടെ നോക്കിക്കാണുമ്പോള്‍ മറ്റൊരു ഒഴുക്കാണ് ചിത്രത്തില്‍ പ്രത്യക്ഷ്യപ്പെടുന്നത്.


TAGS :