Quantcast
MediaOne Logo

നൗഷാബ നാസ്

Published: 5 Aug 2024 11:35 AM GMT

ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍നിന്ന് കേരളം പഠിക്കേണ്ട പാഠങ്ങള്‍

കേരളം നിരന്തരം ദുരന്ത സാധ്യതാ പട്ടികയില്‍ ഉള്ള പ്രദേശം ആണെന്നും, വ്യത്യസ്ത തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഉണ്ടെന്നും നാം നമ്മെത്തന്നെ പഠിപ്പിക്കണം.

ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍
X

2016 ലെ കടുത്ത വരള്‍ച്ച, 2017 ലെ ഓഖി, 2018 ലെ മഹാപ്രളയം, 2019 ലെ പ്രളയവും 19, 20, 21 വര്‍ഷങ്ങളിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും തുടങ്ങി കേരളത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലാണ്.

വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഒരേസ്വഭാവത്തില്‍ ഉള്ളവയല്ല. 2018 ലെ പ്രളയം, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു സംസഥാനത്തെ എല്ലാ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച, കേരളത്തിലെ ഓരോ മനുഷ്യരെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ച മഹാദുരന്തമാണ്. എന്നാല്‍, മുന്‍പ് സംഭവിച്ച ഓഖിയുടെയോ, ശേഷം ഉണ്ടായ കൊക്കയാര്‍, പെട്ടിമുടി ദുരന്തങ്ങളുടെയോ പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണ്.

ചൂരല്‍മലയില്‍ സംഭവിച്ചത്, ഉരുള്‍പൊട്ടല്‍ എന്നതിനേക്കാളുപരി വലിയ തോതില്‍ നടന്ന മലയിടിച്ചില്‍/മണ്ണിടിച്ചില്‍ പ്രക്രിയ ആണ് (ഡെബ്രിസ് ഫ്ലോ). കുത്തനെയുള്ള ചെരിവുകള്‍ മണ്ണിടിച്ചിലിന്റെ ആഴം കൂട്ടി. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം മുതല്‍ മുണ്ടക്കൈ വരെയുള്ള ഭൂമി അത്തരത്തില്‍ ഉള്ളതാണ്. ഈ രീതിയിലുള്ള മണ്ണിടിച്ചിലുകള്‍ പെട്ടെന്നോ ദീര്‍ഘകാലം കൊണ്ടോ സംഭവിക്കാം. വയനാട് ജില്ലയില്‍ മുന്‍പ് രേഖപ്പെടുത്തിയിട്ടുള്ള ഉരുള്‍പൊട്ടലുകളില്‍ അധികവും സംഭവിച്ചിട്ടുള്ളത് ഇത്തരത്തില്‍ മണ്ണും, കല്ലും തെന്നിമാറിയും പൊട്ടിത്തെറിച്ചും ഉണ്ടായിട്ടുള്ളതാണെന്നു പഠനങ്ങള്‍ പറയുന്നു.


കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന അതിവൃഷ്ടി, ദുരന്തത്തിന്റെ വ്യാപ്തി അതിവേഗം വര്‍ധിപ്പിക്കുകയും ദുരന്തത്തിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. അതായത് മഴയുടെ മാത്രമല്ല, ഭൂമിയുടെ സ്വഭാവത്തിലും ഘടനയിലും തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഉള്‍വനങ്ങളില്‍, ഉണ്ടാകുന്ന കനത്ത മഴപെയ്ത്ത് ആഗിരണം ചെയ്യാനുള്ള പ്രകൃതിപരമായ ക്രമീകരണങ്ങള്‍ കുറഞ്ഞു വരുന്നു. കാലാവസ്ഥ മാറ്റം ഇതിലൊരു ഘടകം തന്നെയാണ്.

അതിമഴ പെയ്ത്തുകള്‍ ഉണ്ടാകുമ്പോള്‍ ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും തടസ്സങ്ങളില്ലാതെ ഒഴികിപ്പോകാനുമുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. വനമേഖലയുടെ വിസ്തൃതിയിലും സാന്ദ്രതയിലും ഉണ്ടായ കുറവ്, മണ്ണിന്റെ തരം, സ്വഭാവം, ശേഷി, വെള്ളത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് എന്നിങ്ങനെയുള്ള കാരണങ്ങളാലും ആവാം ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും തടസ്സങ്ങളില്ലാതെ ഒഴികിപ്പോകാനുമുള്ള സാഹചര്യം ഉണ്ടാകാത്തത്. എന്നാല്‍, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ല.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഉടനെ ക്വാറികളെയും റിസോര്‍ട്ടുകളെയും പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ നടത്തും. അതിനു പറ്റിയ ഏറ്റവും നല്ല മരുന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അപ്രായോഗിക നിര്‍ദേശങ്ങളുടെ പട്ടിക നിരത്തുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇത് നടപ്പില്‍ വരുത്തണമെങ്കില്‍ വയനാട്ടിലെ മുഴുവന്‍ ആളുകളെയും ചുരം ഇറക്കേണ്ടി വരും. വായനാടിന്റെ മൊത്തം സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെയും കൂടി അധികാരപ്പെടുത്തുന്ന മറ്റൊരു സ്ഥാപനവത്കരണം ആണ് ഗാഡ്ഗില്‍ വിഭാവനം ചെയുന്നത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന മഴ, ചുരുങ്ങിയ സമയത്തിലും ദിവസത്തിലും ആയി ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പരിസ്ഥതി ലോല പ്രദേശങ്ങള്‍ അല്ലാത്തിടങ്ങളില്‍ പോലും അതിതീവ്ര മഴ ഉണ്ടാകുമ്പോള്‍ ദുരന്തങ്ങള്‍ സംഭവിക്കാറുണ്ട്. മഴലഭ്യത കുറവുള്ള തെക്കന്‍ ജില്ലകളില്‍ പോലും 2005-2022 കാലയളവില്‍ 12 തവണ കൂടുതല്‍ മഴയും ആറ് തവണ കുറഞ്ഞ മഴയും ലഭിച്ചതായി കാണാം.

തീക്ഷ്ണ സ്വഭാവത്തിലുള്ള മഴ പെയ്താല്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങാനുള്ള സമയം വെള്ളത്തിന് ലഭിക്കാതെ പോകുന്നു. അതിനാല്‍, വെള്ളം പെട്ടെന്ന് നീര്‍ച്ചാലുകളിലേക്കും, പുഴകളിലേക്കും ചെന്നെത്തുകയും വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടുകള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമാകുന്നു. തുടരെ തുടരെ ഉള്ള പ്രളയത്തിലൂടെ മേല്‍മണ്ണ് നഷ്ടമാവുന്നതിനാല്‍ മഴയുടെ നല്ലൊരു പങ്കും ഒഴുകി പോകുന്നു.

മഴലഭ്യതക്കു വേണ്ടി മരങ്ങള്‍ നട്ടു പിടിപ്പിക്കുക, വരള്‍ച്ചയെ നേരിടാന്‍ മഴക്കുഴികള്‍ ഉണ്ടാക്കുക എന്നതൊക്കെയാണ് നമ്മുടെ പരിസ്ഥിതി 'സൗഹൃദ' ആശയങ്ങള്‍. മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത് ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ തടയുന്ന കാര്യങ്ങള്‍ ആകണമെന്നില്ല. ചിലപ്പോഴൊക്കെയും വന്‍ മരങ്ങളും ഉള്‍പൊട്ടലിനു കാരണമായേക്കാവുന്നതാണ്. സംഭരണ ശേഷിയിലധികം വെള്ളം താങ്ങുന്നത് മണ്ണിടിച്ചിലുകള്‍ക്കു കാരണമാകുന്നു. വലിയ വൃക്ഷങ്ങളുടെ വേരുകള്‍ പാറകള്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ടിക്കുകയും, ചെറിയ സുഷിരങ്ങളെയും വിടവുകളെയും വ്യാപിപ്പിക്കുകയും ചെയ്യും. പിന്നീട് മരങ്ങള്‍ നശിക്കുമ്പോള്‍ ദ്രവിച്ച വേരുകള്‍ക്കിടയിലൂടെ വെള്ളം ഊര്‍ന്നിറങ്ങി, മണ്ണിനും പാറകള്‍ക്കുമിടയിലെ മര്‍ദം വര്‍ധിപ്പിച്ചും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാറുണ്ട്.

കേരളത്തിലും 99% ഉരുള്‍പൊട്ടലുകളുടെയും പ്രധാന കാരണം മഴ തന്നെയാണ്. പിന്നീട് വരുന്ന ഘടകങ്ങള്‍ പ്രദേശത്തിന്റെ ചെരിവ് (സ്ലോപ്പ്), പ്രദേശത്തിന്റെ relief , മണ്ണിന്റെ Characteristic , drainage flow എന്നിവയൊക്കെ ആണ്. ഭൂവിനിയോഗ മാറ്റം, റോഡ് നിര്‍മിതി, നീര്‍ചാലുകളുടെ നശീകരണം, തോട്ടവിളകളിലൂടെ കൃഷിയിലുണ്ടാകുന്ന മാറ്റങ്ങള്‍, പാറപൊട്ടിക്കല്‍ എന്നിവ പ്രധാന കാരണങ്ങളില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും പ്രദേശത്തിന്റെ ജൈവീക സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണ്. എന്നാല്‍, ഇതൊന്നും തന്നെ വയനാട്ടില്‍ മാത്രം സംഭവിച്ചു കൊണ്ടിരിക്കുന്നതോ, ചൂഷണാത്മകമായി നടന്നു കൊണ്ടിരിക്കുന്നതോ അല്ല. മനുഷ്യവാസം വ്യാപിച്ചു കൊണ്ടിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ഇഴകീറി പരിശോധിക്കുകയാണെങ്കില്‍, കൃഷി, വീട്, റോഡ്, കിണര്‍, കുളം തുടങ്ങിയവയുടെ നിര്‍മാണങ്ങള്‍ പ്രകൃതി ചൂഷണമായി കണക്കാക്കേണ്ടി വരും.

ശരാശരി മലയാളികളുടെ പരിസ്ഥിതി ബോധ്യം എപ്പോഴും ചുറ്റുമുള്ള പാരിസ്ഥിതിക ബോധങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടായിരിക്കും എന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഉടനെ ക്വാറികളെയും റിസോര്‍ട്ടുകളെയും പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ നടത്തും. അതിനു പറ്റിയ ഏറ്റവും നല്ല മരുന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അപ്രായോഗിക നിര്‍ദേശങ്ങളുടെ പട്ടിക നിരത്തുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇത് നടപ്പില്‍ വരുത്തണമെങ്കില്‍ വയനാട്ടിലെ മുഴുവന്‍ ആളുകളെയും ചുരം ഇറക്കേണ്ടി വരും. വായനാടിന്റെ മൊത്തം സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെയും കൂടി അധികാരപ്പെടുത്തുന്ന മറ്റൊരു സ്ഥാപനവത്കരണം ആണ് ഗാഡ്ഗില്‍ വിഭാവനം ചെയുന്നത്.

ദുരന്ത മുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ ദുരന്തത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ദുരന്ത നിവാരണ പദ്ധതികള്‍ രൂപരേഖകള്‍ മാത്രം ആകാതെ, സമയാസമയങ്ങളില്‍ പുതുക്കുന്നതിനും ജനകീയമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മഴ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ എന്ന പോലെ മറ്റു ദുരന്തങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ വ്യാപകമാക്കണം. അതാതു പ്രദേശത്തെ ദുരന്തങ്ങളെ അടിസ്ഥനമാക്കി ഇന്‍വെന്ററി ലിസ്റ്റ് തയ്യാറാക്കി ദുരന്ത നിവാരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും അതിനാവശ്യമായ പ്രൊജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും വേണം.

റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി, കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവരാണ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ഇതിന്റെ ഒരു അപര്യാപ്തതയായി മനസ്സിലാക്കിയിട്ടുള്ളത്, 2018 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത് എന്നതാണ്. കൂടാതെ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മാപ്പുകള്‍ വിശകലനം ചെയ്യാതെയുമാണ്. ഉദാഹരണത്തിന് മേപ്പാടി പഞ്ചായത്തിന് നല്‍കിയ 16 മാപ്പുകളില്‍ landslide affected area map , landslide proneness vs land use map , land use map , Flood proneness vs communication map , Flood proneness vs transportation map , landslide proneness vs communication map , landslide proneness vs transportation map , flood affected area map തുടങ്ങിയവ സ്ഥലത്തിന്റെ ദുരന്ത ചരിത്രവും സാധ്യതയും മനസ്സിലാക്കാന്‍ ഉതകയുന്നവയാണ്. ഇതിനായി 2018 ലെ പ്രളയത്തിന് ശേഷം 13 വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. പക്ഷെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ബാഹുല്യം കാരണവും, നിശ്ചിതസമയത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കാനുള്ള തത്രപ്പാടിലും - നിരവധി ട്രെയിനിങ്ങുകള്‍ക്കു ശേഷവും - ഇതെല്ലം തന്നെ ചെറിയ തോതിലുള്ള വിവര ശേഖരണ പട്ടികകള്‍ മാത്രം ആയി മാറുകയായിരുന്നു.

നിര്‍ദേശങ്ങള്‍

കേരളം നിരന്തരം ദുരന്ത സാധ്യതാ പട്ടികയില്‍ ഉള്ള പ്രദേശം ആണെന്നും, വ്യത്യസ്ത തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഉള്ള സാധ്യത ഉണ്ടെന്നും നാം നമ്മെത്തന്നെ പഠിപ്പിക്കണം. Climate adapatabilty skill , preparedness culture എന്നിവ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കണം. മഴയുടെ തോത് അളക്കുന്ന റൈന്‍ ഗേജുകള്‍, ഈര്‍പ്പം കണ്ടുപിടിക്കുന്ന soil mosturiser sensor , ഡ്രോണ്‍ ക്യാമറകള്‍, ഉപഗ്രഹ ക്യാമറകള്‍ എന്നിവയൊക്കെ ഉപയോഗിക്കാനും, ഇവയില്‍ നിന്നുള്ള റീഡിങ് അനലൈസ് ചെയ്തു മുന്നറിയിപ്പ് തയ്യാറാക്കാന്‍ AI നിയന്ത്രിത പ്രോഗ്രാമുകള്‍ തയ്യാറാക്കുകയും വേണം.

ജില്ല തിരിച്ചുള്ള മുന്നറിയിപ്പുകള്‍ കുറച്ചു കൂടി പ്രാദേശികമായി വിപുലപ്പെടുത്തേണ്ടതുണ്ട്. താലൂക്ക് അടിസ്ഥാനത്തിലോ മറ്റോ പ്രദേശികമായി തന്നെ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങളെ ത്വരിതപ്പെടുത്തണം. പ്രാദേശികമായി തന്നെ ഇത്തരം ഡാറ്റകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്ന എജന്‍സികള്‍ ഉണ്ട്. അവയെ സര്‍ക്കാര്‍ സംവിധാങ്ങള്‍ കൂടെ ചേര്‍ക്കണം; ദുരന്ത സമയങ്ങളില്‍ ഹാം റേഡിയോ സഹായങ്ങള്‍ സ്വീകരിക്കുന്ന പോലെ.

ദുരന്ത മുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ ദുരന്തത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ദുരന്ത നിവാരണ പദ്ധതികള്‍ രൂപരേഖകള്‍ മാത്രം ആകാതെ, സമയാസമയങ്ങളില്‍ പുതുക്കുന്നതിനും ജനകീയമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മഴ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ എന്ന പോലെ മറ്റു ദുരന്തങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ വ്യാപകമാക്കണം. അതാതു പ്രദേശത്തെ ദുരന്തങ്ങളെ അടിസ്ഥനമാക്കി ഇന്‍വെന്ററി ലിസ്റ്റ് തയ്യാറാക്കി ദുരന്ത നിവാരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും അതിനാവശ്യമായ പ്രൊജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും വേണം.

ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിതിക സവിശേഷതകള്‍ തിരിച്ചറിഞ്ഞ്, സുസ്ഥിരതയുള്ള മാതൃകകള്‍ നടപ്പാക്കുക എന്നതാണ് പ്രയോഗികമായിട്ടുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പുനര്‍വായനക്ക് ഉള്ളതാകാതിരിക്കട്ടെ നമ്മുടെ മഴക്കാലങ്ങള്‍.

(ദുരന്തനിവാരണ വിദഗ്ധയാണ് ലേഖിക)

TAGS :