Quantcast
MediaOne Logo

പി.എ പ്രേംബാബു

Published: 20 Aug 2024 9:50 AM GMT

എന്‍.എഫ്.ഡി.സിയുടെ ഇസ്രായേലി ഫിലിം ഫെസ്റ്റിവല്‍: ഇന്ത്യന്‍ ഭരണകൂടത്തിന്റെ സയണിസ്റ്റ് ദാസ്യം

ഫലസ്തീനിയന്‍ കൂട്ടക്കൊല അനായാസകരമാക്കാന്‍ ആയുധങ്ങള്‍ അയച്ചതിനു ശേഷം ഇപ്പോള്‍, ഹിന്ദുത്വ ഭീകര ഭരണകൂടം മുംബൈയില്‍ നാഷ്ണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താനിരിക്കുകയാണ്.

എന്‍.എഫ്.ഡി.സിയുടെ ഇസ്രായേലി ഫിലിം ഫെസ്റ്റിവല്‍: ഇന്ത്യന്‍ ഭരണകൂടത്തിന്റെ സയണിസ്റ്റ് ദാസ്യം
X

ഫലസ്തീനിലെ മനുഷ്യരുടെ ഓടുങ്ങാ വിലാപങ്ങള്‍ നമ്മെ സ്പര്‍ശിക്കാതെ പോവുകയാണ്. ഫലസ്തീന്‍ എന്ന അഖണ്ഡ രാഷ്ട്രത്തെ ഒത്തുതീര്‍പ്പുകളില്ലാതെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും സയണിസ്റ്റ് ഭീകരരുടെ ഫലസ്തീനിയന്‍ കൂട്ടക്കൊല അനായാസകരമാക്കാന്‍ ആയുധങ്ങള്‍ അയച്ചതിനു ശേഷം ഇപ്പോള്‍, ഹിന്ദുത്വ ഭീകര ഭരണകൂടം മുംബൈയില്‍ NFDC (നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍)യുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ 2024 ആഗസ്റ്റ് 21-22 തീയതികളില്‍ മുംബൈയില്‍ കൊണ്ടാടാന്‍ പോവുകയാണ്.

ഫലസ്തീന്‍ വംശഹത്യയും, സയണിസ്റ്റ് ഭീകരരുടെ അധിനിവേശവും ചിത്രീകരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ട ലോക സാഹചര്യം നിലനില്‍ക്കുമ്പോഴാണ്, സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കമ്പോള-വംശീയ ജനാധിപത്യം, മറ്റൊരു വംശീയ ഭീകര സംഘടനയായ സയണിസ്റ്റുകള്‍ക്ക് കായികമായും ധാര്‍മികമായും സാംസ്‌കാരികമായും രാജ്യത്തിനകത്തും പുറത്തും പിന്തുണ നല്‍കുന്നത്.

യു.എസ് - യൂറോ സാമ്രാജ്യത്വങ്ങള്‍ ഒഴികെ ഇതിനകം അന്താരാഷ്ട്ര കോടതി ഉള്‍പ്പെടെ, മറ്റെല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും ഇസ്രായേലിന്റെ കൂട്ടക്കുരുതിയെയും, അധിനിവേശത്തെയും അപലപിച്ചു കഴിഞ്ഞതാണ്. തെരുവില്‍ ഇസ്രായേല്‍ വിരുദ്ധ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മുന്നേറ്റങ്ങള്‍ നടക്കാത്ത ഒരു രാജ്യവും ഒരു ദിവസവും ലോകത്തില്ല. എന്നിട്ടും നരനായാട്ടുകാരനായ, സയണിസ്റ്റ് ഭീകര കൊലയാളിയായ ബെന്യാമിന്‍ നെതന്യാഹുവിന് വരണമാല്യം ചാര്‍ത്തുകയാണ് സംഘ്പരിവാര്‍.

ഫലസ്തീന്‍ വംശഹത്യയും, സയണിസ്റ്റ് ഭീകരരുടെ അധിനിവേശവും ചിത്രീകരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ട ലോക സാഹചര്യം നിലനില്‍ക്കുമ്പോഴാണ്, സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കമ്പോള-വംശീയ ജനാധിപത്യം, മറ്റൊരു വംശീയ ഭീകര സംഘടനയായ സയണിസ്റ്റുകള്‍ക്ക് കായികമായും ധാര്‍മികമായും സാംസ്‌കാരികമായും രാജ്യത്തിനകത്തും പുറത്തും പിന്തുണ നല്‍കുന്നത്.


കൂട്ടക്കൊലക്കെതിരെയുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഇന്ത്യ സിഗ്‌നേറ്ററിയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച്, ജീവിതാവകാശങ്ങളും, സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ അതിര്‍ത്തിയെ മാത്രം മുന്‍നിര്‍ത്തിയല്ല നിര്‍വചിച്ചിട്ടുള്ളത്. അത് മുഴുവന്‍ മനുഷ്യവംശത്തിനും ബാധകമായാണ് വിഭാവനം ചെയ്തിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഗുരുതരമായ ഭരണഘടനാ ലംഘനം കൂടിയാണ് സയണിസ്റ്റ് ഭീകരരെ അംഗീകരിക്കുന്നതും ആയുധസഹായം ചെയ്യുന്നതും. ഇതുമായി ബന്ധപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണും മറ്റും സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാലും വര്‍ഗാതീതമല്ലാത്ത, സവര്‍ണ്ണോന്മുഖ കോടതികളില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.

ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിന് സമാനമാണ് ഇസ്രായേലില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ. ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, ചിന്തകര്‍, ശാസ്ത്രജ്ഞര്‍, തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍ അധ്യാപകന്മാര്‍ തുടങ്ങിയവരെ തിരഞ്ഞു പിടിച്ചു കൊല്ലുകയും പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയും, കൊന്ന് അവയവങ്ങള്‍ മുറിച്ചെടുത്ത് വ്യാപാരം നടത്തുകയും ചെയ്യുന്ന ചെന്നായ കൂട്ടങ്ങളെയാണ് ജൂത സയണിസ്റ്റുകളില്‍ നാം കാണുന്നത്.

ഭ്രാന്തന്‍ സയണിസ്റ്റ് ഭീകര പ്രവര്‍ത്തകരെ, ആയുധമണിയിച്ച് പരിശീലിപ്പിച്ച് അനിയന്ത്രിതമായി കൂട്ടക്കൊലയ്ക്ക് പറഞ്ഞു വിടുന്ന കൊലയാളി സംഘങ്ങളാണ് ഇസ്രായേല്‍ സൈന്യം എന്ന പേരില്‍ അവിടെ അറിയപ്പെടുന്നത്. കൂട്ടക്കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ സ്‌കൂളുകളിലെ ക്ലാസ് റൂമുകളില്‍ കയറി, കുരുതി ചെയ്തത് തെറിവിളിച്ചാഘോഷിക്കുന്ന സയണിസ്റ്റ് ഭീകര സംഘങ്ങള്‍, അത് മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച് ആഘോഷിക്കുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും വംശഹത്യയില്‍ ഇസ്രായേല്‍ കുറ്റക്കാരനാണെന്ന വസ്തുത അംഗീകരിച്ചിട്ടും, കൂട്ടക്കൊലയാളിയായ ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണ ചെയ്യാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ഇന്ത്യയുടെ ഈ നിലപാട്, നമ്മുടെ രാജ്യം എത്ര ആഴത്തില്‍ വംശഹത്യാ പ്രത്യയശാസ്ത്രത്തിന്റെ പിടിയിലാണ് എന്ന് മനസ്സിലാക്കിത്തരുന്നുണ്ട്..



TAGS :