Quantcast
MediaOne Logo

ഉമര്‍ ഖാലിദ്: വിചാരണയും ജാമ്യവുമില്ലാത്ത നാല് വര്‍ഷങ്ങള്‍

ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് വിവിധ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് വിചാരണയും ജാമ്യവുമില്ലാതെ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുകയാണ്.

ഉമര്‍ ഖാലിദ്: വിചാരണയും ജാമ്യവുമില്ലാത്ത നാല് വര്‍ഷങ്ങള്‍
X

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ 17 മിനിട്ടുള്ള പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തിറക്കിയത് പ്രചരിപ്പിച്ച്, ഈ പ്രസംഗം ഡല്‍ഹി കലാപത്തിനുള്ള ആഹ്വാനമാണെന്ന വ്യാജ ആരോപണവും ഉമര്‍ ഖാലിദിനെതിരെ ഉന്നയിച്ചിരുന്നു. 1967 ലെ ആയുധം കൈവശം വെക്കല്‍ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കല്‍ തുടങ്ങി നിരവധി വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച് താന്‍ നിരപരാധിയാണെന്നും ഡല്‍ഹിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധത്തിലാണ് പങ്കെടുത്തതെന്നും ഉമര്‍ ഖാലിദ് വ്യക്തമാക്കുന്നുമുണ്ട്.

ഗുരുതര കുറ്റം ചുമത്തി അറസ്റ്റിലായവര്‍ക്കും ചട്ടം പരിശോധിച്ച് ആവശ്യമെങ്കില്‍ കോടതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞതും അര്‍ഹമായ കേസുകളില്‍ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികവകാശ ലംഘനമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഒക്ക, അഗസ്റ്റിന്‍ ജോസ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചതും ഈയടുത്ത കാലത്താണ്. എന്നിട്ടും അറസ്റ്റ് ചെയ്യപ്പെട്ട് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാതെ ഉമര്‍ ഖാലിദിനെ ജയിലറക്കുള്ളില്‍ തളച്ചിടുന്നത് ലോകത്ത് തന്നെ ഏറ്റവും സ്വാതന്ത്ര്യവും നീതിയുക്തതയും അവകാശപ്പെടുന്ന ഇന്ത്യാ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്.


അറസ്റ്റ് ചെയ്യപ്പെട്ട ഈ നാല് വര്‍ഷങ്ങളില്‍ ഉമര്‍ ഖാലിദ് ജാമ്യാപേക്ഷയുമായി നിരവധി തവണ കീഴ്‌ക്കോടതി മുതല്‍ സുപ്രീംക്കോടതി വരെ കയറിയിറങ്ങി. രണ്ട് തവണ കീഴ്‌ക്കോടതിയും ഒരു തവണ ഡല്‍ഹി ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി. അവസാനം ജാമ്യലബ്ധി പ്രതീക്ഷിച്ച് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലും ഉമര്‍ ഖാലിദെന്ന 36 കാരനെത്തി. അവിടെ നിന്നും ജാമ്യം ലഭിച്ചില്ലെന്ന് മാത്രമല്ല, പലവുരി ഹര്‍ജി മാറ്റിവെച്ചു.

ഇന്ത്യന്‍ ജയിലുകളിലെ വിചാരണത്തടവുകാരുടെ അനുപാതം 2019-ല്‍ 68 ശതമാനത്തില്‍ നിന്ന് 2021-ല്‍ 77 ശതമാനമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ നിരവധി ആളുകളാണ് ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരായി രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്നത് ഏറെ സങ്കടകരവും നിരാശജനകവുമായ കാര്യമാണ്.

2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 11 മാസത്തിനിടയില്‍ 14 തവണയാണ് ഉമര്‍ ഖാലിദുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി മാറ്റിവെച്ചത്. ഒടുവില്‍ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ച് വിചാരണക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍, ആ ഹര്‍ജിയും കോടതി തള്ളി. വീണ്ടും ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഉമര്‍ ഖാലിദ്. ജാമ്യ ഹര്‍ജി അടുത്തമാസം ഏഴിന് പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ കേസുകളിലായി 2500 ഓളം പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ 2000 ഓളം പേര്‍ക്ക് പലപ്പോഴായി കീഴ്‌ക്കോടതികള്‍ തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഉമര്‍ ഖാലിദിന്റെ കാര്യത്തില്‍ വിചാരണ പോലും ആരംഭിക്കാതെ ജയില്‍ ജീവിതം നീളുന്നത് അപലപനീയവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കുന്നതുമാണ്.

ഇന്ത്യാ രാജ്യത്ത് ഉമര്‍ ഖാലിദ് മാത്രമല്ല, അറിയപ്പെടാത്ത ഒട്ടേറെ ജീവിതങ്ങള്‍ ഇന്നും ജയിലഴികള്‍ക്കപ്പുറത്ത് കാരണമില്ലാതെ കത്തിത്തീരുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ ജയിലുകളില്‍ ജാമ്യം ലഭിക്കാതെ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണമേറുന്നുവെന്ന് കാണിച്ച് പല സംഘടനകളുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന തടവുകാര്‍ക്ക് ജാമ്യം വൈകുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സുപ്രീംകോടതി പലതവണ നിരീക്ഷിച്ച കാര്യമാണെങ്കിലും അതെല്ലാം ലംഘിച്ചാണ് ഇത്തരമൊരു പ്രവണത കണ്ട് വരുന്നത്. ഇന്ത്യന്‍ ജയിലുകളിലെ വിചാരണത്തടവുകാരുടെ അനുപാതം 2019-ല്‍ 68 ശതമാനത്തില്‍ നിന്ന് 2021-ല്‍ 77 ശതമാനമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ നിരവധി ആളുകളാണ് ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരായി രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്നത് ഏറെ സങ്കടകരവും നിരാശജനകവുമായ കാര്യമാണ്.



TAGS :