Quantcast
MediaOne Logo

ജേക്കബ് ഏബ്രഹാം

Published: 23 Sep 2024 7:40 AM GMT

പകയുടെ അതിര്‍ത്തികള്‍: ബോര്‍ഡര്‍ നോയര്‍ നോവല്‍ വായന

അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് കാര്‍ലോസ് ബ്ലേക്കിന്റെ 'ദി വേയ്‌സ് ഓഫ് വൂള്‍ഫ്' നോവലിന്റെ വായന | ഇരട്ട വര

അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് കാര്‍ലോസ് ബ്ലേക്കിന്റെ ദി വേയ്‌സ് ഓഫ് വൂള്‍ഫ് നോവലിന്റെ വായന
X

നോവലുകള്‍ പോലെ അനുദിനം വ്യത്യസ്തമായ കൈവഴികളില്‍ സഞ്ചരിക്കുന്ന മറ്റ് സാഹിത്യ വിഭാഗങ്ങള്‍ വിരളമാണെന്ന് പറയാം. ആഖ്യാനത്തിലും പ്രമേയത്തിലും പുതിയ ഘടനകള്‍ സ്വീകരിച്ച് നോവല്‍ സാഹിത്യം മുന്നേറുന്നു. നോവല്‍ എന്നാല്‍ പുതിയത് എന്ന സ്വഭാവഗുണം അന്വര്‍ഥമാക്കും വിധം ഈ ഗണത്തില്‍ ഏറ്റവും പുതിയ വിഭാഗമാണ് ബോര്‍ഡര്‍ നോയര്‍ അഥവാ അതിര്‍ത്തി സാഹിത്യം എന്ന താരതമ്യേന പുതിയ വിഭാഗം. രണ്ടു രാജ്യങ്ങളുടെ/രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ക്കിടയില്‍ നടക്കുന്ന ഈ കഥകള്‍ ലോകസാഹിത്യത്തിലും സിനിമയിലും പുതിയ ഭാവുകത്വ പരിണാമങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മുടെ മലയാളത്തിലും ഇത്തരം അതിര്‍ത്തി നോവലുകള്‍ വായനയില്‍ പുതിയ അനുഭൂതികള്‍ സൃഷ്ടിക്കുന്നുണ്ട്.

സമകാലിക അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ നോവലിസ്റ്റാണ് ജെയിംസ് കാര്‍ലോസ് ബ്ലേക്ക്. അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തിയിലെ ക്രൈം കഥകള്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ അവതരിപ്പിക്കുന്ന ഈ എഴുത്തുകാരന്റെ കൃതികള്‍ അതിവേഗമാണ് വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ലോസ് ആഞ്ചല്‍സ് ടൈംസിന്റെ പുരസ്‌ക്കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഈ എഴുത്തുകാരനെ തേടിയെത്തി. ബോര്‍ഡര്‍നോയര്‍ വിഭാഗത്തില്‍ പെട്ട ഈ നോവലിസ്റ്റിന്റെ രചനകള്‍ ലോകമെങ്ങും വായനക്കാരുടെ ശ്രദ്ധ നേടി.

കഥ ഇങ്ങനെയാണ്. മെക്‌സിക്കോയില്‍ വേരുകളുള്ള, നിഗൂഢമായ പല ബിസിനസുകളിലും ഏര്‍പ്പെടുന്ന വോള്‍ഫ് കുടുംബത്തിലെ അംഗമാണ് ആക്‌സല്‍ എന്ന യുവാവ്. ഒരു മാഫിയ പോലെ പ്രവര്‍ത്തിക്കുന്ന ഈ കുടുംബം മയക്കുമരുന്ന് കച്ചവടം അടക്കം നിരവധി കള്ളക്കടത്തുകളില്‍ ഏര്‍പ്പെടുന്നുണ്ട്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് തന്റെ കാമുകിയോടൊപ്പം സുഖമായി ജീവിതം തുടങ്ങുന്നതിനായി ആക്‌സല്‍ പെട്ടെന്ന് ധനികനാകാനുള്ള വഴികള്‍ തേടുകയാണ്. ബില്ലി എന്ന തന്റെ സുഹൃത്തിനൊപ്പം ഒരു ജുവലറി കൊള്ളയടിക്കാനുള്ള പദ്ധതി അയാള്‍ രൂപീകരിക്കുന്നു. ബില്ലി ക്രിമിനലാണ്. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.


മെക്‌സിക്കോക്കാരനായ ഡുറോ എന്ന മറ്റൊരു യുവാവിനെയും സംഘത്തില്‍ ചേര്‍ത്ത് അവര്‍ മോഷണത്തിന് പദ്ധതിയിടുന്നു. ജുവലറി മോഷണത്തിന് ശേഷം പ്ലാനിങ്ങിലെ അപാകത കൊണ്ട് സംഘത്തെ zപാലീസ് പിന്തുടരുന്നു. കാറോടിക്കുന്നത് ആക്‌സലാണ്. ഏറ്റുമുട്ടലില്‍ ഡുറോയ്ക്ക് വെടിയേല്‍ക്കുകയും ചെയ്യുന്നു. കാറോടിച്ചിരുന്ന ആക്‌സല്‍ zപാലീസ് കസ്റ്റഡിയാലുവകയും ബില്ലിയും ഡുറോയും സാഹസികമായി രക്ഷപെടുകയും ചെയ്യുന്നു. ജയില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന ആക്‌സലിന് എല്ലാം നഷ്ടമാവുന്നു. പക്ഷെ, ആ മോഷണമുതല്‍ ആരുടെ കയ്യിലാണ്? ആ ചോദ്യം ബാക്കി.

അമേരിക്കന്‍ ജയിലുകളില്‍ ഏറെ വിഖ്യാതമാണ് സാന്റോസ്. ടെക്‌സാസിലേയും മെക്‌സിക്കോയിലെയും കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഇടം. അതിര്‍ത്തികള്‍ കടന്ന് അമേരിക്കന്‍ നഗരങ്ങളില്‍ കുടിയേറി കുറ്റകൃത്യത്തിലേര്‍പ്പെട്ട് ജയിലിലാകുന്ന മെക്‌സിക്കോക്കാരാണ് തടവുപുള്ളികളില്‍ അധികവും. അമേരിക്കക്കാരുമുണ്ട്. അതീവ സുരക്ഷയുള്ള ജയില്‍.

കാമ്പസ് കാലത്തുതന്നെ കാമുകിയില്‍ ആക്‌സലിന് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. സഹോദരന്‍ ചാര്‍ലി മാത്രമാണ് ജയിലില്‍ അയാളെ കാണാന്‍ വരാറുള്ളത്. പിതാവ് അയാളെ എഴുതിത്തള്ളി. ഭാര്യ വേറൊരാള്‍ക്കൊപ്പം പോയി. തന്റെ വേദനകളെ താലോലിച്ചു കൊണ്ട് ജയിലില്‍ ആരോടും അധികം മിണ്ടാതെ പ്രതികാരദാഹവുമായി കഴിയുകയാണ് അയാള്‍. തന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കൂട്ടാളികളോട് എന്നെങ്കിലും പ്രതികാരം ചോദിക്കാന്‍ കാത്തിരിക്കുകയാണ് അയാള്‍. ഭാര്യയോടും കണക്ക് ചോദിക്കണം. മകളെ കാണണം.

ദീര്‍ഘ വര്‍ഷങ്ങള്‍ ഇതിനിടയില്‍ കടന്നുപോയി. ജയിലില്‍ അയാള്‍ക്ക് നല്ല പേരാണ്. അതിനാല്‍ തന്നെ മറ്റ് തടവുകാരെക്കാള്‍ പരിഗണനയുണ്ട്. തടവുകാരുടെ ഭാഷ സ്പാനിഷാണ്. അയാള്‍ക്ക് ആ ഭാഷ അറിയാം. മെക്‌സിക്കോക്കാരനായ കാച്ചോ എന്ന യുവാവ് ജയിലില്‍ നിന്നും എങ്ങനെയും പുറത്തു ചാടാനുള്ള ശ്രമത്തിലാണ്. ആക്‌സലിനെ സൗഹൃദത്തിലാക്കി രണ്ടു പേരും ചേര്‍ന്ന് ജയില്‍ ചാട്ടത്തിനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നു.

അതീവ സുരക്ഷയുള്ള വിവിധ കവാടങ്ങളും സെക്യുരിറ്റി സംവിധാനങ്ങളും മറികടന്നാല്‍ മാത്രമെ സാന്റോസിന് പുറത്തെത്താന്‍ കഴിയു. കാച്ചോയുടെ സഹോദരന്‍ ക്വിനോ ഒരു മെക്‌സിക്കന്‍ അധോലോക നേതാവാണ്. തന്റെ സഹോദരനുവേണ്ടി അയാള്‍ ഏതറ്റം വരെയും പോവും. അവര്‍ ഒരു പദ്ധതിയുണ്ടാക്കുന്നു. ജയിലില്‍ മെഡിക്കല്‍ സ്‌പ്ലെയ്ക്കായി മരുന്നുമായി വരുന്ന വാനില്‍ രക്ഷപ്പെടുക. വാന്‍ വരുന്ന ദിവസം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും വാന്‍ ഡ്രൈവര്‍ക്കും ക്വിനോ ഒന്നു കണ്ണടക്കുന്നതിനായി മികച്ച പ്രതിഫലം തന്നെ ഓഫര്‍ ചെയ്യുന്നു.

പെരുമഴ പെയ്യുന്ന ഒരു ദിവസം പതിവുപോലെ മരുന്നുമായി വാനെത്തി. പറഞ്ഞപോലെ ഡ്യൂട്ടി ഓഫീസര്‍ ആക്‌സലിനെയും കാച്ചോയെയും മരുന്നുകള്‍ എടുത്തു വെക്കുന്ന ഡ്യൂട്ടിക്ക് വിളിക്കുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു. ഇരുവരും വാനില്‍ പുറത്തെത്തുന്നതും സാന്റോസില്‍ അലാറം മുഴങ്ങുന്നു. പെരുമഴയും വെള്ളപ്പൊക്കവും ഇരുവര്‍ക്കും രക്ഷയാകുന്നു. വാന്‍ ഡ്രൈവറെ കൊന്ന് കടന്നു കളയുന്ന ഇരുവരെയും പൊലീസ് പല മാര്‍ഗങ്ങളിലൂടെ പിന്തുടരുന്നെങ്കിലും അവര്‍ അതിര്‍ത്തി കടന്ന് മെക്‌സിക്കോയില്‍ എത്തുന്നു. കാച്ചോയുടെ സഹോദരന്‍ ക്വിനോയുടെ സംഘമാണ് അവരെ രക്ഷിക്കുന്നത്.

ക്വിനോയുടെ താവളത്തില്‍ സുഖവാസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എല്ലാത്തരം കള്ളക്കടത്തും ഈ സംഘം ചെയ്യുന്നു. നൂറോളം ആളുകള്‍ ക്വിനോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തന്റെ കണക്കുകള്‍ തീര്‍ക്കാന്‍ സമയമായെന്ന് ആക്‌സലിന് തോന്നുന്നു. അയാള്‍ തന്റെ കൂട്ടാളികളെ തപ്പിയിറങ്ങുന്നു. ഡുറോ ആ മോഷണത്തില്‍ വെടിയേറ്റ് ജീവഛവമായി കഴിയുന്നത് അയാള്‍ കണ്ടെത്തുന്നു. അവനെ വെടിവെച്ചു കൊല്ലുന്നു. മോഷണമുതല്‍ ബില്ലി ഒറ്റക്ക് അനുഭവിക്കുന്ന കഥ മനസ്സിലാക്കി. ബില്ലിയുടെ ബംഗ്ലാവിലെത്തിയെങ്കിലും പ്രതികാരം നടത്താനാവാതെ മടങ്ങേണ്ടി വരുന്നു. ആക്‌സല്‍ വന്നതറിഞ്ഞ ബില്ലി അയാളെ പിന്തുടരുന്നു.

തന്റെ മകള്‍ ജെസി ഇന്നൊരു യുവതിയാണെന്ന് ആക്‌സലിനോട് സഹോദരന്‍ പറഞ്ഞിട്ടുണ്ട്. അവളെ ഒന്നു കാണുന്നതിനായി രാത്രി തറവാട്ടിലേക്ക് പ്രതികാര ചിന്ത മാറ്റി വെച്ച് അയാള്‍ യാത്ര പുറപ്പെടുന്നു. ബില്ലി അയാളെ പിന്തുടരുന്നു.

കടല്‍ത്തീരത്തുള്ള വീട്ടില്‍ രാത്രി രണ്ടു പേര്‍ അതിക്രമിച്ചു കയറുന്നത് ആക്‌സലിന്റെ ആന്റി കാണുന്നു. അവള്‍ തോക്കുമായി കാത്തിരിക്കുന്നു. തന്നെ തേടി വരുന്ന ആക്‌സലിനെ ഒരു ഘട്ടത്തില്‍ ബില്ലി വെടിവെച്ച് കൊല്ലുന്നു. അതേനിമിഷം അയാളും ജെസിയുടെ ആന്റിയുടെ തോക്കിനാല്‍ കൊല്ലപ്പെടുന്നു. ജെസിയും ആന്റിയും കൂടി ശവങ്ങള്‍ മറവു ചെയ്യുന്നു. പ്രളയത്തില്‍ രക്ഷപ്പെട്ട കുറ്റവാളികള്‍ മരിച്ചെന്ന കഥ സാന്റോസ് അധികൃതര്‍ വിശ്വസിക്കുന്ന പോലെ. മരിച്ചവര്‍ വിസ്മൃതിയിലേക്ക് മറയുന്നു.

ഒരു കുറ്റാന്വേഷണ നോവല്‍ ഗണത്തില്‍ പെട്ട ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് അതിര്‍ത്തികള്‍ കടന്ന് മുന്നേറുന്ന അധോലോകത്തെ അനാവരണം ചെയ്യുന്നതിലൂടെയാണ്. ബോര്‍ഡര്‍ നോയര്‍ നോവലിന്റെ മാസ്റ്ററാണ് ഈ നോവലിസ്റ്റ് എന്ന് നിസ്സംശയം പറയാം.


TAGS :