Quantcast

കാൺപൂർ ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് ഇന്ത്യ; ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടം

വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യ ടെസ്റ്റിൽ അതിവേഗത്തിൽ 50,100,150,200,250 റൺസ് നേടി റെക്കോർഡ് കുറിച്ചു

MediaOne Logo

Sports Desk

  • Updated:

    2024-09-30 12:50:20.0

Published:

30 Sep 2024 12:47 PM GMT

India aiming for victory in Kanpur; Bangladesh lost by two wickets
X

കാൺപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഡ്രൈവിങ് സീറ്റിൽ ഇന്ത്യ. നാലാംദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 26-2 എന്ന നിലയിലാണ്. രവിചന്ദ്രൻ അശ്വിനാണ് രണ്ട് വിക്കറ്റ്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സ് 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 233 പിന്തുടർന്ന് ഇറങ്ങിയ ആതിഥേയർ ടി20 മാതൃകയിലാണ് ബാറ്റുവീശിയത്. ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്ന് 3.1 ഓവറിൽ 50 റൺസ് നേടി ടെസ്റ്റിൽ പുതിയ റെക്കോർഡിട്ടു. 23 റൺസിൽ ഹിറ്റ്മാൻ വീണെങ്കിലും ശുഭ്മാൻ ഗില്ലിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഇതേ ബാറ്റിങ് വെടിക്കെട്ട് പിന്നീടുവന്ന ബാറ്റർമാരും സ്വീകരിച്ചതോടെ കാൺപൂരിൽ റണ്ണൊഴുകി. 10.1 ഓവറിൽ 100 കടത്തി അതിവേഗ സെഞ്ച്വറി റെക്കോർഡും സ്വന്തമാക്കി. പിന്നാലെ 150,200,250 റൺസും അതിവേഗം പൂർത്തിയാക്കി. 51 പന്തിൽ 12 ഫോറും രണ്ട് സിക്‌സറും സഹിതം 72 റൺസെടുത്ത ജയ്‌സ്വാൾ ഇന്ത്യയുടെ ടോപ് സ്‌കോററായി.


43 പന്തിൽ 68 റൺസുമായി കെ.എൽ രാഹുലും മികച്ച കളി പുറത്തെടുത്തു. വിരാട് കോഹ്‌ലി 35 പന്തിൽ 47 ഉം ശുഭ്മാൻ ഗിൽ 36 പന്തിൽ 39 റൺസും നേടി. ബംഗ്ലാദേശ് നിരയിൽ മെഹ്ദി ഹസൻ മിറാസ് നാല് വിക്കറ്റ് വീഴ്ത്തി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ സന്ദർശകരുടെ തുടക്കം പാളി. നാലാംദിനത്തിലെ അവസാന ഓവറുകളിൽ ആർ അശ്വിൻ മുൻനിര ബാറ്റർമാരെ കറക്കി വീഴ്ത്തി. ഓപ്പണർ സാക്കിർ ഹസനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ വെറ്ററൻ സ്പിന്നർ ഹസൻ മഹമൂദിനെ ക്ലീൻബൗൾഡാക്കി. മൊയിമുൽ ഹഖും(0), ഷദ്മാൻ ഇസ്‌ലാമുമാണ്(7) ക്രീസിൽ. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ മൊയിമുൽ ഹഖിന്റെ സെഞ്ച്വറി മികവിൽ ഒന്നാം ഇന്നിങ്‌സിൽ 233 റൺസ് കുറിച്ചത്.

TAGS :

Next Story