ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടേത് ഭാഗ്യമെന്ന് പറഞ്ഞു; രണ്ടാം മത്സരത്തിൽ ആർച്ചർക്ക് കിട്ടിയത് നാലോവറിൽ 60 റൺസ്!

ചെന്നൈ: രണ്ടാം ട്വന്റി 20യിലെ ഇന്ത്യൻ ജയത്തിന് പിന്നാലെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ പരിഹസിച്ച് സോഷ്യൽ മീഡിയ. ചെന്നൈയിൽ നടന്ന രണ്ടാം മത്സരത്തിൽ നാലോവറിൽ 60 റൺസ് വഴങ്ങിയതിന് പിന്നാലെയാണ് ആർച്ചർക്ക് നേരെ പരിഹാസം.
കൊൽക്കത്തയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെ ആർച്ചർ പറഞ്ഞതിങ്ങനെ: ‘‘ബാറ്റർമാർക്ക് നല്ല ഭാഗ്യമുണ്ടായിരുന്നു. ഒരുപാട് പന്തുകൾ വായുവിലുയർന്നെങ്കിലും ഒന്ന് കൈയ്യിലേക്ക് വന്നില്ല. ഇതെല്ലാം കൈകളിലേക്ക് വരികയാണെങ്കിൽ ഇന്ത്യ ആറിന് 40 എന്ന നിലയിലാകും’’.
കൊൽക്കത്തയിൽ നടന്നആദ്യ മത്സരത്തിൽ ആർച്ചർ 21 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയിരുന്നു. എന്നാൽ ചെന്നൈയിൽ നടന്ന രണ്ടാം ട്വന്റി 20യിൽ ആർച്ചറിന് നന്നായി തല്ലുകിട്ടി.
ആർച്ചറിനെ ടാർഗറ്റ് ചെയ്തായിരുന്നു തിലക് വർമ ബാറ്റ് ചെയ്തത്. മറ്റു ഇംഗ്ലീഷ് ബൗളർമാരെല്ലാം ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞപ്പോൾ ആർച്ചറുടെ ഒരോവറിൽ ശരാശരി 15 റൺസ് വീതമാണ് പിറന്നത്. ആർച്ചറുടെ കരിയറിലെത്തന്നെ ഏറ്റവും മോശം സ്പെല്ലാണിത്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് പിന്തുടർന്ന ഇന്ത്യ 19.2 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 55 പന്തിൽ 72 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.
Adjust Story Font
16