Quantcast

'ഡബിൾ' സാക്ക: ഇറാനെ തകർത്ത്‌ ഇംഗ്ലണ്ട്, ഗംഭീര ജയം

രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആശ്വാസമായത്.

MediaOne Logo

Web Desk

  • Updated:

    2022-11-21 15:37:12.0

Published:

21 Nov 2022 12:20 PM GMT

ഡബിൾ സാക്ക: ഇറാനെ തകർത്ത്‌ ഇംഗ്ലണ്ട്, ഗംഭീര ജയം
X

ദോഹ: എണ്ണം പറഞ്ഞ ആറ് ഗോളുകൾ ഇറാൻ വലയിലെത്തിച്ച് ലോകകപ്പ് ജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആശ്വാസമായത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.

ഇറാന്‍റെ പ്രതിരോധം കീറിമുറിച്ചാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. എടുത്തുപറയാവുന്ന കൗണ്ടർ അറ്റാക്കുകളൊന്നും ആദ്യ പകുതിയില്‍ ഇറാന്റെ മുന്നേറ്റ നിരക്ക് കാഴ്ചവെക്കാനായില്ല. ലഭിച്ചതാവട്ടെ പാളിപ്പോകുകയും ചെയ്തു. പന്ത് പലകുറി ഇറാൻ ഗോൾമുഖത്തായിരുന്നു. രണ്ടാം പകുതിയിലാണ് ഇറാന് അല്‍പമെങ്കിലും ഉണര്‍വ് ലഭിച്ചത്. അപ്പോഴേക്കും വൈകിയിരുന്നു. വന്നവരും പോയവരുമെല്ലാം ഇംഗ്ലണ്ടിനായി ഗോളടിക്കുന്നുണ്ടായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇറാന്‍ രണ്ടാം ഗോള്‍ നേടിയത്. കളി അവസാനിച്ചപ്പോള്‍ ഇറാന്‍ വലയില്‍ ഇംഗ്ലണ്ട് എത്തിച്ചത് ആറ് ഗോളുകള്‍.

മത്സരം തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ടിന്റെ മുന്നറ്റങ്ങളാണ് പ്രകടമായത്. അതിനിടെ ഹാരി കെയിനിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെറാന്‍വന്ദിന് പരിക്കേറ്റു. സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും കളത്തിലേക്ക് എത്തിയെങ്കിലും പിന്മാറി. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ന്‍ ഹൊസെയ്‌നി ഗോള്‍കീപ്പറായി കളിക്കളത്തിലെത്തി. പരിക്കും പരിചരണവും കാരണം പതിനാല് മിനുറ്റാണ് ആദ്യ പകുതിയില്‍ ഇഞ്ച്വറി ടൈം അനുവദിച്ചത്.

35-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. കൗമാരതാരം ജൂഡ് ബെല്ലിങ്ങാമിന്റെ തകര്‍പ്പന്‍ ഹെഡറാണ് ഇംഗ്ലണ്ടിന്റെ അക്കൌണ്ട് തുറന്നത്. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലക്കുള്ളിലാകുകയായിരുന്നു. 43-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി. സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് സൂപ്പര്‍താരം റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. അതോടെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍.

രണ്ടാം പകുതിയില്‍ ഇറാന്‍ തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി. 62ാം മിനുറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി. ബുക്കായോ സാക്കയാണ് ഒരിക്കല്‍ കൂടി വലചലിപ്പിച്ചത്. എന്നാല്‍ 65ാം മിനുറ്റില്‍ ഇറാന്‍ തരേമിയിലൂടെ ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ട് പ്രതിരോധത്തെ വകഞ്ഞുമാറ്റി മികച്ചൊരു ഫിനിഷിങായിരുന്നു തരേമിയുടെത്. പകരക്കാരാനായി എത്തിയ റാഷ് ഫോര്‍ഡ് ഇംഗ്ലണ്ട് സ്കോര്‍ അഞ്ചാക്കി. കളി അവസാനിക്കാനിരിക്കെ മറ്റൊരു പകരക്കാരന്‍ ഗ്രീലിഷും സ്കോര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം ആറായി. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി വാറിന്റെ സഹായത്തോടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മെഹ്ദിക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് വലക്കുള്ളില്‍. സ്കോര്‍ 6-2.

ടീം ഇങ്ങനെ...

ഗ്രൂപ്പ് ബിയിൽ ഇറാനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീം റെഡി. ജൂഡ് ബെല്ലിങാം ബുകായോ സാക എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. മധ്യനിരയിൽ ഡോർട്മുണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനൊപ്പം വെസ്റ്റ് ഹാമിന്റെ ഡക്ലൻ റൈസും ചെൽസിയുടെ മേസൺ മൗണ്ടുൻ എന്നിവര്‍ അണിനിരക്കും. പിക്ക്ഫോർഡ് വല കാക്കും. അതേസമയം അട്ടിമറി ലക്ഷ്യമിടുന്ന ഇറാൻ ശക്തമായ ടീമിനെ തന്നെയാണ് അണിനിരത്തുന്നത്.

ഇംഗ്ലണ്ട് ടീം ഇങ്ങനെ: ജോർദാൻ പിക്ക്ഫോർഡ്, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, കീറൻ ട്രിപ്പിയർ, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം, മേസൺ മൗണ്ട്, ലൂക്ക് ഷാ, ബുക്കയോ സാക്ക, ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ്

ഇറാന്‍ ടീം ഇങ്ങനെ: അലിരേസ ബെയ്‌റൻവന്ദ്, സദേഗ് മൊഹറമി, എഹ്‌സാൻ ഹജ്‌സഫി, മിലാദ് മുഹമ്മദി, അലിരേസ ജഹാൻബക്ഷ്, മൊർട്ടെസ പൗരലിഗഞ്ചി, മെഹ്ദി തരേമി, റൂസ്‌ബെ ചെഷ്മി, അലി കരീമി, മാജിദ് ഹൊസൈനി, അഹ്മദ് നൂറുല്ലാഹി

ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പേരുകാരുമായി ഇംഗ്ലണ്ട് ബൂട്ടുകെട്ടുമ്പോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാന് കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് മത്സരം ആരംഭിക്കും. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്. 2020 യൂറോ കപ്പിലെ ഫൈനലും കളിച്ചു. യോഗ്യതാ മത്സരങ്ങളില്‍ മികച്ച ഗോൾ ശരാശരിയിലാണ് ഇംഗ്ലണ്ടിന്റെ ഖത്തർപ്രവേശം. 39 ഗോളുകളാണ് ഇംഗ്ലണ്ട് എതിർവലയിൽ എത്തിച്ചത്.

TAGS :

Next Story