ഒരു ലക്ഷം യൂറോയിൽ നിന്ന് 40 മില്യൺ യൂറോയിലേക്ക് !! സിറ്റി റാഞ്ചിയ കുസനോവ് ആരാണ്?
ഉസ്‌ബെകിസ്താനിൽ നിന്ന് ഇംഗ്ലീഷ് മണ്ണിൽ പന്തു തട്ടാനെത്തുന്ന ആദ്യ കളിക്കാരനാണ് കുസനോവ്

അബ്ദുൽ ഖോദിർ കുസനോവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫുട്‌ബോൾ ലോകത്തിന്റെ ചർച്ചകളിൽ നിറയുകയാണീ പേര്. മാഞ്ചസ്റ്റർ സിറ്റിയുടെ നീലക്കുപ്പായമണിഞ്ഞ് ഒരു ഗ്ലോബും കയ്യിലേന്തി ഉസ്‌ബെകിസ്താൻ എന്ന കൊച്ചുരാജ്യത്തെ ചൂണ്ടിക്കാണിച്ച് ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയാണ് ആ 20 കാരൻ . സിറ്റിയുടെ പ്രതിരോധ മതിലിന് കാവലൊരുക്കാൻ ഗാർഡിയോളയുടെ ആവനാഴിയിലേക്കൊരു പുതിയ പടക്കോപ്പ്. ഈ നേട്ടമെന്റേത് മാത്രമല്ല, ഉസ്‌ബെകിസ്താൻ എന്ന രാജ്യത്തിന്റെ കൂടെയാണ്. കുസനോവ് പറഞ്ഞുവച്ചു. ഉസ്‌ബെകിസ്താനിൽ നിന്ന് ഇംഗ്ലീഷ് മണ്ണിൽ പന്തു തട്ടാനെത്തുന്ന ആദ്യ കളിക്കാരനാണ് കുസനോവ്. അതും ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിന്റെ തട്ടകത്തിലേക്ക്. 2029 വരെയുള്ള കരാറിൽ 40 മില്യൺ യൂറോക്കാണ് ഈ യങ് സെൻസേഷനെ സിറ്റി ഇത്തിഹാദിലെത്തിച്ചത്.
'അറ്റാക്ക് വിൻസ് യു ഗെയിം... ഡിഫൻസ് വിൻസ് യു ടൈറ്റിൽ...' മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന്റെ വാക്കുകളാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യത്തിൽ ഫെർഗൂസന്റെ വാക്കുകൾ എക്കാലവും പ്രസക്തമാണ്. പെപ് ഗാർഡിയോളക്ക് കീഴിൽ ആറ് തവണ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുമ്പോൾ നാല് തവണയും ലീഗിലെ ഏറ്റവും മികച്ച ഡിഫൻസീവ് റെക്കോർഡുമായാണ് അവർ സീസണുകൾ അവസാനിപ്പിച്ചത്. ഇക്കുറി ലീഗിൽ അടിപതറുന്ന സിറ്റിയുടെ പിൻനിരയിലേക്ക് ചൂണ്ടിക്കാണിച്ച് ഗാർഡിയോള പറയുന്നു പ്രശ്‌നങ്ങൾ അവിടെ നിന്നാണ് ആരംഭിക്കുന്നത് എന്ന്. ഡിസംബറിൽ അരങ്ങേറിയ മാഞ്ചസ്റ്റർ ഡെർബിയിലെ പരാജയത്തിന് ശേഷം ഗാർഡിയോള പറഞ്ഞു വച്ചത് 'വി ഹാവ് നോ ഡിഫൻസ്' എന്നാണ്.
സീസണിലാകെ 22 മത്സരങ്ങളിൽ നിന്ന് ഗാർഡിയോളയുടെ സംഘം വഴങ്ങിയത് 29 ഗോളുകളാണ്. മികച്ച ഡിഫൻസീവ് റെക്കോർഡിൽ മൊത്തം ടീമുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്. പോയിന്റ് ടേബിളിൽ 16ാം സ്ഥാനത്തുള്ള എവർട്ടൺ പോലും സീസണില്‍ സിറ്റി വഴങ്ങിയ അത്രയും ഗോളുകൾ വഴങ്ങിയിട്ടില്ല. 2018 ലും, 2019 ലും ,2022 ലും കിരീടം ചൂടിയ ക്യാമ്പയിനുകളിൽ ആകെ വഴങ്ങിയ ഗോളുകളേക്കാൾ കൂടുതൽ ഗോളുകൾ ഇതിനോടകം ഈ സീസണിൽ സിറ്റി വഴങ്ങിക്കഴിഞ്ഞു. ജോൺ സ്‌റ്റോൺസും, റുബൻ ഡിയാസും, നഥാൻ ആക്കെയുമൊക്കെ പരിക്കിന്റെ പിടിയിലാണ്. ഇപ്‌സ്വിച്ചിനെതിരായ മത്സരത്തിലാണ് ഡിയാസ് തിരികെയെത്തിയത്. കെയിൽ വാക്കറാവട്ടെ കരിയറിലെ മോശം കാലത്ത് കൂടെയാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. പ്രതിരോധത്തെ അകമഴിഞ്ഞ സഹായിക്കുന്ന പെപ്പിന്റെ സുപ്രധാന ആയുധങ്ങളിലൊന്നായ റോഡ്രി നേരത്തേ തന്നെ ടീമിന് പുറത്താണ്.
ഇത് കൊണ്ടൊക്കെ തന്നെ ജനുവരി ട്രാൻസ്ഫറിൽ പെപ്പിന്റെ പദ്ധതികൾ കൃത്യമായിരുന്നു. ലോക ഫുട്‌ബോളിലെ മികച്ച ഡിഫന്റർമാരിൽ ഒരാളെ വലയെറിഞ്ഞ് പിടിക്കുക. അതും ഒരു ദീർഘ കാല പ്ലാനിൽ. സ്‌റ്റോൺസും വാക്കറും അക്കാഞ്ചിയും ആകെയുമൊക്കെ സീസൺ അവസാനത്തോടെ 30 വയസ് പിന്നിടും. അനദി വിദൂരഭാവിയിൽ തന്നെ ഇവരൊക്കെ ഇത്തിഹാദിന്റെ പടിയിറങ്ങും. വരും കാലത്തേക്ക് സിറ്റിയുടെ പിൻനിരയെ ഭദ്രമാക്കാനുള്ള ആദ്യ ചുവടുവെപ്പായാണ് കുസനോവിന്റെ വരവ് വിലയിരുത്തപ്പെടുന്നത്.
തോഷ്‌കുച്ചിൽ നിന്ന് ബുന്യോദ്‌കോർ അക്കാഡമിയിലേക്ക്. അവിടെ നിന്ന് ബെലാറസിലേക്ക്. 18ാം വയസിൽ ഫ്രാൻസിലേക്ക്.. അവിടെ നിന്ന് ഇംഗ്ലീഷ് മണ്ണിലേക്കും. തന്റെ ഫുട്‌ബോൾ സഞ്ചാരങ്ങളെ സെക്കന്റുകൾ കൊണ്ടാണ് കുസനോവ് വരഞ്ഞിട്ടത്. ഫു്ട്‌ബോൾ ലോകത്തിന്റെ നെറുകെയിലേക്ക് 20ാം വയസിൽ ഓടിക്കയറിയ ഒരാൾക്ക് തന്റെ യാത്രകളെ വരഞ്ഞിട്ടാൻ അത്രയൊക്കെ സമയം മതിയല്ലോ. പ്രൊഫഷണൽ ഫുട്‌ബോളറായ പിതാവ് ഹിക്മത് ഹാഷിമോവിന്റെ പാത പിന്തുടർന്നാണ് കുസനോവ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്ത് വക്കുന്നത്.
2023 ൽ അണ്ടർ 20 ഏഷ്യൻ കപ്പ് നേടിയ ഉസ്‌ബെകിസ്താൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കുസനോവ്. ടൂർണമെന്റിലാകെ ഉസ്‌ബെകിസ്താൻ് വഴങ്ങിയത് ഒരേ ഒരു ഗോളാണ്. കുസനോവ് കാത്ത പ്രതിരോധം ടൂർണമെന്റിൽ ഒരിക്കൽ പോലും ആടിയുലഞ്ഞില്ല. രണ്ട് മാസത്തിനിപ്പുറം അർജന്റീനയിൽ വച്ചരങ്ങേറിയ അണ്ടർ 20 ലോകകപ്പ് ടീമിലും കുസനോവ് നിറഞ്ഞ് കളിച്ചു. കുസനോവിന്റെ തലവര മാറ്റിയത് ഈ രണ്ട് ടൂർണമെന്റുകളാണ്. മാസങ്ങൾക്കിപ്പുറം 18 കാരനായ ഉസ്‌ബെകിസ്താൻ താരത്തെ ഫ്രഞ്ച് ക്ലബ്ബായ ലെൻസ് റാഞ്ചുന്നു. അതും വെറും ഒരു ലക്ഷം യൂറോക്ക്. ലെൻസിനൊപ്പം ചേരുമ്പോൾ അയാളാരാണെന്ന് പോലും ഞങ്ങൾക്കറിയില്ലെന്നായിരുന്നു് ഫ്രഞ്ച് ഫുട്‌ബോൾ ന്യൂസ് ചീഫ് എഡിറ്ററായ ലൂക് എൻട്വിസ്റ്റിൽ പറഞ്ഞത്. ആദ്യ സീസണിൽ 11 മത്സരങ്ങളിലാണ് കുസനോവ് ലെൻസിനായി കളത്തിലിറങ്ങിയത്.
എന്നാൽ ഈ സീസണിൽ കഥയാകെ മാറി. ലെൻസ് നിരയിലെ വിശ്വസ്തനായ പ്രതിരോധ ഭടൻ കെവിൻ ഡാൻസോയുടെ റോമയിലേക്കുള്ള കൂടുമാറ്റ ചർച്ചകൾ അന്തരീക്ഷത്തിൽ നിറഞ്ഞു. എന്നാൽ വൈദ്യപരിധോനയിൽ ഡാൻസോ പരാജയപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് മനസിലാക്കിയ റോമ താരത്തെ സൈൻ ചെയ്യുന്നതിൽ നിന്ന് പിന്മാറി. അസുഖത്തെ തുടർന്ന് ഡാൻസോക്ക് ലെൻസ് നിരയിലും കളിക്കാനാവില്ലെന്നായതോടെ കുസനോവിനെ ആ പൊസിഷനിൽ കളിപ്പിക്കാൻ ടീം തീരുമാനമെടുത്തു. ഒക്ടോബറിൽ ഡാൻസോ ടീമിൽ തിരിച്ചെത്തിയെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുസനോവ് ടീമിൽ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ച് കഴിഞ്ഞിരുന്നു. ഏതെങ്കിലും പ്രമുഖ ലീഗിൽ നിന്നായിരുന്നു കുസനോവ് വന്നിരുന്നതെങ്കിൽ അവനായി 100 മില്യൺ യൂറോയെങ്കിലും മുടക്കേണ്ടി വന്നേനെ എന്നാണ് ഡാൻസോ ഒരിക്കൽ പറഞ്ഞത്. ഡാൻസോയും കുസനോവും അണിനിരക്കുന്ന ലെൻസ് ഡിഫൻസ് നിര ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരയാണ്. സീസണിൽ ലീഗ് വണ്ണിലെ തേർഡ് ബെസ്റ്റ് ഡിഫൻസീവ് റെക്കോർഡ് ലെൻസിന്റെ പേരിലാണ്. വെറും 18 ഗോളാണ് സീസണിലാകെ ടീം വഴങ്ങിയത്.
പവർ, പേസ്, അൻഡ് അഗ്രഷൻ. കുസനോവിന്റെ ഡിഫൻസീവ് സ്‌ട്രെങ്തിനെ ഒറ്റ വരിയിൽ ഇങ്ങനെ വരഞ്ഞിടാനാവും. ലെൻസ് മാനേജർ വില്ല്യം സ്റ്റിൽ കുസനോവിനെ വിശേഷിപ്പിച്ചത് 'ദ ടാങ്ക്' എന്നാണ്. അതിശയിപ്പിക്കുന്ന വേഗത, ബോൾ റിക്കവറി ചെയ്യുന്നതിലെ മിടുക്ക്, അസാമാന്യമായ ശാരീരിക ക്ഷമത. ഇതൊക്കെ കുസനോവിനെ എതിരാളികൾക്ക് മുന്നിൽ ഒരു പേടി സ്വപ്‌നമാക്കി മാറ്റുന്നു. ഫ്രഞ്ച് ലീഗിൽ ഒരു മത്സരത്തിന് ശേഷം ലെൻസ് ഗോൾ കീപ്പർ ബ്രൈസ് സാംബ കുസനോവിനെക്കുറിച്ച് പറഞ്ഞത് 'എന്നെ ഭയപ്പെടുന്നതൊരു മോൺസ്റ്ററാണവൻ' എന്നാണ്. ഉസ്‌ബെക്‌സിതാനിൽ ഒരു ട്രെയിനുമായി കൂട്ടിയിടിക്കുന്നതും കുസനോവുമായി കൂട്ടിയിടിക്കുന്നതും ഏറെക്കുറെ ഒരുപോലെയാണെന്നാണ് ആളുകൾ പറയാറെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ നസ്‌റുല്ലാഹ് സൈദുല്ലേവ് ഒരിക്കൽ പറഞ്ഞുവച്ചത്. ലീഗിൽ ഈ സീസണിൽ സ്റ്റാർട്ട് ചെയ്ത 11 മത്സരങ്ങളിൽ അഞ്ച് ക്ലീൻ ഷീറ്റുകളാണ് ലെൻസിന് കുസനോവ് നേടിക്കൊടുത്തത്. 26 ഇന്റർസെപ്ഷൻസാണ് സീസണിലാകെ താരം നടത്തിയത്. ലീഗിലെ മികച്ച രണ്ടാമത്തെ റെക്കോർഡാണിത്.
സിറ്റിയുടെ സെലക്ഷന്‍ എത്ര മികച്ചതാണെന്ന് മനസിലാക്കാന്‍ ഈ കണക്കുകളൊക്കെ ധാരാളമാണ്. സീസണിലാകെ ഇടറുന്ന പെപ്പിന്‍റെ സംഘത്തിലേക്കുള്ള കുസനോവിന്‍റെ വരവ് ആരാധകര്‍ക്ക് ശുഭ സൂചനയാണ്. ഇംഗ്ലീഷ് മണ്ണില്‍ ഇനി ആ 20 കാരന്‍റെ നിറഞ്ഞാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Adjust Story Font
16