Quantcast

'All Eyes On Rafah ഗ്യാങ്, നാളെ ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം'; ബോളിവുഡിനെതിരെ തിരിഞ്ഞ് കങ്കണ

''നാളെ സ്വന്തം ലോകത്ത് എവിടെയെങ്കിലും നിരായുധരായി നടക്കുമ്പോൾ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ നിങ്ങളെ തല്ലിയേക്കാം. അന്ന് നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനു വേണ്ടി പോരാടാൻ ഞാനുണ്ടാകും.''

MediaOne Logo

Web Desk

  • Updated:

    2024-06-07 13:04:31.0

Published:

7 Jun 2024 11:03 AM GMT

All eyes on Rafah gang: Kangana Ranaut slams Bollywood for silence on slap row,  Kangana Ranaut slap row,  Kangana Ranaut against Bollywood
X

ന്യൂഡൽഹി: കരണത്തടി വിവാദത്തിൽ ബോളിവുഡിനെതിരെ തിരിഞ്ഞ് നിയുക്ത ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. വിമാനത്താവളത്തിലെ ആക്രമണം ഒരു വിഭാഗം ബോളിവുഡ് താരങ്ങൾ ആഘോഷിക്കുമ്പോൾ മറ്റുള്ളവർ മൗനത്തിലാണെന്നാണ് കങ്കണയുടെ ആരോപണം. നാളെ ഏതെങ്കിലും രാജ്യത്തിന്റെ തെരുവിൽ നടക്കുമ്പോൾ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ നിങ്ങളെയും തല്ലാനിടയുണ്ടെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം പിന്നീട് കങ്കണ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ വിമർശനം. 'സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ ഏതെങ്കിലും ഇസ്രായേലിയോ ഫലസ്തീനിയോ നിങ്ങളെയും തല്ലിയേക്കാം. റഫായിലേക്ക് ആളുകളുടെ കണ്ണുകളെത്തിക്കാൻ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികൾക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാൻ നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെങ്ങനെ ഇങ്ങനെയായിയെന്ന് അത്ഭുതപ്പെടാൻ നിൽക്കേണ്ട. കാരണം, നിങ്ങൾ ഞാനല്ല.'-കങ്കണ കുറിച്ചു. സ്‌റ്റോറി പിന്നീട് പിൻവലിച്ച ശേഷം മറ്റൊരു സ്റ്റോറി ഇടുകയും ചെയ്തു അവർ.

റഫായിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയിൽ കങ്കണയുടെ വിമർശനം. All eyes on rafah എന്ന വൈറൽ തലക്കെട്ട് ഉപയോഗിച്ചു താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. പുതിയ സ്റ്റോറി ഇങ്ങനെയായിരുന്നു: ''All eyes on rafah ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും''-കങ്കണ കുറിച്ചു.


മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവുമായും തന്റെ അനുഭവത്തെ താരതമ്യപ്പെടുത്തി കങ്കണ. അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങാനിരിക്കുന്ന 'എമർജൻസി' ചിത്രത്തെ സൂചിപ്പിച്ചായിരുന്നു കുറിപ്പ്. 'എമർജൻസി' ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. നിരായുധയായൊരു വയോധിക സ്വന്തം വീട്ടിൽ, വിശ്വസ്തരായ സുരക്ഷാഭടന്മാരാൽ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ചിത്രത്തിൽ നിങ്ങൾക്കു കാണാം. പ്രായമായൊരു സ്ത്രീയെ കൊല്ലാൻ 35 വെടിയുണ്ടകളാണ് അവർ ഉപയോഗിച്ചത്. ധീരരായ ഖലിസ്ഥാനികളുടെ കഥ ഉടൻ പുറത്തുവരുമെന്നും കങ്കണ പറഞ്ഞു.

വ്യാഴാഴ്ച ചണ്ഡിഗഢ് വിമാനത്താവളത്തിലായിരുന്നു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ആക്ഷേപിച്ചതാണു പ്രകോപനമായതെന്നാണു വിവരം. വിമാനത്താവളത്തിൽനിന്നു പുറത്തുവന്ന ദൃശ്യങ്ങളിലും കുൽവീന്ദർ കൗർ ഇതേക്കുറിച്ചു സംസാരിക്കുന്നതു കേൾക്കാം. 'നൂറു രൂപയ്ക്കു വേണ്ടിയാണ് ആൾക്കാർ സമരത്തിനിരിക്കുന്നതെന്നാണ് ഇവൾ പറഞ്ഞത്. അവൾ അങ്ങനെ അവിടെ പോയി ഇരിക്കുമോ? ആ പരാമർശം നടത്തിയ സമയത്ത് എന്റെ അമ്മയും അവിടെയുണ്ടായിരുന്നു'-വിഡിയോയിൽ കുൽവീന്ദർ പറഞ്ഞു.

Summary: 'All eyes on Rafah gang': Kangana Ranaut slams Bollywood for silence on slap row

TAGS :

Next Story