Quantcast

'ഈ തെമ്മാടിത്തങ്ങളെല്ലാം തുടങ്ങിയത് അവിടെനിന്ന്; എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാർ ഇന്ന് ഉടുതുണിയില്ലാതെ നിൽക്കുന്നു'-പ്രതികരിച്ച് വിനയന്‍

'നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എന്നെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.'

MediaOne Logo

Web Desk

  • Updated:

    2024-08-19 14:53:43.0

Published:

19 Aug 2024 2:47 PM GMT

ഈ തെമ്മാടിത്തങ്ങളെല്ലാം തുടങ്ങിയത് അവിടെനിന്ന്; എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാർ ഇന്ന് ഉടുതുണിയില്ലാതെ നിൽക്കുന്നു-പ്രതികരിച്ച് വിനയന്‍
X

ജസ്റ്റിസ് ഹേമ, വിനയന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സംവിധായകന്‍ വിനയൻ. സിനിമാ തമ്പുരാക്കന്മാരെല്ലാം ഒത്തുചേർന്ന് മാക്ട ഫെഡറേഷൻ തകർത്ത് സ്വന്തം ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയതു മുതലാണ് തെമ്മാടിത്തങ്ങളുടെയും ആധുനിക സിനിമാ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയെ മലീമസമാക്കാൻ തുടങ്ങിയതെന്ന് വിനയന്‍ കുറ്റപ്പെടുത്തി. സിനിമാ താരങ്ങളെ വിമർശിക്കുകയും മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറയുകയും ചെയ്തതിന്റെ പേരിൽ തന്നെ പന്ത്രണ്ടു വർഷത്തോളം വിലക്കി നശിപ്പിച്ചവരാണ് ഇപ്പോള്‍ സമൂഹത്തിനു മുന്നില്‍ ഉടുതുണിയില്ലാതെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെണ് വിനയന്റെ പ്രതികരണം. We Hate Vinayan എന്ന ഓൺലൈൻ അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണിയില്ലാതെ നിൽക്കുന്നത്. ഇതു കാലത്തിന്റെ കാവ്യനീതിയാണ്. 2008 ഡിസംബറിൽ എറണാകുളം സരോവരം ഹോട്ടലിൽ സിനിമാ തമ്പുരാക്കന്മാർ എല്ലാം ഒത്തുചേർന്ന് തകർത്തെറിഞ്ഞ 'മാക്ട ഫെഡറേഷൻ' എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി. നടൻ തിലകൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങളുടെ വിലക്കിനെതിരെ കോടതിയിൽ പോയി. കോംപിറ്റീഷൻ കമ്മിഷൻ നിങ്ങൾക്കെതിരെ വിധിച്ചു. കോടികൾ മുടക്കി നിങ്ങൾ സുപ്രിംകോടതി വരെ പോയി കേസുവാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടുപോയിരുന്നു. പക്ഷേ, സത്യം എന്റെ ഭാഗത്തായിരുന്നു. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂനിയൻ ജൂനിയർ ആർടിസ്റ്റുകൾക്കു വേണ്ടിയായിരുന്നു. അവിടെ സ്ത്രീകളായ ആർടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷയ്ക്കു തീരുമാനങ്ങൾ എടുത്തിരുന്നു. ജൂനിയർ ആർടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർടിസ്റ്റുകളെയും തൊഴിലാളികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളെയും സംവിധായകരെയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നുവെന്നും വിനയൻ കുറിപ്പിൽ പറഞ്ഞു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ... ദയവായി നിങ്ങളുടെ മനഃസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ.... നിങ്ങളുടെ മുഖം വികൃതമല്ലേ...?

സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽനിന്ന് അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്.. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീസുരക്ഷ പോലെത്തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴിൽവിലക്കിന്റെ മാഫിയാവൽക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഡനങ്ങളുടെയെല്ലാം ബ്ലാക്ക്‌മെയിൽ തന്ത്രം.

വൈരവിര്യാതനബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂരവിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എന്നെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ. ഏതു പ്രമുഖന്റെയും മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറയാൻ ഏത് ജൂനിയർ ആർടിസ്റ്റിനും ധൈര്യംകൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടെയും ആധുനിക സിനിമാ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയെ കൂടുതൽ മലീമസമാക്കാൻ തുടങ്ങിയത്?

2008 ഡിസംബറിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമാ തമ്പുരാക്കന്മാർ എല്ലാം ഒത്തുചേർന്ന് തകർത്തെറിഞ്ഞ 'മാക്ട ഫെഡറേഷൻ' എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി. നേരത്തെ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങളുടെ വിലക്കിനെതിരെ കോടതിയിൽ പോയി. കോംപിറ്റീഷൻ കമ്മിഷൻ നിങ്ങൾക്കെതിരെ വിധിച്ചു. കോടികൾ മുടക്കി നിങ്ങൾ സുപ്രിംകോടതി വരെ പോയി കേസുവാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടുപോയിരുന്നു. പക്ഷേ, സത്യം എന്റെ ഭാഗത്തായിരുന്നു. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്.

ഫെഫ്കയുൾപ്പടെ മറ്റു സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു. ചില പ്രമുഖ നടന്മാർ ശിക്ഷയിൽനിന്നു സാങ്കേതികത്വം പറഞ്ഞ് രക്ഷപ്പെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പിറകേ പോകാനൊന്നും ഞാൻ നിന്നില്ല. എനിക്ക് എന്റെ ഭാഗം സത്യമാണെന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ, തൊഴിൽവിലക്കിനും സിനിമയിലെ മാഫിയാവൽക്കരണത്തിനുമെതിരെ വന്ന ആ സുപ്രിംകോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്ന് മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞിരുന്നുവെന്നതാണ് സത്യം.

വിമർശിക്കുന്നതിന്റെ പേരിൽ ഫാൻസുകാരെക്കൊണ്ട് we hate Vinayan എന്ന ഓൺലൈൻ അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണിയില്ലാതെ നിൽക്കുന്നത്. ഇതു കാലത്തിന്റെ കാവ്യനീതിയാണ്.

മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂനിയൻ ജൂനിയർ ആർടിസ്റ്റുകൾക്കു വേണ്ടിയായിരുന്നു. അവിടെ സ്ത്രീകളായ ആർടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷയ്ക്കു തീരുമാനങ്ങൾ എടുത്തിരുന്നു. ജൂനിയർ ആർടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർടിസ്റ്റുകളെയും തൊഴിലാളികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളെയും സംവിധായകരെയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു.

അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽപെട്ട നിർമാതാക്കൾക്കും കണ്ണിലെ കരടായി. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തുചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു. എന്നിട്ട് ഇപ്പോൾ നടക്കുന്നതുപോലെ അവർക്ക് ഇഷ്ടാനിഷ്ടം പെരുമാറാൻ കൂട്ടുനിൽക്കുന്ന ഒരു സംഘടന അവരുതന്നെ കാശുകൊടുത്ത് സ്‌പോൺസർ ചെയ്ത് ഉണ്ടാക്കി.

ഇതല്ലായിരുന്നോ സത്യം?

നമ്മുടെ സിനിമാ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ? ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞുകയറിയെന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെങ്കിലും സത്യസന്ധമായി ഒന്നു ചിന്തിക്കുമോ?

Summary: Malayalam director Vinayan reacts to the Hema committee report

TAGS :

Next Story