Quantcast

യമന്‍ സമാധാന സമ്മേളനം അനിശ്ചിതത്വത്തില്‍

MediaOne Logo

admin

  • Published:

    17 Aug 2017 8:58 PM GMT

യമന്‍ സമാധാന സമ്മേളനം അനിശ്ചിതത്വത്തില്‍
X

യമന്‍ സമാധാന സമ്മേളനം അനിശ്ചിതത്വത്തില്‍

സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയിരുന്നെങ്കിലും ഹൂതി വിഭാഗത്തിന്റെ പ്രതിനിധികള്‍ എത്തിചേരാത്തത്തിനാല്‍ ചര്‍ച്ച യാഥാര്‍ത്ഥ്യമായില്ല...

കുവൈത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന യമന്‍ സമാധാന സമ്മേളനം അനിശ്ചിതത്ത്വത്തില്‍. സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയിരുന്നെങ്കിലും ഹൂതി വിഭാഗത്തിന്റെ പ്രതിനിധികള്‍ എത്തിചേരാത്തത്തിനാല്‍ ചര്‍ച്ച യാഥാര്‍ത്ഥ്യമായില്ല. ചര്‍ച്ച വൈകുമെന്നു സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുവൈത്തിലെത്തിയ യുഎന്‍ ദൂതന്‍ ഇസ്മാഈല്‍ വലദ് ശൈഖ് അഹ്മദ് അറിയിച്ചു.

ഇന്ന് വൈകീട്ട് ബയാന്‍ പാലസില്‍ ആരംഭിക്കേണ്ടിയിരുന്ന സമാധാന ചര്‍ച്ചയില്‍ യമന്‍ സര്‍ക്കാറിന്റെയും വിമത വിഭാഗത്തിന്റെയും പ്രതിനിധികള്‍ക്കൊപ്പം ഹൂത്തി വിമതര്‍കള്‍ക്കെതിരെ സൈനിക നീക്കത്തിന് നേതൃത്വം നല്‍കുന്ന സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നു അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദ് ശൈഖ് അഹ്മദ് മധ്യസ്ഥത ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ നേരത്തെ തന്നെ കുവൈത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. യമന്‍ സര്‍ക്കാറിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് സമവായത്തിലൂടെ യമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു മുന്‍കൈ എടുത്തത്. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് സൗദിയും ഹൂതികളും തമ്മില്‍ അനുരഞ്ജനമുണ്ടാക്കുകയായിരുന്നു ചര്‍ച്ചയുടെ പ്രാഥമിക ലക്ഷ്യം. ജനവാസ പ്രദേശങ്ങളില്‍ നിന്ന് സായുധ സംഘങ്ങളെ പിന്‍വലിക്കുക, ആയുധങ്ങള്‍ അടിയറ വെക്കുക, തടവുകാരെയും കസ്റ്റഡിയിലെടുത്തവരെയും വിട്ടയക്കുക തുടങ്ങിയ നടപടികളും ചര്‍ച്ചയാകുമെന്നു യു എന്‍ അറിയിച്ചിരുന്നു.

നേരത്തെ ഇരുവിഭാഗങ്ങളും കുവൈത്ത് ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതായി അറിയിക്കുകയും മാസം 10 മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വെടിനിര്‍ത്തല്‍ കരാര്‍ യഥാവിധി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൂത്തി വിഭാഗം ചര്‍ച്ചക്കെത്താത്തതെന്നാണ് റിപ്പോര്‍ട്ട്. ഹൂത്തികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അനുരഞ്ജനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്മാഈല്‍ വലദ് ശൈഖ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ചര്‍ച്ച എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. വ്യോമാക്രമണത്തിലും മറ്റുമായി ഇതുവരെ 6,200 ഓളം പേര്‍ കൊല്ലപ്പെട്ടു. ഹൂതികളെ സഹായിക്കാന്‍ ഇറാനും രംഗത്തുണ്ടെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ അസ്ഥിരത മുതലാക്കി അല്‍ഖാഇദയും ഐ.എസും യമനില്‍ പിടിമുറുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മേഖലയുടെ സുരക്ഷയെ മൊത്തത്തില്‍ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുവൈത്ത് അമീര്‍ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. ഡിസംബറില്‍ ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയും ഫലം കണ്ടിരുന്നില്ല. കുവൈത്ത് ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ യെമന്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍,

TAGS :

Next Story