Quantcast

ഇത്തവണ ഹജ്ജിന് കൂടുതല്‍ വിദേശികള്‍

വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ട നിര്‍ണ്ണയം തുടങ്ങി

MediaOne Logo

Web Desk

  • Published:

    11 April 2022 6:27 AM

ഇത്തവണ ഹജ്ജിന് കൂടുതല്‍ വിദേശികള്‍
X

വര്‍ഷത്തെ ഹജ്ജിനെത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ വിദേശികളായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും അവസരം നല്‍കും.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് കണക്കിലെടുത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവസരം വിദേശ തീര്‍ഥാടകര്‍ക്ക് നല്‍കുമെന്ന് ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഹിഷാം സൈദ് പറഞ്ഞു. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കില്ല. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരെ രാജ്യം പതിവുപോലെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരം പേര്‍ക്ക് ഒരാള്‍ എന്ന അനുപാതം പരിഗണിച്ചുകൊണ്ടാണ് ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ട നിര്‍ണ്ണയിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. പുണ്യസ്ഥലങ്ങളില്‍ നിര്‍ണ്ണിതമായ സമയത്തിനുള്ളിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്.

അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ കൂടി കണക്കിലെടുത്തു കൊണ്ടുള്ള എണ്ണമേ ക്വാട്ടയില്‍ പരിഗണിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സൗദിക്കകത്തും പുറത്തുനിന്നുമായി 10 ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം നല്‍കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

TAGS :

Next Story