പെരുന്നാൾ കച്ചവടം: വിപണിയിൽ കർശന നിരീക്ഷണവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം

മസ്‌കത്ത്: ഈദുൽ ഫിത്തർ ആഘോഷങ്ങൾ അടുത്തിരിക്കെ, രാജ്യത്തുടനീളമുള്ള വിപണികളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) നിരീക്ഷണം ശക്തമാക്കി. ഉത്സവ സീസണിൽ സാധാരണയായി ആവശ്യകത വർധിക്കുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. വ്യാപാരികളും സേവന ദാതാക്കളും വർധിച്ച ആവശ്യകത മുതലെടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ നടപടികൾ അതോറിറ്റി സ്വീകരിക്കുന്നുണ്ട്. വാങ്ങിയ രസീതികളുമായി വിലകൾ താരതമ്യം ചെയ്യുക, ഇടയ്ക്കിടെ പരിശോധനകൾ നടത്തുക, ആവശ്യമെങ്കിൽ സാമ്പിളുകൾ ശേഖരിക്കുക എന്നിവയെല്ലാം അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കാറുണ്ട്. കൂടാതെ, പരാതികൾ പരിഹരിക്കുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ച് ഡിജിറ്റൽ അക്കൗണ്ടുകൾ നിരീക്ഷിക്കുന്ന ഒരു പ്രത്യേക ടീം വഴി ഇ-കൊമേഴ്സ് മേഖലയിലും അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഓഫറുകളുടെയും വെബ്സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും ന്യായമായ കച്ചവടം ഉറപ്പാക്കാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പ് നൽകി. എന്തെങ്കിലും പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
Adjust Story Font
16