'സേഫാണ് സുൽത്താനേറ്റ്'; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ രാജ്യമായി ഒമാൻ
നംബിയോ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്

മസ്‌കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ അഞ്ചാം സ്ഥാനം. അന്താരാഷ്ട്ര ഡാറ്റാ പ്ലാറ്റ്ഫോമായ നംബിയോയുടെ 2025ലെ സുരക്ഷാ സൂചികയിലാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. 146 രാജ്യങ്ങളെ വിലയിരുത്തിയ സൂചികയിൽ 100ൽ 81.7 പോയിന്റ് നേടിയാണ് ഒമാൻ സുരക്ഷാ കാര്യത്തിൽ മുൻപന്തിയിലെത്തിയത്. ആൻഡോറ (84.7), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (84.5), ഖത്തർ (84.2), തായ്വാൻ (82.9) എന്നിവയാണ് ഒമാന് മുകളിലുള്ള മറ്റു രാജ്യങ്ങൾ. ആദ്യ ഇരുപത് സ്ഥാനങ്ങളിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചത് ഈ വർഷത്തെ പട്ടികയെ ശ്രദ്ധേയമാക്കി. യു.എ.ഇക്കും ഖത്തറിനും പുറമെ പതിനാലാമതെത്തിയ സൗദി അറേബ്യ, പതിനാറാം സ്ഥാനത്തെത്തിയ ബഹ്റൈൻ എന്നിവയാണ് അറബ് മേഖലയിൽ നിന്നുള്ള സുരക്ഷിത രാഷ്ട്രങ്ങൾ. കുവൈത്ത് പട്ടികയിൽ 38ാം സ്ഥാനത്താണുള്ളത്.
Source: Numbeo Safety Index by Country 2025
ഒമാനിൽ കുറ്റകൃത്യങ്ങളുടെ തോത് വളരെ കുറവാണെന്നും വീടുകളിലെ മോഷണം, കവർച്ച, വാഹന മോഷണം തുടങ്ങിയവയെക്കുറിച്ച് താമസക്കാർക്ക് ആശങ്കകൾ കുറവാണെന്നും സൂചിക വ്യക്തമാക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ പകലിലും രാത്രിയും ഒരേപോലെ ഉയർന്ന റേറ്റിംഗ് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതക നിരക്ക്, പിടിച്ചുപറി, കവർച്ച, മറ്റ് അക്രമങ്ങൾ, പകലും രാത്രിയും പൊതുജനങ്ങളുടെ സുരക്ഷാ ബോധം എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. താമസക്കാരും സന്ദർശകരും സുരക്ഷിതരായി അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സർവേകളിൽ നിന്നാണ് സുരക്ഷാ സ്‌കോറുകൾ ലഭിക്കുന്നതെന്ന് നംബിയോ വ്യക്തമാക്കി. ഫ്രാൻസിനും സ്‌പെയിനിനും ഇടയിലുള്ള പൈറനീസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ആൻഡോറയാണ് ഒന്നാം സ്ഥാനം നേടിയത്. കുറഞ്ഞ കുറ്റകൃത്യ നിരക്കും ഉയർന്ന ആയുർദൈർഘ്യവും ടൂറിസം കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയും ആൻഡോറയുടെ സുരക്ഷാ റാങ്കിംഗിന് കരുത്തേകി.
Adjust Story Font
16