ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ: പുണ്യ സ്ഥലങ്ങളിൽ പുതിയ നിർമാണം
മിനയിലെയും അറഫയിലെയും പാതകളിൽ തണലും ശീതീകരണ സംവിധാനങ്ങളും ഒരുക്കുന്നു

മക്ക: ഹജ്ജിന്റെ പുണ്യകേന്ദ്രങ്ങളായ മിന, അറഫാ എന്നിവിടങ്ങളിൽ കൂടുതൽ തണൽ വിരിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള പദ്ധതികൾ മക്കയിൽ നടന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ചർച്ചയായി. പുണ്യ സ്ഥലങ്ങളിലെ പലഭാഗത്തുമുള്ള ഇരുമ്പ് ഗോവണികളൊഴിവാക്കി എസ്‌കലേറ്ററുകൾ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ഹജ്ജിന് എത്തുന്നവർക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
മിനയിലെയും അറഫയിലെയും പാതകളിൽ തണലും ശീതീകരണ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. അറഫയിലെ നിമിറ പള്ളിക്കും കാരുണ്യത്തിന്റെ പർവതമായ ജബലുറഹ്‌മക് ചുറ്റും ചൂടിന്റെ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പാക്കുന്നുണ്ട്. രണ്ടുനിലകളിലായി നിർമിക്കുന്ന ടോയ്ലറ്റ് സമുച്ചയങ്ങൾ, ഉയർന്ന പ്രദേശങ്ങളിലെ കോൺക്രീറ്റ് പടികൾ മാറ്റി എസ്‌കുലേറ്ററുകൾ സ്ഥാപിക്കൽ, മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. നിർമാണ ചുമതലയുള്ള കിദാന കമ്പനിക്ക് കിഴിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച് ആദ്യഘട്ട ഒരുക്കങ്ങളും വികസന പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചത്. മക്കയിൽ നടന്ന ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ സൗദ് ബിൻ മിഷാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
Adjust Story Font
16