സൗദിയിൽ അഴിമതി കേസിൽ പെട്ടവർക്ക് പിഴ ഒടുക്കി മോചിതരാകാം
അഴിമതി തുക തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി

റിയാദ്: സൗദിയിൽ അഴിമതി കേസിൽ പെട്ടവർക്ക് ഭരണകൂടം നിശ്ചയിക്കുന്ന പിഴ കെട്ടിവെച്ച് കേസിൽ നിന്ന് മോചിതരാകാം. അഴിമതി വിരുദ്ധ അതോറിറ്റിയാകും ഇതിന് മേൽനോട്ടം വഹിക്കുക. സൗദി കിരീടാവകാശി ചെയർമാനായ സമിതിയാണ് അഴിമതി കേസുകളിൽ നടപടി ശക്തമാക്കിയത്.
തുക അടച്ചു തീർക്കാനുള്ള പരമാവധി സമയം മൂന്ന് വർഷമായിരിക്കും. അനുവദിച്ച സമയത്തിനകം ബാധ്യതകൾ നിറവേറ്റില്ലെങ്കിൽ ക്രിമിനൽ നടപടികൾ ആരംഭിക്കും. അഴിമതിയിലൂടെ വീണ്ടെടുത്ത മുഴുവൻ തുകയും സൗദി ഗവൺമെൻറ് ട്രഷറിയിലേക്ക് വരവ് വെക്കും. അഴിമതി കേസിൽ വിചാരണ നേരിടുന്നവർക്കും നിയമം ബാധകമാകും. ഒരു വർഷത്തിനുള്ളിൽ സ്വമേധയാ കുറ്റം സമ്മതിക്കുന്നവർക്ക് 5% പിഴ ഒഴിവാക്കും. അഴിമതി തുകയും ലാഭവും തിരിച്ചടച്ചാൽ മതിയാകും.
രാജാവിന്റെ പ്രത്യേക അനുമതി പ്രകാരവും അഴിമതി കേസുകളിൽ ശിക്ഷാ ഇളവ് ലഭിക്കും. ഇതുവരെ ശിക്ഷിക്കപ്പെട്ടവർക്കും ആരോപണ വിധേയർക്കും ഈ നിയമങ്ങൾ ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. അഴിമതിയിലൂടെ നഷ്ടപ്പെട്ട പൊതുധനം വീണ്ടെടുക്കുക. പൊതുജനങ്ങൾക്കുള്ള വികസനം ഉറപ്പാക്കുക. അഴിമതി രഹിത ഭരണം നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി.
Adjust Story Font
16