നിമിഷ പ്രിയയുടെ മോചനം: റിയാദിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ല
യമനിലെ ഇന്ത്യൻ സമൂഹത്തിന്റെ മേൽനോട്ടം റിയാദിലെ ഇന്ത്യൻ എംബസിക്കാണ്

റിയാദ്: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ല. ഇന്ന് പുറത്ത് വന്ന ശബ്ദരേഖക്ക് പിന്നാലെ മീഡിയവൺ റിയാദ് എംബസിയുമായി ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ പ്രതികരിക്കാനാകില്ല എന്നാണ് മറുപടി ലഭിച്ചത്.
യമനിലെ ഇന്ത്യൻ സമൂഹത്തിന്റെ മേൽനോട്ടം റിയാദിലെ ഇന്ത്യൻ എംബസിക്കാണ്. യമനിൽ പെരുന്നാൾ അവധിയണ് നിലവിൽ. ഇത് കഴിയാതെ പുതിയ വിവരങ്ങൾ ലഭ്യമാകില്ലെന്നാണ് വിവരം.
വധശിക്ഷ നടപ്പാക്കാനുള്ള തിയതി നിശ്ചയിച്ചെന്ന് യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ സന്ദേശം ആക്ഷൻ കൗൺസിൽ അംഗത്തിന് ലഭിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷക നിമിഷ പ്രിയയെ അറിയിക്കുകയായിരുന്നു. യമനിലെ ജയിലേക്ക് ഫോൺ ചെയ്താണ് അഭിഭാഷക വിവരം അറിയിച്ചത്. പെരുന്നാളിന് ശേഷം വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ ആശങ്ക.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാൽ അബ്ദുൽ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യമൻ-സൗദി യുദ്ധത്തെ തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു.
മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്‌പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി മർദനത്തിനിരയാക്കി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ പറഞ്ഞത്.
യമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.
Adjust Story Font
16