സൗദിയിൽ വില്ലകൾക്കും അപ്പാർട്മെന്റുകൾക്കും വില വർധിച്ചു
വാടക നിരക്കിലും വർധനവുണ്ടായിട്ടുണ്ട്

റിയാദ്: സൗദിയിൽ വില്ലകൾക്കും അപ്പാർട്മെന്റുകൾക്കും വില വർധിച്ചു. റിയാദ് ഉൾപ്പടെയുള്ള നഗരങ്ങളിൽ അപ്പാർട്ട് മെന്റുകൾക്ക് 11 ശതമാനവും, വില്ലകൾക്ക് 6 ശതമാനവുമാണ് വർധന. കഴിഞ്ഞ വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കുകൾ. 2023ൽ 40% ആയിരുന്ന വീട് വാങ്ങുന്നവരുടെ നിരക്ക് 2025ൽ ഇത് 29% ആയി കുറഞ്ഞു. വില വർധനവാണ് കുറവിന്റെ കാരണം. വാടകക്ക് താമസിക്കുന്നവരുടെ എണ്ണം രാജ്യത്ത് വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. വാടക നിരക്കിലും വർധനവുണ്ടായിട്ടുണ്ട്.
70% ജനങ്ങൾക്ക് സ്വന്തമായി വീട് എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന ആറു വർഷങ്ങൾ കൊണ്ട് 1,15,000 വീടുകൾ നിർമിക്കും. വിദേശികൾക്ക് ഉടമസ്ഥാവകാശം സാധ്യമാകുന്ന പദ്ധതികളുമുണ്ട്. മക്ക, മദീന പ്രദേശങ്ങളിൽ വിദേശികൾക്ക് ഭൂമി വാങ്ങാനുള്ള നിയമവും ലഘൂകരിച്ചു. വീട് വാങ്ങാനുള്ള പ്രാപ്തി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചുരുങ്ങിയ വിലയിൽ അപ്പാർട്‌മെന്റുകളും, വില്ലകളും ലഭ്യമാക്കും.
Adjust Story Font
16