വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ കർശന നടപടിയുമായി യുഎഇ ആഭ്യന്തര വകുപ്പ്
കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിൽ ജാഗ്രത വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു

ദുബൈ: കൗമാരപ്രായക്കാരെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ, ഡ്രഗ് കൺട്രോൾ കൗൺസിൽ, നാഷണൽ ഡ്രഗ് പ്രിവൻഷൻ പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ലഹരിക്കെതിരെയുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഗൈഡുകൾ വിതരണം ചെയ്യുന്നത്. ലഹരിക്കായി വേദനസംഹാരികളടക്കം കുട്ടികൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗവണ്മെന്റിന്റെ ഇടപെടൽ.
കുട്ടികളുടെ പെരുമാറ്റത്തിൽ പൊടുന്നനെ കാണുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് ഗൈഡ് മുന്നറിയിപ്പ് നൽകുന്നു. മാനസികാവസ്ഥയിൽ ഇടയ്ക്കിടെയുള്ള മാറ്റം, അസാധാരണവും ആക്രമണോത്സുകവുമായ പെരുമാറ്റം, ശ്രദ്ധക്കുറവ്, ഓർമനഷ്ടം, കുറഞ്ഞ രക്തസമ്മർദം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടെത്തിയാൽ അതീവജാഗ്രത വേണം. വേദന സംഹാരികൾ വിഷാദമില്ലാതാക്കാനും ഓർമശക്തിക്കും ശാരീരിക ഊർജത്തിനും കാരണമാകുമെന്ന മിഥ്യ നിലനിൽക്കുന്നുണ്ടെന്നും ഗൈഡ് മുന്നറിയിപ്പു നൽകി.
ലൈറ്റർ ഗ്യാസ്, പെയിന്റ് പൊടി, പശ തുടങ്ങിയ എളുപ്പത്തിൽ ലഭ്യമാവുന്ന ഇൻഹേലന്റുകൾ വിദ്യാർഥികൾ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. മസ്തിഷ്കം, കരൾ അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ഇവയുടെ ഉപയോഗം ബാധിക്കും. വിട്ടുമാറാത്ത തലവേദനയ്ക്കും ശ്വാസതടസ്സത്തിനും കാരണമാകുമെന്നും ഗൈഡ് മുന്നറിയിപ്പു നൽകി.
വിദ്യാഭ്യാസ മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ ഗൈഡുകൾ സ്കൂളുകളിൽ വിതരണം ചെയ്യേണ്ട ചുമതല. രക്ഷിതാക്കൾക്കുള്ള ബോധവത്കരണവും മന്ത്രാലയം സംഘടിപ്പിക്കും.
Adjust Story Font
16