യു.എ.ഇയിൽ വേനൽചൂട് കടുത്തു; ജുമുഅ ഖുത്തുബ ചുരുക്കാൻ നിർദേശം
ജുമുഅ ഖുത്തുബ പത്ത് മിനിറ്റിൽ കൂടരുതെന്നാണ് യു.എ.ഇയിലെ ഇമാമുമാർക്ക് മതകാര്യവകുപ്പ് നിർദേശം നൽകിയത്

ദുബൈ: യു.എ.ഇയിൽ വേനൽചൂട് ശക്തമാകുന്ന പശ്ചാത്തലത്തിൽ മസ്ജിദുകളിൽ വെള്ളിയാഴ്ച ഖുതുബകളുടെ ദൈർഘ്യം കുറക്കാൻ നിർദേശം. നാളെ മുതൽ ഒക്ടോബർ വരെ ഇത് പാലിക്കണമെന്ന് മതകാര്യവകുപ്പ് നിർദേശിച്ചു. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്തുബ പത്ത് മിനിറ്റിൽ കൂടരുതെന്നാണ് യു.എ.ഇയിലെ ഇമാമുമാർക്ക് മതകാര്യവകുപ്പ് നിർദേശം നൽകിയത്. യു.എ.ഇയിൽ താപനില 50 ഡിഗ്രിയിലെത്തിയ സാഹചര്യത്തിൽ പള്ളിയിലെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.
ജുമുഅക്ക് എത്തുന്നവരുടെ തിരക്ക് മൂലം യു.എ.ഇയിലെ മിക്ക പള്ളികളും നമസ്‌കരിക്കുന്നവരുടെ നിര പള്ളിക്ക് പുറത്തേക്ക് നീളുന്നത് സാധാരണകാഴ്ചയാണ്. പള്ളിക്ക് അകത്ത് ഇടം ലഭിക്കാത്തവർ ഉച്ചസമയത്ത് നടക്കുന്ന ജുമുഅ പ്രാർഥനയിൽ കടുത്ത വെയിലേറ്റ് പങ്കെടുക്കേണ്ടി വരും. ഖുത്തുബ ശ്രവിക്കാനും നമസ്‌കരിക്കാനും ദീർഘനേരം പൊരിവെയിലത്ത് നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാൻ കൂടിയാണ് മതകാര്യവകുപ്പ് ഖുത്തുബ സമയം ചുരുക്കാൻ നിർദേശിച്ചിരിക്കുന്നത്.
Adjust Story Font
16