Quantcast

'പഞ്ചാബികളെ തീവ്രവാദിയായി മുദ്ര കുത്താൻ ആരെയും അനുവദിക്കരുത്'; കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സഖ്യകക്ഷി എം.പി

പഞ്ചാബികൾ രാജ്യസ്നേഹത്തിൽ മുൻപന്തിയിലാണ്. അവർ അതിർത്തികളിൽ ഭക്ഷണ ദാതാക്കളായി രാജ്യത്തെ സേവിക്കുന്നവരാണ്- എം.പി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-07 09:00:45.0

Published:

7 Jun 2024 5:44 AM GMT

പഞ്ചാബികളെ തീവ്രവാദിയായി മുദ്ര കുത്താൻ ആരെയും അനുവദിക്കരുത്; കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സഖ്യകക്ഷി എം.പി
X

ചണ്ഡീ​ഗഢ്: വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയുടെ അടിയേറ്റതിന് പിന്നാലെ പഞ്ചാബികൾക്കെതിരെ തീവ്രവാദ പരാമർശവുമായി രം​ഗത്തെത്തിയ നടിയും ബിജെപി എം.പിയുമായ കങ്കണ റണൗട്ടിന്റെ പ്രസ്താവനയ്ക്കെതിരെ അകാലിദൾ എം.പി. എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഭിട്ടിൻഡയിൽ നിന്നുള്ള എം.പിയായ ഹർസിമ്രത് കൗർ ബാദൽ ആണ് വിവാദ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയത്.

കർഷകരുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പഞ്ചാബികളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്ര കുത്താൻ ആരെയും അനുവദിക്കരുതെന്നും കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായി അവർ എക്സിൽ കുറിച്ചു.

'കർഷകരുടെ പരാതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനും ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു. പഞ്ചാബികളെ ഭീകരവാദി, തീവ്രവാദി എന്നിങ്ങനെ മുദ്രകുത്താൻ ആരെയും അനുവദിക്കരുത്. പഞ്ചാബികൾ രാജ്യസ്നേഹത്തിൽ മുൻപന്തിയിലാണ്. അവർ അതിർത്തികളിൽ ഭക്ഷണ ദാതാക്കളായി രാജ്യത്തെ സേവിക്കുന്നവരാണ്. ഞങ്ങൾ കൂടുതൽ പരി​ഗണന അർഹിക്കുന്നു'- ബാദൽ എക്സ് പോസ്റ്റിൽ വിശദമാക്കി.

ഇന്നലെ ചണ്ഡീ​ഗഢ് വിമാനത്താവളത്തിലായിരുന്നു കങ്കണയ്ക്ക് സിഐഎസ്‌എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിൽ നിന്നും കരണത്തടിയേറ്റെന്ന പരാതിയുയർന്നത്. സംഭവത്തിൽ കൗറിനെ സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയെ മുഖത്തടിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.

2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുൽവീന്ദർ കൗർ പറഞ്ഞിരുന്നു. കങ്കണ ഇത് പറയുമ്പോൾ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുൽവീന്ദർ പറഞ്ഞു. 100 രൂപ കൊടുത്താൽ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ ചോദിച്ചിരുന്നു.

2020 ഡിസംബറിൽ 100 ​​രൂപ കൊടുത്താൽ കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകൾ തയാറാണെന്ന കങ്കണയുടെ പ്രസ്താവനയിൽ താൻ അസ്വസ്ഥയായിരുന്നുവെന്നും കുൽവീന്ദർ വ്യക്തമാക്കിയിരുന്നു. കുൽവീന്ദർ കൗറിന്റെ സഹോദരനും കർഷകനാണ്. കർഷകരെ ഖലിസ്ഥാനി തീവ്രവാദികളെന്ന് വിളിച്ചതിൽ പ്രതിഷേധിച്ചാണ് കങ്കണയെ മുഖത്തടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കുൽവീന്ദർ കൗറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കങ്കണ പഞ്ചാബികൾക്കെതിരെ തീവ്രവാദ പരാമർശം നടത്തിയത്. താൻ സുരക്ഷിതയാണെന്നും പൂർണമായും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ കങ്കണ, പഞ്ചാബിൽ ഭീകരവാദവും തീവ്രവാദവും വർധിച്ചുവരികയാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.






TAGS :

Next Story