Quantcast

'ഗോരക്ഷകർ മൂലം ഗുജറാത്തിന്റെ പേര് നശിച്ചു, ഇത്തരക്കാരെ നിയന്ത്രിക്കണം'; ഹൈക്കോടതിയിൽ പൊലീസ്

ഈദ്, രഥയാത്ര ആഘോഷങ്ങളിൽ ഗോരക്ഷകർ മൂലം ക്രമസമാധാനനില തകർക്കപ്പെടുന്നുവെന്നും പൊലീസ്

MediaOne Logo

Web Desk

  • Published:

    2 July 2024 4:59 PM GMT

Animal vigilante groups portray Gujarat in bad light globally: Police tells HC
X

അഹമ്മദാബാദ്: മൃഗസംരക്ഷണത്തിന്റെ പേരിൽ അക്രമമുണ്ടാക്കി ഒരു വിഭാഗം സംസ്ഥാനത്തിന്റെ പേര് നശിപ്പിക്കുന്നുവെന്ന് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയിൽ. ഇത്തരം സംഘങ്ങൾ നിയമം കയ്യിലെടുക്കുകയാണെന്നും ഇവരെ അടിയന്തരമായി വിലക്കണമെന്നും പൊലീസ് കോടതിയോട് അപേക്ഷിച്ചു. ഈദ്, രഥയാത്ര ആഘോഷങ്ങളിൽ ഗോരക്ഷകർ മൂലം ക്രമസമാധാനനില തകർക്കപ്പെടുന്നുവെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ആടുകളുമായി പോയ ട്രക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. നമസ്‌തേ ഫൗണ്ടേഷൻ എന്ന സംഘടന ട്രക്ക് തടഞ്ഞതിന് പിന്നാലെ ഡ്രൈവറടക്കം ഓടി രക്ഷപെട്ടു. പിന്നാലെ ആടുകളെയും വഹിച്ചുള്ള ട്രക്ക് നാട്ടുകാർക്കൊപ്പം ചേർന്ന് തള്ളിയാണ് പൊലീസ് അടുത്തുള്ള സ്റ്റേഷനിലെത്തിച്ചത്.

സ്വകാര്യ വ്യക്തികളിലാർക്കും തന്നെ പൊതുനിരത്തിൽ വാഹനം തടയാൻ അധികാരമില്ലെന്ന് പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. വിഷയം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഇത്തരത്തിലുള്ള വ്യാജ മൃഗസംരക്ഷകർക്കെതിരെ നടപടിയെടുക്കണമെന്നും അഹമ്മദാബാദ് സിറ്റി എൻ ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എസ്.എൻ പട്ടേൽ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

സത്യവാങ്മൂലത്തിന്റെ പൂർണരൂപം:

ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുൾപ്പടെ ആട്ടിറച്ചി ലഭ്യമാണ്, അത് നിരോധിതമല്ല. ഗോസംരക്ഷണം, ആടുകളുടെ സംരക്ഷണം എന്ന പേരിലൊക്കെ നടക്കുന്ന അക്രമങ്ങൾ പ്രോത്സാഹിപ്പിച്ചാൽ അത് ഗുജറാത്തിലാകെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. സ്ഥാപിത താല്പര്യങ്ങളുണ്ടാക്കുന്ന അനാവശ്യ പ്രശ്‌നങ്ങൾക്കാവും അത് വഴിവയ്ക്കുക. ഇത്തരം അതിക്രമങ്ങൾ സാമുദായിക സൗഹാർദം തകർക്കുന്നതിനും കാരണമാകും. നിലവിലെ കേസിൽ ജൂൺ 10നാണ് വാഹനം പിടിച്ചെടുക്കുന്നത്. ബക്രീദ് ആഘോഷിച്ചത് ജൂൺ 17നും. ബക്രീദീന് പിന്നാലെ ജൂലൈ ഏഴാം തീയതി രഥയാത്രയും സംഘടിപ്പിച്ചിരുന്നു. വർഗീയ കലാപങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട് ഈ ആഘോഷവേളകളുടെ പശ്ചാത്തലത്തിൽ പറയാൻ.

ട്രക്കിൽ ആടുകളെ കടത്തിയതിൽ നിയമവിരുദ്ധമായി ഒന്നും ഇല്ലാത്തതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല. ട്രക്കിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാലും അനുവദനീയമായതിലും കൂടുതൽ ആടുകളെ ട്രക്കിൽ കയറ്റിയതിനും ഡ്രൈവർക്കെതിരെ പിഴ ചുമത്തി. ആടുകളെ പഞ്ച്രപോളിലെ അനിമൽ ഷെൽട്ടറിൽ എത്തിക്കുകയും ചെയ്തു. എന്നാലിതിൽ നൂറോളം പേരാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. എഫ്‌ഐആർ ചുമത്താൻ പൊലീസിന് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു.

എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ഡിജിറ്റൽ യുഗത്തിൽ ഇത്തരം സംഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് പ്രചരിക്കും. ഈ പോസ്റ്റുകൾക്കടിയിൽ വരുന്ന കമന്റുകൾ വിദ്വേഷം കൂട്ടാനേ ഉപകരിക്കൂ. ഈദും രഥയാത്രയും പോലുള്ള വിശേഷദിവസങ്ങളാണ് ഇത്തരം വിദ്വേഷം പ്രകടിപ്പിക്കാൻ സമൂഹം തിരഞ്ഞെടുക്കുക. അത് ഗുജറാത്തിന്റെ പേര് എല്ലായിടത്തും കളങ്കപ്പെടുത്തും. അതിനാൽ തന്നെ ഇത്തരം ഗോരക്ഷാ സംഘങ്ങളെ വിലക്കുക അനിവാര്യതയാണ്.

ആടുകളെ അതിന്റെ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാൻ പഞ്ച്രപോളിന് നിർദേശം നൽകിയുള്ള പൊലീസ് ഉത്തരവിനെതിരെ പഞ്ച്രപോൾ മാനേജർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയുള്ള ഹരജിയിലായിരുന്നു പൊലീസിന്റെ സത്യവാങ്മൂലം.

നമസ്‌തേ ഫൗണ്ടേഷനോ നിലവിൽ ആടുകളുള്ള പഞ്ച്രപോൾ ഷെൽട്ടറോ അംഗീകാരമുള്ള സ്ഥാപനങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മേലിൽ ഇത്തരം ഹരജികളുമായി വരരുതെന്ന് ഇവരെ ശകാരിക്കുകയും ചെയ്തു. പിന്നാലെ ഇവർ ഹരജി പിൻവലിച്ചു.

TAGS :

Next Story