മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ആൾക്കൂട്ട ആക്രമണം; പച്ചക്കൊടി നീക്കം ചെയ്ത് കാവിക്കൊടി സ്ഥാപിച്ചു
സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം

മുംബൈ: മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ആൾക്കൂട്ട ആക്രമണം. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിലാണ് ആക്രമണം ഉണ്ടായത്. ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം കാവിക്കൊടി സ്ഥാപിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആക്രമണം. സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം ഉണ്ട്.
രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ മുസ്ലികളും ഹിന്ദുക്കളും ഒരുപോലെ സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യാറുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും സമന്വയിപ്പിച്ചിരുന്ന പ്രദേശത്തിന്റെ പരമ്പരാഗത രീതികളാണ് ഈ ദർഗ പ്രതിഫലിപ്പിക്കുന്നത്. എന്നാൽ സമീപ മാസങ്ങളിൽ ഈ ദർഗ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമാക്കിയിട്ടുണ്ട്.
പ്രദേശത്തെ സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവർത്തികൾ ഉണ്ടായതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. രാഹുരിയിൽ ഏകദേശം 53,000 ജനസംഖ്യയുണ്ട്. ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിൽ പെട്ടവർ 14,000 പേർ മാത്രമാണ്. ദർഗയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഖാന പള്ളിയും ഉള്ള പ്രദേശത്ത് ഏകദേശം 25-30 മുസ്ലീം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ശിവാജി മഹാരാജിന്റെ പ്രതിമയിൽ അജ്ഞാതർ കറുത്ത പെയിന്റ് അടിച്ചതായുള്ള വാർത്ത പ്രചരിച്ചതോടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. ദർഗക്ക് ശേഷം പള്ളിക്കും പ്രദേശത്തെ നിരവധി മുസ്ലീം വീടുകൾക്കും നേരെ അക്രമികൾ കല്ലെറിഞ്ഞിതായും റിപ്പോർട്ടുകളുണ്ട്.
മാർച്ച് 27 ന് ദർഗയുടെ പരിസരത്ത് ഹിന്ദുത്വ സംഘടനകൾ മഹാ ആരതി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകൽ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നോട്ടീസിൽ ദർഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രം എന്നാണ് പരാമർശിച്ചിക്കുന്നത്. ഇതും പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
Adjust Story Font
16