Quantcast

മധ്യപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; മാനസിക വെല്ലുവിളി നേരിടുന്ന 40കാരിയെ പീഡിപ്പിച്ച് 20കാരൻ

മണിക്കൂറുകൾക്കിടെയാണ് രണ്ട് സംഭവങ്ങളും നടന്നത്.

MediaOne Logo

Web Desk

  • Updated:

    2024-10-25 14:06:03.0

Published:

25 Oct 2024 1:16 PM GMT

Newly married, mentally ill women raped in 2 incidents in Madhya Pradesh
X

ഭോപ്പാൽ: മധ്യപ്രദേശിൽ മണിക്കൂറുകൾക്കിടെ രണ്ട് ക്രൂര ബലാത്സംഗങ്ങൾ. രേവയിൽ ഭർത്താവിനെ കെട്ടിയിട്ട് നവവധുവിനെയും ഇൻഡോറിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെയുമാണ് ബലാത്സംഗം ചെയ്തത്. നവവധു കൂട്ടബലാത്സംഗത്തിന് ഇരയായപ്പോൾ 40കാരിയെ 20കാരനായ തൊഴിലാളിയാണ് ബലാത്സംഗം ചെയ്തത്.

അടുത്തിടെ വിവാഹിതരായ ദമ്പതികൾ നഗരം കാണാൻ ഇറങ്ങിയപ്പോഴായിരുന്നു രേവയിലെ സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു ഇത്. യുവാവിനെ ക്രൂരമായി മർദിച്ച് മരത്തിൽ കെട്ടിയിടുകയും ഭാര്യയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പൊലീസിൽ പരാതിപ്പെട്ടാൽ ഇത് ഓൺലൈനിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടബലാത്സംഗത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

'19- 20 വയസിനിടയിലാണ് ദമ്പതികളുടെ പ്രായം. അടുത്തിടെ വിവാഹിതരായ ഇവർ ഇപ്പോഴും കോളജിൽ പഠിക്കുകയാണ്'- രേവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹിമാലി പഥക് പറഞ്ഞു. 'യുവതി ഭർത്താവുമായി വഴക്കിട്ട് ജലധാരയ്ക്ക് സമീപം ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ അഞ്ച് യുവാക്കൾ ശല്യം ചെയ്യാൻ തുടങ്ങി. തുടർന്ന് കയറിപ്പിടിക്കുകയും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു'- ഡിഎസ്പി വ്യക്തമാക്കി.

അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കുന്നവരടക്കം നൂറിലധികം പേരെ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് ഡിഎസ്പി പറഞ്ഞു. ‍‍തന്നെ ബലാത്സംഗം ചെയ്തവരിൽ ഒരാളുടെ കൈയിലും നെഞ്ചിലും പച്ചകുത്തിയിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയും ഭർത്താവും ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30യോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വൈദ്യപരിശോധനയ്ക്കു ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥ വിശദമാക്കി.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്. പരാതിയിൽ കൂട്ടബലാത്സംഗത്തിനും മറ്റ് കുറ്റങ്ങൾക്കും ഭാരതീയ ന്യായ സംഹിത പ്രകാരം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡിഎസ്പി കൂട്ടിച്ചേർത്തു.

ഇൻഡോറിൽ, മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയും തിങ്കളാഴ്ച രാത്രിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പ്രതി അറസ്റ്റിലായിട്ടുണ്ട്. റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയെ യുവാവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം സ്ഥലംവിടുകയായിരുന്നെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അലോക് കുമാർ ശർമ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ 3.45യോടെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ നിലയിൽ സ്ത്രീയെ കണ്ടെത്തിയത്. നഗരത്തിലെ സദർ ബസാർ മേഖലയിൽ അർധനഗ്നയായും രക്തം വാർന്നും അലഞ്ഞുതിരിയുകയായിരുന്നു ഇവർ.

പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു. സോനു എന്ന യുവാവാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി സദർ ബസാർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് തരുൺ സിങ് ഭാട്ടി പറഞ്ഞു.

സ്ത്രീയെ മാനസികരോഗ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതി സോനു കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, ഇരട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story