ഹോളി ആഘോഷം; യുപിയിലെ ഷാജഹാൻപൂരിൽ 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടി
ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലർത്തുന്നതിനും പള്ളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുമാണ് നീക്കം

ലഖ്നൗ: ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടി യുപിയിലെ ഷാജഹാൻപൂർ ജില്ലാ ഭരണകൂടം. ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലർത്തുന്നതിനും പള്ളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുമാണ് നീക്കം. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഭാഗമായി ഷാജഹാൻപൂർ ജില്ലയിൽ 'ജൂട്ടാ മാർ ഹോളി' എന്ന പേരിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റർ നീളുന്ന ഘോഷയാത്രയിൽ ആളുകൾ ചെരുപ്പുകൾ ഉപയോഗിച്ചുള്ള 'ജൂട്ടാ മാർ ഹോളി' കളിയിൽ ഏർപ്പെടും.
ഇത്തരം ആഘോഷങ്ങൾക്കിടയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളിൽ നിറങ്ങൾ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും. പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുൻകരുതൽ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.
പ്രദേശത്തെ മുസ്ലിം സമൂഹം നീക്കത്തിന്റെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. "സുരക്ഷ ഉറപ്പാക്കാൻ വീഡിയോഗ്രാഫിയും ഡ്രോണും ഉപയോഗിച്ച് ഞങ്ങൾ സദാ നിരീക്ഷിക്കുന്നുണ്ട്. സമാധാന സമിതി ഇതിനായി അനുമതി നൽകിയിട്ടുണ്ട്. ന്യൂനപക്ഷ സമൂഹത്തിൽ നിന്നുള്ള സഹകരണം പ്രശംസനീയമാണ്," പോലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് എസ്. പറഞ്ഞു. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Adjust Story Font
16