3500 ഏക്കർ വിസ്തൃതി, 2,000ലധികം സ്പീഷിസുകൾ, 1.5 ലക്ഷത്തിലധികം മൃഗങ്ങൾ; ഗുജറാത്തിൽ 'വൻതാര' ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി
എംആര്‍ഐ, സിടി സ്‌കാനുകള്‍, ഐസിയുകള്‍, വൈല്‍ഡ് ലൈഫ് അനസ്‌തേഷ്യ, കാര്‍ഡിയോളജി തുടങ്ങി മൃഗങ്ങൾക്കുള്ള ചികിത്സയിലെ അത്യാധുനിക സംവിധാനങ്ങളാണ് വൻതാരയിൽ ഉൾക്കൊള്ളുന്നത്

ഗാന്ധിനഗർ: ഗുജറാത്തിൽ വൻതാരയുടെ വന്യജീവി രക്ഷാ, പുനരധിവാസ, സംരക്ഷണ കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സ്ഥാപിച്ച കേന്ദ്രം ഗുജറാത്തിലെ ജാംനഗറിലാണ് സ്ഥിതി ചെയ്യുന്നത്.
2,000ലധികം സ്പീഷിസുകളുടെയും വംശനാശഭീഷണിയും മറ്റ് അപകടങ്ങളും നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് വൻതാര. വിവിധയിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങളെയും ഇവിടെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

3500 ഏക്കർ വിസ്തൃതിയുള്ള കേന്ദ്രം പ്രധാനമന്ത്രി സന്ദർശിക്കുകയും മൃഗങ്ങളുമായി അടുത്ത് ഇടപഴകുകയും ചെയ്തു. ഏഷ്യാറ്റിക് ലയന്‍ കബ്‌സ്, വൈറ്റ് ലയണ്‍ കബ്ബ്, ക്ലൗഡഡ് ലെപ്പേര്‍ഡ് കബ്ബ് തുടങ്ങിയ അപൂർവ്വയിനം സ്പീഷീസുകളുമായി പ്രധാനമന്ത്രി അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വൻതാരയിലെ മൃഗങ്ങൾക്കുള്ള സജ്ജീകരണങ്ങളും സൗകര്യങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. എംആര്‍ഐ, സിടി സ്‌കാനുകള്‍, ഐസിയുകള്‍, വൈല്‍ഡ് ലൈഫ് അനസ്‌തേഷ്യ, കാര്‍ഡിയോളജി, നെഫ്രോളജി, എന്‍ഡോസ്‌കോപ്പി, ഡെന്റിസ്ട്രി, ഇന്റേണല്‍ മെഡിസിൻ തുടങ്ങി മൃഗങ്ങൾക്കുള്ള ചികിത്സയിലെ അത്യാധുനിക സംവിധാനങ്ങളാണ് വൻതാരയിൽ ഉൾക്കൊള്ളുന്നത്.

വന്‍താരയുടെ ഭാഗമായ ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രിയിൽ സന്ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 26 നാണ് റിലയൻസ് ഇൻഡസ്ട്രീസും (RIL) റിലയൻസ് ഫൗണ്ടേഷനും തങ്ങൾ പുതുതായി മൃഗസംരക്ഷണത്തിനായി ആരംഭിക്കുന്ന ‘വൻതാര’ പദ്ധതിയെ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
Adjust Story Font
16