Quantcast

ലോക്കോ പൈലറ്റില്ലാതെ ചരക്കുട്രെയിന്‍ ഓടിയ സംഭവം; സ്റ്റേഷന്‍ മാസ്റ്ററടക്കം നാലുപേരെ പിരിച്ചുവിട്ടു

ഫെബ്രുവരി 25ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    4 March 2024 6:04 AM

Published:

4 March 2024 5:16 AM

unattended freight train
X

കത്വ: ലോക്കോ പൈലറ്റില്ലാതെ ചരക്കു ട്രെയിന്‍ 84 കിലോമീറ്ററോളം ഓടിയ സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്ററടക്കം നാലുപേരെ പിരിച്ചുവിട്ടു. കത്വ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ത്രിവേണി ലാൽ ഗുപ്ത, ഡ്യൂട്ടിയിലുണ്ടായിരുന്ന എൻജിനീയർമാരായ സന്ദീപ് കുമാർ (ലോക്കോ പൈലറ്റ്), പ്രദീപ് കുമാർ (അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്), പോയിന്‍റ്സ്മാന്‍ മുഹമ്മദ് സമി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

“സ്റ്റേഷൻ മാസ്റ്റർ ത്രിവേണി ലാൽ ഗുപ്തയും എഞ്ചിനീയർമാരും സ്വീകരിച്ച അനുചിതമായ നടപടികൾ ജീവനും സ്വത്തും നഷ്ടപ്പെടാൻ ഇടയാക്കും.അദ്ദേഹം തൻ്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു, അത് ഗതാഗത തടസത്തിനും കാരണമായി'' പേര് വെളിപ്പെടുത്താത്ത ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം മൂലമുണ്ടായ ഗതാഗത തടസ്സം മൂലം 12 ട്രെയിനുകള്‍ വൈകാന്‍ കാരണമായി എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 25ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് ട്രെയിൻ പോകുന്നതിനിടെയാണ് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്. 100 കിലോമീറ്റര്‍ വേഗത്തില്‍ 84 കിലോമീറ്ററോളമാണ് ട്രെയിന്‍ ഓടിയത്. കശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിന്‍ പഞ്ചാബ് വരെയാണ് തനിയെ ഓടിയത്. ഒടുവില്‍ പഞ്ചാബിലെ മുകേരിയനില്‍ വച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കത്വ സ്റ്റേഷനിൽ നിർത്തിയപ്പോൾ ചായ കുടിക്കാൻ ലോക്കോ പൈലറ്റും സഹപൈലറ്റും പുറത്തിറങ്ങിയിരുന്നു. എന്നാൽ എൻജിൻ ഓണായിരുന്നു. ലോക്കോ പൈലറ്റ് ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്ക് ഇടാൻ ലോക്കോ പൈലറ്റ് മറന്നതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം.

TAGS :

Next Story