മോശം റോഡ് കാരണം വിമാനം മിസ് ആയോ? ഊബര്‍ 7,500 രൂപ നഷ്ടപരിഹാരം നൽകും
കമ്പനിയുടെ 'മിസ്ഡ് ഫ്ലൈറ്റ് കണക്ഷൻ കവർ' എന്ന പദ്ധതി പ്രകാരമാണ് നഷ്ടപരിഹാരം ലഭിക്കുക

ഡല്‍ഹി: ഗതാഗതക്കുരുക്ക് മാത്രമല്ല, മോശം റോഡുകളും നമ്മുടെ ദൈനംജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ കാരണം കൃത്യസമയത്ത് വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും എത്താൻ സാധിക്കാതെ വിമാനവും ട്രെയിനും നഷ്ടമാകുന്ന സംഭവവും ഉണ്ടാകാറുണ്ട്. സമയനഷ്ടത്തിനൊപ്പം ധനഷ്ടവുമാണ് ഇതിനൊപ്പം ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ ഊബർ. ഇങ്ങനെ വിമാനം മിസ് ആയാൽ ഊബര്‍ ടാക്സിയിലാണ് നിങ്ങൾ യാത്ര ചെയ്തതെങ്കിൽ ഇനി മുതൽ നിങ്ങൾക്ക് 7500 രൂപ നഷ്ടപരിഹാരം ലഭിക്കും. മൂന്ന് രൂപ അധികം നൽകിയാൽ മതി.
കമ്പനിയുടെ 'മിസ്ഡ് ഫ്ലൈറ്റ് കണക്ഷൻ കവർ' എന്ന പദ്ധതി പ്രകാരമാണ് നഷ്ടപരിഹാരം ലഭിക്കുക. കൂടാതെ യാത്രക്കിടയിൽ എന്തെങ്കിലും അപകടമുണ്ടായാൽ ആശുപത്രിച്ചെലവായി 10,000 രൂപയും ഊബര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റിലയൻസ് ജനറൽ ഇൻഷുറൻസുമായിച്ചേർന്നാണ് ഈ പദ്ധതി കമ്പനി നടപ്പാക്കിയിരിക്കുന്നത്. നഗരത്തിലെ മോശമായ റോഡ് കാരണം കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാത്തതിനെ തുടര്‍ന്ന് ഊബര്‍ ഡ്രൈവര്‍മാര്‍ ട്രിപ്പുകളെടുക്കാൻ മടി കാട്ടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പദ്ധതിയെന്ന് ഊബര്‍ വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫ്ലൈറ്റ് ടിക്കറ്റിന്‍റെ പകർപ്പ്, വിമാനത്തിൽ യാത്ര ചെയ്തില്ലെന്നും റീഫണ്ട് ലഭിക്കില്ലെന്നുമുള്ള വിമാനക്കമ്പനിയുടെ സത്യവാങ്മൂലം, പണംലഭിക്കുന്നതിനുള്ള ബാങ്കിന്‍റെ വിവരങ്ങൾ എന്നിവ നൽകണം.
മോശം റോഡുകളും ഗതാഗതക്കുരുക്കും കാരണം യാത്രക്കാർ കൃത്യസമയത്ത് എത്താൻ സാധിക്കാതിരിക്കുകയും പിന്നീട് തര്‍ക്കങ്ങളിലേക്കും വഴക്കുകളിലേക്കും നയിച്ചതായി ക്യാബുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ കൂട്ടായ്മയായ മഹാരാഷ്ട്ര രാജ്യ രാഷ്ട്രീയ കാംഗാർ സംഘ് (എംആർആർകെഎസ്) നേതാക്കൾ പറഞ്ഞു. മോശം റോഡുകൾ ഡ്രൈവർമാരുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ അഗ്രഗേറ്റർ കാബ് ഡ്രൈവർമാർ ചൊവ്വാഴ്ച വൈകിട്ട് മുംബൈ വിമാനത്താവളത്തിൽ മിന്നൽ പണിമുടക്ക് നടത്തി.
Adjust Story Font
16