Quantcast

ബിജെപി സീറ്റ് വാ​ഗ്ദാനം ചെയ്ത് രണ്ട് കോടി തട്ടി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും മകനും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്നാണ് ബെം​ഗളൂരു പൊലീസ് ​പ്രതികളെ പിടികൂടിയത്.

MediaOne Logo

Web Desk

  • Updated:

    2024-10-20 13:15:34.0

Published:

20 Oct 2024 12:00 PM GMT

Union Minister Pralhad Joshis Brother and Son Arrested Over Rs 2 Crore Fraud Promising BJP Poll Ticket
X

ബെം​ഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ തട്ടിയെന്ന കേസിൽ കേന്ദ്രമന്ത്രിയുടെ സഹോദരനും മകനും അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി, ഇയാളുടെ മകൻ അജയ് ജോഷി എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ജനതാദൾ സെക്യുലർ മുൻ എംഎൽഎ ദേവാനന്ദ് ചവാന്റെ ഭാര്യ സുനിത ചവാനാണ് പരാതി നൽകിയത്. മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്നാണ് ബെം​ഗളൂരു പൊലീസ് ​പ്രതികളെ പിടികൂടിയത്.

കോലാപൂരിലെ ഇന്ദ്ര കോളനിയിലുള്ള ഗോപാൽ ജോഷിയുടെ വസതിയിൽ ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തുടർന്ന് ബെം​ഗളൂരുവിലേക്ക് കൊണ്ടുവന്നു. ഭർത്താവിന് ബിജെപി ടിക്കറ്റ് വാ​ഗ്ദാനം ചെയ്താണ് ​ഗോപാൽ ജോഷി രണ്ട് കോടി രൂപ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ടിക്കറ്റ് നൽകിയില്ലെന്ന് മാത്രമല്ല പിന്നീട് പണം തിരികെതന്നില്ലെന്നും പരാതിയിൽ പറയുന്നു.

സുനിതയുടെ പരാതിയിൽ അന്വേഷണം നടത്തി ഒക്ടോബർ 18ന് ബസവേശ്വരനഗർ പൊലീസ് ഗോപാൽ ജോഷി, മകൻ അജയ് ജോഷി എന്നിവർക്കും വിജയലക്ഷ്മി ജോഷി എന്ന സ്ത്രീക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പല തവണയായി രണ്ടു കോടി രൂപ സുനിതാ ചവാന്‍ പ്രതികൾക്ക് നല്‍കിയതായാണ് മനസിലാക്കുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതായും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.

മേയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭർത്താവിന് ബിജെപി ടിക്കറ്റ് നൽകാമെന്നാണ് ഗോപാൽ ഉറപ്പ് നൽകിയിരുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതിനായി മാർച്ചിൽ വടക്കൻ കർണാടകയിലെ ഹൂബ്ലിയിലെ വസതിയിൽ ഗോപാലിനെ കണ്ടെന്നും സുനിത പറയുന്നു. വിജയ്പുര സീറ്റ് നൽകാമെന്നായിരുന്നു വാ​ഗ്ദാനം. മൂന്ന് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിജയ്പുര നിലവിലെ എംപിക്ക് സുഖമില്ലെന്നും ഇനി മത്സരിക്കാൻ സാധ്യതയില്ലെന്നും ടിക്കറ്റ് നൽകാമെന്നുമായിരുന്നു ​ഗോപാൽ പറഞ്ഞത്. തുടർന്ന് ഗോപാലിൻ്റെ നിർദേശപ്രകാരം വിജയലക്ഷ്മി എന്ന സ്ത്രീക്ക് ആദ്യ​ഗഡുവായി 25 ലക്ഷം രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു. വിജയലക്ഷ്മിയുടെ ബസവേശ്വരനഗറിലെ വീട്ടിൽ വച്ചാണ് പണം കൈമാറിയത്. തന്റെ സഹോദരിയാണ് വിജയലക്ഷ്മി എന്നാണ് ​ഗോപാൽ ജോഷി പറഞ്ഞിരുന്നത്.

ഇതിനു പുറമെ പുറമേ 1.75 കോടി രൂപ കൂടി വാങ്ങുകയും ചെയ്തു. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗോപാലിനെ സമീപിച്ചപ്പോള്‍ 200 കോടി രൂപ ഒരു പദ്ധതിയില്‍നിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാല്‍ പണം തിരിച്ചുതരാമെന്നും അറിയിച്ചു. എന്നാൽ, ഏറെ മാസങ്ങളോളം കാത്തിരുന്നിട്ടും പണം തിരിച്ചുകിട്ടാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. 2009 മുതൽ എംപിയായ രമേശ് ജി​ഗേജിനാ​ഗി തന്നെയായിരുന്നു ഇത്തവണയും വിജയ്പുരയിലെ ബിജെപി സ്ഥാനാർഥി.

അതേസമയം, ഗോപാൽ ജോഷിക്കെതിരായ കേസ് വാർത്തയായതോടെ വാർത്താസമ്മേളനം നടത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സഹോദരനുമായി 30 വർഷത്തിലേറെയായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഭിപ്രായപ്പെട്ടു. താൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതായും സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന തൻ്റെ സഹോദരൻ, ബന്ധു, സുഹൃത്ത് എന്നിങ്ങനെയുള്ള വ്യക്തികൾ ഉന്നയിക്കുന്ന ഏതൊരു അവകാശവാദവും തനിക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. തനിക്ക് സഹോദരിയില്ലെന്നും നാല് സഹോദരന്മാർ മാത്രമേയുള്ളൂവെന്നും അവരിൽ ഒരാൾ 1984ൽ വാഹനാപകടത്തിൽ മരിച്ചെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story