Quantcast

മഹാരാജാസ് കോളജിലെ കൊലപാതകം: മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്

കേസിൽ പ്രതികളായ പലർക്കും എസ്‍.ഡി.പി.ഐയുമായി അടുത്ത ബന്ധമുണ്ടെന്ന നിലപാടിലാണ് പൊലീസ്. 

MediaOne Logo

Web Desk

  • Published:

    3 July 2018 11:10 AM GMT

മഹാരാജാസ് കോളജിലെ കൊലപാതകം: മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്
X

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാകത്തിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്. കേസിലെ 15 പ്രതികളില്‍ 13 പേരും കൊളജിന് പുറത്തുനിന്നുള്ളവരാണ്. അതിനിടെ സുരക്ഷക്ക് വേണ്ടിയാണ് കത്തി ഉപയോഗിച്ചതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

കൊലയാളികളില്‍ രണ്ടു പേര്‍ മാത്രമാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതില്‍ അഭിമന്യുവിനെ കുത്തിയ ആളെ സംബന്ധിച്ച് ദൃക്സാക്ഷി മൊഴിയില്‍ നിന്ന് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറയുന്നു. അറസ്റ്റിലായ ബിലാലും ഒളിവിലുള്ള മുഹമ്മദുമാണ് കൊലപാതകത്തില്‍ പങ്കുള്ള മഹാരാജാസ് കോളേജ് വിദ്യാർഥികള്‍.

പുറത്തുനിന്നുള്ള ബാക്കി 13 പേരും പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ ബന്ധമുള്ളവരാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. അതേസമയം മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം സ്വയരക്ഷയുടെ ഭാഗമായാണെന്ന് എസ്.ഡി.പി.ഐ സംസ്ഥന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺ കോളുകളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. നേരത്തെ കസ്റ്റഡിയിലെടുത്ത ബിലാൽ, ഫറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രധാന പ്രതി മഹാരാജാസിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായ വടുതല സ്വദേശി മുഹമ്മദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. മുഹമ്മദ് സംസ്ഥാനം വിട്ടതായാണ് സൂചന.

കേസിൽ 4 പേരെ കൂടി അന്വേഷണ സംഘം പിടികൂടി. ഖാലിദ്, സനദ്, സെയ്ഫുദ്ദീന്‍, നവാസ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇനി എട്ട് പേരാണ് പിടിയിലാകാനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക യോഗവും കൊച്ചിയിൽ ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അതേ സമയം കുത്തേറ്റ് ചികത്സയിൽ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അർജുന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story