ഇതാണ് മനക്കരുത്ത്, ഇതൊക്കെയാണ് അതിജീവനം; ദുരിതാശ്വാസ ക്യാമ്പില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ഒരു അപ്പൂപ്പന്‍, ജിമിക്കല്‍ കമ്മല്‍ കളിച്ച് യുവതിയും കുട്ടികളും
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പലരും മനക്കരുത്ത് കൊണ്ട് കടുത്ത ദുരന്തത്തെ അതിജീവിക്കുന്നവരാണ്
ആന കുത്താന്‍ വന്നാലും മനക്കരുത്ത് ഉണ്ടെങ്കില്‍ അതിനെ അതിജീവിക്കാന്‍ പറ്റുമെന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്ന് വച്ച് ആനയുടെ മുന്‍പില്‍ പോയി നിന്നു കൊടുക്കുക എന്ന് അതിന് അര്‍ത്ഥമില്ല. പതറിപ്പോകാതെ രക്ഷപ്പെടാനുള്ള വഴി നോക്കണം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പലരും മനക്കരുത്ത് കൊണ്ട് കടുത്ത ദുരന്തത്തെ അതിജീവിക്കുന്നവരാണ്. ഇനിയും ജീവിക്കും എന്ന പ്രതീക്ഷയാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ടാണ് കൊച്ചു കൊച്ചു തമാശകളിലൂടെ പാട്ടുകളിലൂടെ ക്യാമ്പിലെ മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്നത്.
സൌത്ത് കൊച്ചിയിലെ ജിഎച്ച്എച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പിലെ കാഴ്ച നിങ്ങളെ സന്തോഷിപ്പിക്കും. കാരണം ഇവിടെ നിങ്ങളെ സന്തോഷിപ്പിക്കുന്നത് ഒരു അപ്പൂപ്പനാണ്. ജിങ്കിലു മണി എന്നു തുടങ്ങുന്ന തമിഴ് പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന ഒരു മുത്തശ്ശന്‍, ഒരു ചുവട് പോലും പിഴയ്ക്കാതെയാണ് അപ്പൂപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ്. ഇടയ്ക്ക് ഒരു പെണ്‍കുട്ടിയും കൂടെ ചേരുന്നുണ്ട്. ഏതായാലും അപ്പൂപ്പന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും പൊളിയാണ്. ചേരാനെല്ലൂര്‍ സ്വദേശിയായ ആസിയ ബീവിയാണ് ക്യാമ്പിലെ താരമാകുന്നത്. ആസിയയും ക്യാമ്പിലെ കുട്ടികളും ചേര്‍ന്ന് ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവടു വച്ചിരിക്കുന്നത് മറ്റ് ക്യാമ്പുകളെ പോലും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇതൊടൊപ്പം നാടന്‍പാട്ടും കവിതകളും ഒക്കെയാണ് ചില ബാന്‍ഡുകാരും ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നുണ്ട്. ചില സിനിമാ താരങ്ങളും ക്യാമ്പുകളില്‍ നിത്യസന്ദര്‍ശകരാണ്.
Adjust Story Font
16