Quantcast

നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍

നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്‍പില്‍ തള്ളിയിട്ട് കൊന്ന കേസില്‍ ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം

MediaOne Logo

Web Desk

  • Published:

    13 Nov 2018 9:24 AM GMT

നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍
X

നെയ്യാറ്റിന്‍കരയിലെ സനല്‍ കൊലപാതക കേസിലെ പ്രതി ഡി.വൈ.എസ്‍.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീടിന് പിന്നില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒളിവിലായിരുന്ന ഹരികുമാര്‍ ഇന്നലെ വൈകിട്ട് വീട്ടിലെത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ നിഗമനം.

സനല്‍കുമാര്‍ കൊലപാതക കേസില്‍ കഴിഞ്ഞ എട്ട് ദിവസമായി ഡി.വൈ.എസ്.പി ഹരികുമാര്‍ ഒളിവിലായിരുന്നു. ഒളിവില്‍ കഴിയുന്നത് കര്‍ണാടകയിലാണെന്ന സൂചനക്കിടയിലാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കല്ലമ്പലത്തെ വീട്ടില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീടിന് പിന്നിലെ ചായ്പിലാണ് തൂങ്ങിമരിച്ചത്. കീഴടങ്ങുന്നതിനായി ഹരികുമാര്‍ ഇന്നലെ വൈകിട്ട് വീട്ടിലെത്തിയതാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.

എന്നാല്‍ സനലിനെ ഹരികുമാര്‍ കൊലപ്പെടുത്തിയത് മനപ്പൂര്‍വമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഡി.വൈ.എസ്‍.പി ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് സൂചന.

ഡി.വൈ.എസ്.പിയുടെ മരണം ദൈവത്തിന്റെ വിധിയാണെന്ന് സനലിന്റെ കുടുംബം പ്രതികരിച്ചു. ഹരികുമാറും സുഹൃത്തായ ജ്വല്ലറിയുടമ ബിനുവും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഹരികുമാര്‍ മരിച്ച സാഹചര്യത്തില്‍ ബിനുവിനെ കണ്ടെത്താനാണ് അന്വേഷണസംഘം ഇനി ശ്രമിക്കുക. ‌

TAGS :

Next Story