തീരാത്ത ദുരിതം; ചൂരൽമലയിലെ 37 കുടുംബങ്ങൾ ദുരന്തഭൂമിയിലേക്ക് തന്നെ മടങ്ങേണ്ടിവരും
എന്നാൽ പ്രദേശത്തേക്കുള്ള ഒന്നര കിലോമീറ്റര്‍ റോഡും വൈദ്യുതി സംവിധാനവും പൂർണമായി തകര്‍ന്ന നിലയിലാണ്

വയനാട്: മുണ്ടക്കൈ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ താത്കാലികമായി മാറ്റിത്താമസിപ്പിച്ച കുടുംബങ്ങള്‍ പലരും താമസിയാതെ ദുരന്ത ഭൂമിയിലേക്ക് തന്നെ മടങ്ങേണ്ടിവരും. പുനരധിവാസ പട്ടികയില്‍ നിന്ന് പുറത്തായ ചൂരല്‍മല പടവെട്ടിക്കുന്നിലെ 37 കുടുംബങ്ങളും സര്‍ക്കാര്‍ കണക്കനുസരിച്ച് വീടുകളിലേക്ക് മടങ്ങിപ്പോകണം . എന്നാല്‍ പ്രദേശത്തേക്കുള്ള ഒന്നര കിലോമീറ്റര്‍ റോഡും വൈദ്യുതി സംവിധാനവും പൂർണമായി തകര്‍ന്ന നിലയിലാണ്.
ദുരന്തത്തിന്‍റെ ആഘാതം വിലയിരുത്തിയ ഭൗമ ശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി സുരക്ഷിതമെന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളുടെ മാപ്പാണിത്. തകർന്നുപോയ ഇടങ്ങളിൽ നിന്ന് 30 മീറ്റർ മാറിയുള്ള വീടുകളെല്ലാം വാസയോഗ്യമെന്ന് കാണിക്കുന്ന പുതിയ മാപ്പ് . ഇതനുസരിച്ച് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തുമെല്ലാം ചുവന്ന കല്ലുകൾ നാട്ടി സേഫ് സോൺ അതിരുകൾ അടയാളപ്പെടുത്തിയത് കാണാം. ഈ അതിർത്തിക്കപ്പുറമാണ് നിലവിൽ പടവെട്ടിക്കുന്ന് .
പുനരധിവാസപ്പട്ടികയിലെ വീടുകൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാറിന്റെ നീക്കമാണ് ഇവർക്ക് തിരിച്ചടിയായത്. പുതിയ പട്ടികയനുസരിച്ച് ചൂരൽമല സ്കൂൾ റോഡിനിരുവശത്തുമുള്ള പല വീടുകളും വാസയോഗ്യമാണെന്നാണ് സർക്കാർ പറയുന്നത് . പടവെട്ടിക്കുന്നിലേക്കുള്ള ഏക വഴിയായ ചൂരമല സ്കൂള്‍ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. നിറയെ വീടുകളുണ്ടായിരുന്ന ഇവിടമാകെ വലിയ ഗര്‍ത്തങ്ങളും കൂറ്റന്‍ ഉരുളന്‍ കല്ലുകളും മാത്രം. റോഡും വൈദ്യുത സംവിധാനവും പുനർനിർമിച്ചാലും പ്രദേശത്ത് കുടുംബവുമൊത്ത് താമസിക്കാനുള്ള ധൈര്യം നാട്ടുകാർക്കില്ല . മഴക്കാലത്തെ കുറിച്ച് ഓർക്കാൻ തന്നെ ഇവര്‍ക്ക് ഭയമാണ്.
Adjust Story Font
16