Quantcast

കോഴിക്കോട് മെഡി.കോളജിൽ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    13 March 2025 5:58 AM

Published:

13 March 2025 3:35 AM

kozhikode medical college,kerala,latest malayalam news,കോഴിക്കോട് മെഡിക്കല്‍ കോളജ്,ശസ്ത്രക്രിയ പിഴവ്
X

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ പ്രൊഫസർമാർ സമിതിയിലുണ്ട്. ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്കിടെ പേരാമ്പ്ര സ്വദേശി വിലാസിനിയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ശസ്ത്രക്രിയക്കിടെ കുടൽ മുറിഞ്ഞതിനെത്തുടർന്ന് അണുബാധയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിലാസിനിക്ക് ഗർഭാശയം മാറ്റുന്ന ശസ്ത്രിക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ-ശിശു ആശുപത്രിയില്‍ നടന്നത്. ശസ്ത്രക്രിയക്കിടെ കുടലിന് പരിക്കേറ്റതായി ഡോക്ടർ തന്നെ പറഞ്ഞതായാണ് ബന്ധുക്കള്‍ പറയുന്നത്. ശസ്ത്രക്രിയയുടെ രണ്ടാം ദിവസം ഖര ആഹാരം കൊടുത്ത് രണ്ട് മണിക്കൂർ കഴിഞ്ഞതോടെ വയർ വേദനയും അസ്വസ്ഥതയും ആരംഭിച്ചു. വൈകിട്ട് ഐസിയുവിലേക്ക് മാറ്റി. കുടലിലെ ക്ഷതം പരിഹരിക്കാന്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ബുധനാഴ്ച രാവിലെ മരണപ്പെട്ടു. കുടലിലെ ക്ഷതം ഗൗരവത്തിലെടുക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുകയാണ് കുടുംബം.

അതേസമയം, കുടലിലുണ്ടായ ക്ഷതത്തിലൂടെയുള്ള ലീക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ചികിത്സാ പിഴവല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.ശസ്ത്രക്രിയക്കിടെയാണ് കുടലിലെ ക്ഷതം കണ്ടെത്തിയതെന്നും തുടർ ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയെ രക്ഷിക്കാനയില്ലെന്നും ഐ എം സി എച്ച് വിശദീകരിക്കുന്നു.


TAGS :

Next Story