'വയനാട്ടിലെ വന്യജീവി ആക്രമണം നേരിടാൻ നടപടി വേണം': മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
പ്രാദേശിക ഭരണകൂടങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിനുള്ള ഫണ്ട് ഉടൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി.വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സ്ഥിര ജോലിയും, നഷ്ടപരിഹാരവും നൽകണമെന്ന് കത്തിൽ പറയുന്നു.
ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് ലഭ്യമല്ലെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഫണ്ടിനും വലിയ രീതിയിൽ കാലതാമസം ഉണ്ടാകുന്നുവെന്നും പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിസിടിവി ക്യാമറകൾ, തെർമൽ ട്രോളുകൾ അടക്കമുള്ള കാര്യങ്ങൾക്ക് പണം ആവശ്യമാണ്, ഫോർറസ്റ്റ് വാച്ചർമാർക്ക് മെച്ചപെട്ട വേതനവും സൗകര്യവും വേണം, ആർആർടി വാഹങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പ്രിയങ്ക പറയുന്നു.
വന്യജീവി മനുഷ്യ സംഘർഷത്തിൽ മരിച്ചവരുടെ പേരുവിവരങ്ങളും പ്രിയങ്ക കത്തിൽ ചൂണ്ടികാണിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സ്ഥിര ജോലിയും, നഷ്ടപരിഹാരവും നൽകണമെന്നും വയനാട് എംപി ആവശ്യപ്പെട്ടു. കിടങ്ങുകൾ നിർമ്മിക്കുന്നതിൽ പ്രദേശവാസികൾക്ക് വിശ്വാസമില്ലെന്നും വന്യജീവികളെ തടയുന്ന ഭിത്തികൾ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യമെന്നും പ്രിയങ്ക പറയുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും വയനാട് എംപി കത്തിൽ ആവശ്യപ്പെട്ടു.
Adjust Story Font
16