Quantcast

മുസ്‍ലിം ലീഗ് പ്രവേശനം: വ്യാജ വാർത്തക്ക് പിറകിൽ പാർട്ടി പുറത്താക്കിയവരെന്ന് അഹമ്മദ് ദേവർകോവിൽ

‘സമസ്തയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ പോരാട്ടം തുടരും’

MediaOne Logo

Web Desk

  • Updated:

    2024-06-02 06:48:40.0

Published:

2 Jun 2024 6:47 AM GMT

Ahammad Devarkovil
X

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി നിർണയം മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ മുസ്‍ലിം ലീഗിലേക്കെന്ന വ്യാജ വാർത്താ നിർമിതിക്ക് പിന്നിലും പ്രവർത്തിക്കുന്നതെന്ന് മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ. വിഭാഗീയ പ്രവർത്തനത്തിന് പാർട്ടി പുറത്താക്കിയ ചിലയാളുകൾ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിർമിതികൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും.

ഐ.എൻ.എല്ലൻ്റെ രാഷ്ട്രീയ സത്യസന്ധതയെയും അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമായ ധാരണയാണ്. ഐ.എൻ.എൽ - ഇടതുബന്ധം ജൈവികവും മുന്നണി അംഗത്വം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്. അതിനെ ഇത്തരം വ്യാജനിർമിതികൾ കൊണ്ട് ഉലക്കാൻ കഴിയില്ല.

എറണാകുളത്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പൊതുനിരത്തിൽ സംഘർഷമുണ്ടാക്കിയ നാൾ മുതൽ ഐ.എൻ.എല്ലിനെ എൽ.ഡി.എഫിൽ നിന്നും പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതർ നിരാശരാവും.

ലീഗിൻ്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ 'വിരുദ്ധരായ പി.എം.എ സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ്' ഛിദ്ര ശക്തി എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചില കാര്യങ്ങൾ മാത്രം അടർത്തി എടുത്താണ് വ്യാജ നിർമിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളത്.

സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുളള കുതന്ത്രങ്ങൾക്കെതിരെ പാർട്ടി പോരാട്ടം തുടരും. പാർട്ടിയിൽനിന്നും പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യജ നിർമിതികൾക്കെതിരെ മുഴുവൻ ഇടതുപക്ഷ പ്രവർത്തകരും ഉയർന്ന ജാഗ്രത പുലർത്തണമെന്നും അഹമ്മദ് ദേവർകോവിൽ പ്രസ്താവനയിൽ പറഞ്ഞു. അഹമ്മദ് ദേവർകോവിൽ മുസ്‍ലിം ലീഗിലേക്ക് പോവുകയാണെന്നും ഇതുസംബന്ധിച്ച് വിവിധ നേതാക്കളുമായി ചർച്ച നടത്തിയെന്നുമുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

TAGS :

Next Story