സിനിമാ നിർമ്മാതാക്കൾക്കിടയിലെ തർക്കത്തിൽ പരിഹാര ശ്രമങ്ങൾ നടത്തി അസോസിയേഷൻ ഭാരവാഹികൾ
ഡബിൾ ടാക്സേഷൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ചർച്ച വഴി മാറിപോയെന്ന് നിർമാതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്

കൊച്ചി: സിനിമാ നിർമ്മാതാക്കൾക്കിടയിലെ തർക്കത്തിൽ സമവായ നീക്കത്തിനുള്ള ശ്രമങ്ങൾ തുടരുന്നു. സുരേഷ് കുമാറിനെയും ആൻറണി പെരുമ്പാവൂരിനെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരത്തിനുള്ള നീക്കമാണ് സജീവമാകുന്നത്. ഉടൻ ചേരുന്ന ഫിലിം ചേംബർ യോഗത്തിലും, വിവിധ പ്രശ്നങ്ങൾ ഉന്നയിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
നിർമ്മാതാക്കൾക്കിടയിൽ ഉടലെടുത്ത തർക്കം വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ. ആൻറണി പെരുമ്പാവൂരിനെയും സുരേഷ് കുമാറിനെയും ഫോണിൽ വിളിച്ച് അനുയായി നീക്കങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഔദ്യോഗിക ചർച്ചകളും വൈകാതെ ഉണ്ടാകും. ഈ മാസം 24ന് ചേരുന്ന ഫിലിം ചേംബർ യോഗത്തിലും നിർമാതാക്കൾ ഉന്നയിച്ച വിഷയം ചർച്ചയാകും. പരമാവധി വേഗത്തിൽ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നിർമ്മാതാക്കൾക്കിടയിൽ തന്നെയുള്ള അഭിപ്രായം. ജി സുരേഷ് കുമാർ ദുബായിലേക്ക് പോകുകയാണെങ്കിലും, അനുനയ നീക്കത്തെ ബാധിക്കില്ലെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം ചർച്ചകൾ സജീവമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
എംമ്പുരാൻ സിനിമയുടെ ബജറ്റ് സംബന്ധിച്ച് സുരേഷ് കുമാർ നടത്തിയ പ്രസ്താവനകളാണ് ആൻറണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. ഇരുവരും നേരിൽ കണ്ട് സംസാരിച്ചാൽ ശരിയാകുമെന്നാണ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള വേദിയൊരുക്കാനാണ് അസോസിയേഷൻ ഭാരവാഹികളുടെ ഇടപെടലുകൾ. ഡബിൾ ടാക്സേഷൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ചർച്ച വഴി മാറിപോയെന്ന് നിർമാതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പരമാവധി ഒഴിവാക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16