എ. പത്മകുമാറിനെ കണ്ട് ബിജെപി നേതാക്കൾ; എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്ന് മറുപടി
സിപിഎം സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ പത്മകുമാർ അതൃപ്തി പരസ്യമാക്കിയിരുന്നു

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയ മുൻ എംഎൽഎ എ. പത്മകുമാറുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ജില്ലാ പ്രസിഡൻറ് വി.എ സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് ആറൻമുളയിലെ വീട്ടിലെത്തി കണ്ടത്. കൂടിക്കാഴ്ച സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നാണ് വിവരം.
അതേസമയം, എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരുന്ന പ്രശ്നമില്ലെന്ന് കൂടിക്കാഴ്ചക്കുശേഷം പത്മകുമാർ പറഞ്ഞു. ഇക്കാര്യം ബിജെപി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം' എന്നായിരുന്നു അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തു.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെയാണ് പത്മകുമാർ സമ്മേളന നഗരി വിട്ടത്. പാർലമെന്ററി രംഗത്തൂടെ പാർട്ടിയിലെത്തിയ വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിലെ മറ്റു നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
Adjust Story Font
16