ഓഫർ തട്ടിപ്പ്: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസിനെതിരെയും പരാതി, 60,000 രൂപ കൈമാറിയെന്ന് ആരോപണം
കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്

തിരുവനന്തപുരം: മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഓഫർ തട്ടിപ്പ് നടന്നെന്ന് പരാതി. മന്ത്രിയുടെ ഓഫീസിലെത്തി 60,000 രൂപ നൽകിയെന്ന ആരോപണവുമായി പാലക്കാട് ചിറ്റൂർ മണ്ഡലത്തിലെ സ്ത്രീകളാണ് രംഗത്തെത്തിയത്.
ജനതാദൾ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് പണം വാങ്ങിയത്. മന്ത്രി കൃഷ്ണൻകുട്ടിയിലുള്ള വിശ്വാസത്തിലാണ് പണം നൽകിയതെന്നും പരാതിക്കാർ പറഞ്ഞു. എന്നാൽ, ആരോപണം തെളിയിച്ചാൽ ഓഫീസിൽ നിന്ന് ഇറങ്ങാമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു.
കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുള്ളത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ എൻ ആനന്ദകുമാറിന്റെ വാദം. എന്നാൽ ഈ വാദം പൊളിക്കുന്നത് കൂടിയാണ് രേഖകൾ. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.
Adjust Story Font
16