Quantcast

'തീരുമാനങ്ങൾ നടപ്പാക്കേണ്ടത് സേവനസന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചു കൊണ്ടാകരുത്'; ഊട്ടുപുര പൂട്ടിച്ചതിൽ വിമർശനം ശക്തം

സോഷ്യൽമീഡിയയിലടക്കം നിരവധി പേരാണ് സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-08-04 04:47:30.0

Published:

4 Aug 2024 4:20 AM GMT

criticisms against govt stand to close the free food supply centre of youth league in nadapuram
X

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തവർക്കുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ച സർക്കാർ നടപടിക്കെതിരെ വിമർശനം ശക്തം. സോഷ്യൽമീഡിയയിലടക്കം നിരവധി പേരാണ് സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

സേവന സന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചുകൊണ്ടാകരുത് ഒരു തീരുമാനവും നടപ്പാക്കേണ്ടതെന്ന് മാധ്യമപ്രവർത്തക കെ.കെ ഷാഹിന പറ‍ഞ്ഞു. 'പൊലീസും ആർമിയും വളന്റിയർമാരുമടക്കം നൂറു കണക്കിന് പേരാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. എന്ത് സാഹചര്യത്തിലാണ് അങ്ങനെ ഒരു നിർദേശം വന്നത് എന്ന് വ്യക്തമല്ല. ഒരു പക്ഷേ തുടർന്ന് അങ്ങോട്ട് ഭക്ഷണ വിതരണം ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ മതി എന്ന തീരുമാനം ആകാം. അതിൽ തെറ്റില്ല'.

'പക്ഷേ സേവന സന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചു കൊണ്ടാകരുത് ഒരു തീരുമാനവും നടപ്പാക്കേണ്ടത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയം കഴിഞ്ഞിട്ടില്ല. അവരുടെ ഭക്ഷണ വിതരണ സംവിധാനത്തെ കൂടി ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന് ഭക്ഷണ വിതരണ ചുമതല ഏറ്റെടുക്കാൻ കഴിയുമെങ്കിൽ അതാണ് വേണ്ടത്. തിരുത്തും എന്ന് പ്രതീക്ഷിക്കാം'- അവർ കൂട്ടിച്ചേർത്തു.

സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക്കിലൂടെ രം​ഗത്തുവന്നിരുന്നു. ഊട്ടുപുരയുണ്ടായിരുന്നതിനാൽ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാൾ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേർക്ക് സൗജന്യമായി നൽകിയ ഭക്ഷണ വിതരണം നിർത്തിച്ചത് പച്ചമലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സർക്കാർ മറുപടി പറഞ്ഞേ തീരൂ- പി.കെ ഫിറോസ് വ്യക്തമാക്കി.

'ഇന്ത്യയിൽ പേര് ഒരു പ്രശ്നമാണ്. പഴയിടത്തെ വീട്ടിൽ പോയി ആശ്വസിപ്പിച്ച "നന്മയുള്ള കേരളത്തിൽ "ഇതും ഇതിലപ്പുറവും നടക്കും'- സാമൂഹിക പ്രവർത്തക മൃദുലാദേവി കുറിച്ചു. ഊട്ടുപുര പൂട്ടിച്ച വാർത്തകൾക്കു താഴെയും നിരവധി പേരാണ് സർക്കാർ നിലപാടിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

ഇന്നലെയാണ് ഊട്ടുപുര പൂട്ടാൻ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡി.ഐ.ജി സംഘാടകരോട് ആവശ്യപ്പെട്ടത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തെരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്.



TAGS :

Next Story