കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ മരണം: കൊലയ്ക്ക് പിന്നിൽ ബന്ധുവായ 12കാരിയെന്ന് പൊലീസ്
പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും

കണ്ണൂർ: പാപ്പിനിശ്ശേരിയിലെ പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പൊലീസ്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് കൊല നടത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ സംരക്ഷണത്തിലായിരുന്നു പെൺകുട്ടി. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.
താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 12 മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
Adjust Story Font
16