'പരാതി ഇല്ലെങ്കിലും കേസ് എടുക്കാം': ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ തള്ളി ധനമന്ത്രി
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുന്നതിൽ തടസ്സമില്ലെന്ന് കെ.എൻ ബാലഗോപാൽ
![Hema committe report Hema committe report](https://www.mediaoneonline.com/h-upload/2024/08/22/1439207-hema-committe-report.webp)
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുന്നതിൽ തടസ്സമില്ലെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.
റിപ്പോർട്ട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ല. പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരത്തെ ഉണ്ടായിരുന്നു അതിന്‍റെ സമയത്ത് പുറത്ത് വിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക മാനസിക പീഡനങ്ങൾ, തൊഴിൽ നിഷേധം,പോക്സോ പരിധിയിൽ വരുന്ന കുറ്റങ്ങൾ, ക്രിമിനൽ കുറ്റങ്ങളുടെ എൻസൈക്ലോപീഡിയ ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പരാതി നൽകിയാലെ കേസെടുക്കാൻ കഴിയൂ എന്ന നിലപാടാണ് മുഖ്യമന്ത്രിയും സിനിമ മന്ത്രിയും സ്വീകരിച്ചത്.
ഇതിനെ തള്ളിക്കളയുകയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 'നിലവിലെ നിയമപ്രകാരം പരാതിയില്ലാതെയും കേസെടുക്കാം എന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. അതേസമയം ധനമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു.
Adjust Story Font
16