Quantcast

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ച് സർക്കാർ; 60 ശതമാനം വരെ ഇളവ്

പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

MediaOne Logo

Web Desk

  • Updated:

    2024-07-24 08:24:18.0

Published:

24 July 2024 8:15 AM GMT

Corporation can take decision on conducting tiger games: Minister MB Rajesh, latest news malayalam പുലികളി നടത്തുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാം: മന്ത്രി എം.ബി രാജേഷ്
X

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ 1ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു അന്ന്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണെന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്നും മന്ത്രി അറിയിച്ചു.

നികുതി റിബേറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം, അതായത് ഏപ്രിൽ 30നകം ഒടുക്കുകയാണെങ്കിൽ 5% റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.

തനതു വരുമാനം എന്തിന് കൂട്ടണം?

നാമമാത്രമായ പെർമിറ്റ് ഫീസായിരുന്നു മുമ്പുണ്ടായിരുന്നത്. കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജി.ഡി.പിയുടെ അനുപാതത്തിൽ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമീഷന്റെ നിബന്ധനയാണ്.

ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമീഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സി.എ.ജിയും സംസ്ഥാന ധനകാര്യ കമ്മീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലുള്ള മഹാമാരികൾ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തികമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിർദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സർക്കാർ തനതുവരുമാനം വർധിപ്പിക്കാനുള്ള വിവിധ നടപടികളിലേക്ക് കടന്നത്.

പെർമിറ്റ് ഫീസ് ആർക്ക് ?

പെർമിറ്റ് ഫീസായി ലഭിക്കുന്ന പണത്തിൽനിന്ന് ഒരു രൂപ പോലും സർക്കാരിന് ലഭിക്കുന്നില്ലെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. ഇത് പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നത്. പുതുക്കിയ പെർമിറ്റ് ഫീസ് വഴിയുള്ള തനതു വരുമാനവർധനവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് പൂർണമായും വിനിയോഗിച്ചത്. അങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിലെ വർധന, ആത്യന്തികമായി ജനങ്ങളുടെ പശ്ചാത്തല സൌകര്യവും ക്ഷേമവും വർധിക്കുന്നതിനാണ് പ്രയോജനപ്പെട്ടത്.

കാലോചിതമായി പെർമ്മിറ്റ് ഫീസ് വർധിപ്പിക്കണമെന്നത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങൾക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാൻ സർക്കാർ ഗ്യാപ് ഫണ്ട് നൽകേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ൽ നിന്ന് 2023-24ൽ 45 ആയി കുറഞ്ഞു. മുൻസിപ്പാലിറ്റികളുടെ എണ്ണം 10 ൽ നിന്ന് 6 ആയിട്ടാണ് കുറഞ്ഞത്.

സെൽഫ് സർട്ടിഫൈഡ് പെർമിറ്റ്

പെർമ്മിറ്റുകൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. ഇതിന് മാറ്റം വന്നിട്ടുണ്ട്. നഗരങ്ങളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തത്സമയം പെർമ്മിറ്റ് നൽകാൻ കഴിഞ്ഞ ഏപ്രിൽ 1 മുതൽ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിൽ ഈ സൌകര്യം ലഭ്യമാക്കി. കെ സ്മാർട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെർമിറ്റുകളാണ് മിനുട്ടുകൾക്കകം ഇങ്ങനെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നൽകിയത്.

നിർമാണ മേഖലയ്ക്ക് തിരിച്ചടിയായോ?

പെർമ്മിറ്റ് ഫീസ് പരിഷ്കരിച്ചത് നിർമാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്ന് വ്യക്തമാണ്. 2022-23ൽ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് അനുവദിച്ച പെർമ്മിറ്റുകൾ 328518 ആയിരുന്നെങ്കിൽ 2023-24ൽ ഇത് 359331 ആയി വർധിക്കുകയായിരുന്നു. 30813 പെർമ്മിറ്റുകൾ അഥവാ 9.37 % വർധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെർമ്മിറ്റുകൾ ഒരു സാമ്പത്തിക വർഷം കൊണ്ട് 20311 ൽ നിന്ന് 40401 ആയി വർധിച്ചു, ഇരട്ടിയോളം വർധന.

വൻകിട കെട്ടിടങ്ങളുടെ എണ്ണത്തിലും വൻവർധനയാണെന്ന് കെ റെറയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 159 പ്രൊജക്ടുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ ഇത് 211 ആയി വർധിച്ചു, 32.7% വർധന. 2023ൽ മാത്രം രജിസ്റ്റർ ചെയ്തത് 6800 കോടിയുടെ വൻ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നികുതി വർധനവും കാരണവും ഇളവുകളും

5 വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർധിപ്പിക്കണമെന്നത് ധനകാര്യ കമ്മീഷന്റെ ശുപാർശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. വരുമാനത്തിൽ വർധനവില്ലെങ്കിൽ സംഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുകളിൽ പറഞ്ഞിട്ടുണ്ട്. ഈ വർധന ഒഴിവാക്കാനാവാത്തതാണ്. 2018 ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023ലാണ് സർക്കാർ നടപ്പിലാക്കിയത്.

25% ഒറ്റയടിക്ക് വർധന എന്നത് , ആക്ടിൽ ഭേദഗതി വരുത്തി ഓരോ വർഷവും 5% വീതമാക്കി സർക്കാർ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വർധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോൾ, ആദ്യ വർഷം 20 ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 15,10,5 ശതമാനം വീതവും നികുതിദായകന് കുറവ് ലഭിക്കുന്നു.

ഉദാഹരണത്തിന് ആയിരം രൂപ നികുതിയുള്ള ഒരാളിന് 25% വർധനവിലൂടെ തൊട്ടടുത്ത വർഷം തന്നെ 1250 രൂപ നികുതിയടയ്ക്കേണ്ടിവരുന്നു. പ്രതിവർഷം അഞ്ച് ശതമാനം വർധനവിലൂടെ ഈ വർഷം 1050 രൂപ മാത്രമേ അടയ്ക്കേണ്ടി വരുന്നുള്ളൂ. അഞ്ച് വർഷത്തെ കണക്കെടുത്താലും 500 രൂപയുടെ കുറവ് നികുതിയിൽ ഇങ്ങനെ ഗുണഭോക്താവിന് ലഭിക്കുന്നു. നികുതിയായി ലഭിക്കുന്നതിൽ നിന്ന് ഒരു രൂപ പോലും സർക്കാരിനില്ല. പൂർണമായും ഈ തുക പ്രാദേശിക വികസന പ്രവർത്തനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story