സഹകരണസംഘം സാധാരണക്കാർക്കുള്ളത്, കോടീശ്വരന്മാർക്കല്ല; കരുവന്നൂരിൽ അന്വേഷണം നീളുന്നതിനെതിരെ ഹൈക്കോടതി
ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി

കൊച്ചി: കരുവന്നൂർ കേസിൽ ഇ.ഡി അന്വേഷണം നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി. ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ല. സഹകരണസംഘങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും സഹകരണ സംഘങ്ങൾ കോടീശ്വരൻമാർക്കുള്ളതല്ല, സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.
പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്നത്. എന്നാൽ ഈ പണം നഷ്ടമാകുന്നു, ഇതോടെ സംഘങ്ങളിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കരുവന്നൂർ കേസിലെ പതിനഞ്ചാം പ്രതി അലി സാബ്‌റി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശങ്ങൾ.
അലി സാബ്‌റിയുടെ സ്വത്ത് കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത ഇഡി നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി. എന്നാൽ, അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നത്തിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആഞ്ഞടിക്കുകയായിരുന്നു. ഇനിയും എത്രനാൾ അന്വേഷണം തുടരുമെന്ന് കോടതി ഇഡിയോട് ചോദിച്ചു. ഇഡിയുടെ അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നത് സഹകരണ സംഘങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് സൂചിപ്പിച്ചു.
Adjust Story Font
16