മിഹിറിന്റെ ആത്മഹത്യയിൽ അന്വേഷണം തുടരുന്നു; ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഇരുമ്പനം സ്വദേശിയായ മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയത്

എറണാകുളം: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം തുടരുന്നു. കുട്ടിയുടെ രക്ഷിതാവിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
ഇന്നലെ സ്കൂളിൽ എത്തിയ ഡിഇഒ അധ്യാപകരിൽ നിന്നും സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. മിഹിർ റാഗിങ്ങിന് ഇരയായി എന്നാണ് അമ്മ നൽകിയ പരാതി. എന്നാൽ സ്കൂൾ മാനേജ്മെൻറ് ഇത് നിഷേധിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ പേരിൽനിന്ന് മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്.
ഗ്ലോബല്‍ പബ്ലിക് സ്‌കൂളിൽ ഇന്ന് പൊലീസിന്റെ പരിശോധന ഉണ്ടാകും. മിഹിറിന്റെ മരണത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഇരുമ്പനം സ്വദേശിയായ മിഹിര്‍ അഹമ്മദ് കെട്ടിടത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.
മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് മിഹിറിന്റെ 'അമ്മ ആരോപണം ഉന്നയിച്ചിരുന്നു. പീഡനം അസഹനീയമായപ്പോഴാണ് മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പരാതിക്ക് വലിയ പ്രചാരണം ലഭിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തിന് അന്വേഷണം പ്രഖ്യാപിച്ചത്.
Adjust Story Font
16